Friday, November 21, 2008

ജോസപ്പേട്ടന്റെ ബ്രാന്‍ഡ്

അയാളെ ഞാന്‍ കാണുന്നത് രാം പ്രസാദ് യാദവിന്റെ വടാപ്പാവിന്റെ കടയുടെ മുന്നിലാണ്. മുമ്പും പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇത്തവ ണ കാണുമ്പോള്‍ അയാളുടെ മുഖത്തിനൊരു ഭാവ വ്യത്യാസം. ഒരാള്‍ക്ക് എപ്പോഴും ഒരേ മുഖഭാവമായിരിക്കണമെന്നില്ലല്ലോ. അവസരത്തിനൊത്ത് മുഖഭാവം മാറുന്നവരെ ഏതു കാര്യവും വിശ്വസ്സിപ്പിച്ചേല്‍പ്പിക്കാമെന്നാണ് തോന്നിയിട്ടുള്ളത്. അയാള്‍ അല്പം വിയര്‍ത്തിരുന്നു. നെറ്റിയുടെ നടുവിലെ ആഴമുള്ള ഭാഗത്തു നിന്നും വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടുരുണ്ട് മൂക്കിലേക്കിറങ്ങാന്‍ വെമ്പി നില്‍ക്കുന്നു. പതിവു പോലെ കട്ടിക്കണ്ണാടയും വെച്ച് ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യബോര്‍ഡിന്റെ ഫ്ലെക്സുകൊണ്ടുണ്ടാക്കിയ സ്ഥിരമായി കൊണ്ടു നടക്കുന്ന ബാഗുമായിട്ടാണ് അയാള്‍ അന്നും വന്നത്.

രാം പ്രസാദിന്റെ വടാപ്പാവ് ഗല്ലിയില്‍ പ്രസിദ്ധമാണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി പട്ടാണിയും മസാലയും ചേര്‍ത്തുണ്ടാക്കുന്ന വട, പാവ് (ബ്രെഡി)ന്റെ അകത്ത് വെച്ച് അല്‍പം ചമ്മന്തിപ്പൊടിയും ചേര്‍ത്ത് അമര്‍ത്തി വായില്‍ വെച്ചാല്‍ അറിയാതെയങ്ങ് ഇറങ്ങിപ്പോകും. രാം പ്രസാദിന്റെ കടയില്‍ വട ചൂടോടെ തന്നെ കിട്ടും. പക്ഷേ അയാള്‍ വരുന്നത് രാം പ്രസാദിന്റെ വട വാങ്ങാനല്ല. വടയുടെ കൂടെ കൊടുക്കുന്ന പാവ് മാത്രമേ വാങ്ങു. ബേക്കറിയില്‍ നിന്നും വാങ്ങുന്നതില്‍ അയാള്‍ക്ക് വിശ്വാസക്കുറവുണ്ടായിരിക്കാം.. രാം പ്രസാദാണെങ്കില്‍ ഫ്രഷ് പാവുകൊണ്ടേ വടപ്പാവുണ്ടാക്കൂ. എന്നാലേ സാധനം ചെലവാകൂവെന്ന് രാം പ്രസാദിനു നന്നായറിയാം.

അയാള്‍ ആരാണ്‍ എന്നതിനേനാക്കാള്‍ ആരായിരുന്നു അയാള്‍ എന്നതിലാണ് എന്റെ താത്പര്യം. ഒരു വ്യക്തിയെ പരിചയപ്പെടുമ്പോള്‍ പലര്‍ക്കും അവരുടെ കുടുംബ വിശേഷത്തിലാണ് ആദ്യം താത്പര്യം ഉണ്ടാവുക. എനിക്ക് പലപ്പോഴും മനസ്സിലാവാത്ത ഒരു കാര്യമാണത്. ബന്ധുത്വത്തേക്കാള്‍ ഒരു വ്യക്തിയുടെ പൊതുസ്വഭാവമാണ് ആദ്യം കണക്കിലെടുക്കേണ്ടത്. അയാളെ ആദ്യമായി കണ്ടുമുട്ടിയപ്പോഴും സംസാരിച്ചു തുടങ്ങിയതും വ്യക്തിപരമല്ലാത്ത ഒരു സംവേദനത്തിലൂടെയായിരുന്നുവല്ലോ..

അന്നൊരു ശനിയാഴ്ചയായിരുന്നു..

വിരസമായ ഒരു ശനിയാഴ്ച രാത്രി.... നഗരത്തിലെത്തിപ്പെട്ട് അധിക നാളായിട്ടില്ല. ലക്ഷ്മി ബാറിലെ അരണ്ട വെളിച്ചത്തില്‍ ചെറിയ നുരകള്‍ പൊന്തുന്ന ലാര്‍ജ് മെല്ലെ മുത്തിക്കുടിക്കുമ്പോഴാണ്‍ മുന്നിലെ ചെയറില്‍ ഒരാള്‍ വന്നിരിക്കുന്നത്. അറുപതോടടുത്ത് പ്രായം. നീണ്ട നെറ്റി.. അരണ്ട വെളിച്ചത്തിലായതിനാല്‍ അയാളുടെ മുഖം വ്യക്തമല്ല. ഓരോരുത്തരുടെയും മുഖങ്ങള്‍ കാണേണ്ടത് ഓരോരോ വെളിച്ചത്തിലാണെന്ന് തോന്നാറുണ്ട്. ചിലപ്പോള്‍ തെളിഞ്ഞ പകല്‍ വെളിച്ചത്തില്‍, അരണ്ട നിലാവില്‍, തെളിഞ്ഞൊടുങ്ങുന്ന മിന്നല്‍ വെളിച്ചത്തില്‍, ബാറിലെ മുനിഞ്ഞുകത്തുന്ന വിളക്കുകള്‍ക്കു താഴെ....
ബെയററെ വിളിച്ച് വിരലുകൊണ്ട് എന്തോ ഒരു ആഗ്യം കാണിച്ച് അയാള്‍ മുന്നോട്ടമര്‍ന്നിരുന്നു. എന്റെ ഗ്ലാസിലേക്ക് സൂക്ഷിച്ചു നോക്കി. ഒരു നിമിഷം..
‘വോഡ്ക പരമാവധി ഡയല്യൂട്ട് ചെയ്തേ കഴിക്കാവൂ..’ പെട്ടന്നാണ് അയാളത് പറഞ്ഞത്. ഞാനൊരു മലയാളിയാണെന്നും കഴിക്കുന്നത് വോഡ്കയാണെന്നും ഇത്രപെട്ടന്ന് എങ്ങനെ ഇയാള്‍ മനസ്സിലാക്കിയെന്നായിരുന്നു എനിക്ക്. അമ്പരപ്പോടെയോ കൌതുകത്തോടെയോയെന്നറിയാതെ ഇരുന്നിരുന്ന എന്റെ നേര്‍ക്ക് അയാള്‍ കൈകള്‍ നീട്ടി.
‘ഞാന് ജോസഫ്.. ഇവിടെ അടുത്തു തന്നെയാണ് താമസം. ‘ എന്റെ കൈകളില്‍ അയാളുടെ തണുപ്പ് പടരുന്നതായി തോന്നി.

പിന്നെ ചെറിയ നിശബ്ദത.

‘വോഡ്ക പരമാവധി ഡയല്യൂട്ട് ചെയ്തേ കഴിക്കാവൂ..’ വീണ്ടും അതേ ആവര്‍ത്തനം. പക്ഷേ എന്നെയത് മുഷിപ്പിക്കുന്നില്ല. കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകളെപ്പോലെ..
പക്ഷേ..

‘ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് ചേര്‍ന്നതല്ല വോഡ്ക. വോഡ്ക തണുപ്പുള്ള രാജ്യങ്ങളിലാണ് കൂടുതല്‍ കഴിക്കാറുള്ളത്. ഈയിടെയാണ് വോഡ്ക ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സജീവമായത്.... പല ബ്രാണ്ടുകളും വന്നെങ്കിലും അപൂര്‍വ്വം ചില ബ്രാണ്ടുകള്‍ക്കേ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞുള്ളൂ...’ അയാള്‍ തുടരുകയാണ്. ഒരു പക്ഷേ അയാ‍ളുടെ വാക്കുകള്‍ക്ക് ആ ലാര്‍ജ് എനിക്ക് ഉപേക്ഷിക്കേണ്ടി വരുമോയെന്നു പോലും സംശയിച്ചു.

ശനിയാഴ്ച രാത്രി വോഡ്ക എനിക്ക് ഒരു ആശ്വാസമാണ്...
ശനിയാഴ്ച രാത്രി വോഡ്ക എനിക്ക് ഒരു ആശ്വാസമാണ്.. മനസ്സില്‍ പലവുരു പറഞ്ഞ് ഒറ്റ വലിക്ക് ആ ലാര്‍ജ് അവസാനിപ്പിച്ച് ഞാന്‍ ഗ്ലാസ് താഴെവെച്ചു.

അയാള്‍ ഒരു നിമിഷം മുഖത്തേച്ച് തുറിച്ചു നോക്കി. പിന്നെ ചെറുതായൊന്നു പുഞ്ചിരിച്ചു.
അയാളുടെ ലാര്‍ജ് ബെയറര്‍ കൊണ്ടുവന്നു... ബ്രാണ്ടി..അയാളതെടുത്ത് മെല്ലെ മെല്ലെ മുത്തിക്കുടിച്ചു.
‘എന്താ പേര്‍ ?’ എന്നു ചോദിച്ചപ്പോള്‍ മാത്രമാണ് ഞാനയാളോട് ഒന്നും തന്നെ പറഞ്ഞില്ലല്ലോയെന്ന് ഓര്‍ത്തത്. ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ഒരു തെറ്റാണത്. പ്രത്യേകിച്ചും കാള്‍സെന്ററിലെ ടീം ലീഡറായ എന്നെപ്പോലുള്ളവര്‍ക്ക്. മേരി ബോയറിന്റെ കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റിന്റെ ട്രെയിനിങ് സെഷനിലെ ബെസ്റ്റ് പാര്‍ടിസിപെന്റിനുള്ള അവാര്‍ഡ് നേടിയ ഞാന്‍ മുന്നിലിരിക്കുന്ന വ്യക്തിയോട് പേരു പോലും ചോദിക്കാതിരിക്കുന്നെങ്കില്‍ എന്റെ മനസ്സിനെ കടിഞ്ഞാണിടാന്‍ എനിക്കുതന്നെ സാധിക്കാതെ വന്നിരിക്കുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്..

‘ക്ഷമിക്കുക.. ഞാന്‍ .....’ ഞാനെന്നെ പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോഴേയ്ക്കും അയാളുടെ ഗ്ലാസ് കാലിയായിരുന്നു. അയാളുടെ മുഖത്തെ മന്ദസ്മിതം മെല്ലെ എന്നിലേക്ക് പടരുന്നതായി തോന്നി... വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയില്‍..

‘പക്ഷേ താങ്കള്‍ പറഞ്ഞത് ഒരു പക്ഷേ ശരിയായിരിക്കാം. വോഡ്കയ്ക്കു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ബ്രാണ്ടിയെപ്പോലെയോ വിസ്കിയെപ്പോലെയോ കഴിക്കുന്നതിനു മുമ്പും ശേഷവും നാസാരന്ധ്രങ്ങള്‍ക്ക് അരോചകമായ മണമില്ല....’
‘ദയവായി എന്നെ ജോസഫേട്ടന്‍ എന്നു വിളിക്കൂ. നിങ്ങളേക്കാള്‍ എത്രയോ പ്രായക്കൂടുതലുണ്ട് എനിക്ക്.. ‘ അയാള്‍ അതു പറഞ്ഞ് ചെറുതായി കണ്ണിറുക്കി.
‘ശരിയാണ് .. ഇന്ത്യക്കാര്‍ക്കുമാത്രം അവകാശപ്പെടാവുന്ന ഒരു സമസ്യയാണിത്... പ്രായത്തില്‍ കൂടുതലുള്ളവരെ പേരിന്റെ കൂടെ പലതും ചേര്‍ത്തു വിളിക്കുകയെന്നത്.. എന്തായാലും ഇനി ജോസപ്പേട്ടന്‍ എന്നേ വിളിക്കൂ..’ ...
അതൊരു വിരസമായ ശനിയാഴ്ചയല്ലെന്ന് പറയുന്നതില്‍ തെറ്റില്ല. സാധാരണ ഒരു ലാര്‍ജ്ജില്‍ അവസാനിപ്പിക്കാറുള്ള ശനിയാഴ്ചകളേക്കാള് അന്ന് മൂന്ന് ലാര്‍ജ്ജിലും കൂടുതല്‍ കഴിച്ചിട്ടും മടുപ്പുളവാവാതെ തുടര്‍ന്നുകൊണ്ടിരുന്നു. രാത്രി ഏറെ വൈകിയാണ് റൂമിലേക്ക് നടന്നത്. അപ്പോള്‍ മാത്രമാണ് ജോസപ്പേട്ടന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.

.നഗരങ്ങളില്‍ താമസിക്കാന്‍ ഒരു മുറികിട്ടുകയെന്നത് ചിലപ്പോഴൊക്കെ ഒരു മരീചികയാണ്. പി.ജി.(പേയിങ് ഗസ്റ്റ്) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫ്ലാറ്റുകളില്‍ ഒരു മുറിയില്‍ തന്നെ മൂന്നും നാലും പേരെ കുത്തിനിറക്കും. അങ്ങനെ ഒരു അക്കൊമൊഡേഷനില്‍ നിന്നാണ് എന്നെ അന്നത്തെ ഒരു രാത്രിയിലെ പരിചയത്തിന്റെ പേരില്‍ ജോസപ്പേട്ടന്‍ വെറും രണ്ടു ദിവസം കൊണ്ട് സാമാന്യം ഭേദപ്പെട്ട ഒരു സിംഗില്‍ റൂമിലേക്ക് മാറ്റിത്തന്നത്. പിന്നീട് വന്ന ശനിയാഴ്ച ജോസപ്പേട്ടന്റെ ഇഷ്ടബ്രാന്‍ഡായ ഗോല്‍ക്കൊണ്ടയുടെ ഒരു ഫുള്ള് ഞങ്ങള്‍ രണ്ടുപേരുമിരുന്ന് തീര്‍ക്കാന്‍ ഇടയാക്കിയതും ഈ ഉപകാരസ്മരണ കൊണ്ടായിരിക്കണം.

എന്നും ഒരു ചെറു പുഞ്ചിരിയോടെ മാത്രം കാണാറുള്ള ജോസപ്പേട്ടന്‍ ഇത്തവണ വീര്‍ത്തുകെട്ടിയ മുഖത്തോടെയായിരുന്നു.
‘രണ്ടു ദിവസമായി എന്തോ ഒരു അസ്വസ്ഥത... നെഞ്ചിന്‍ കൂടിനകത്ത് എന്തൊക്കെയോ ഓടി നടക്കുന്നതുപോലെ.. ‘ മുഖവുരയൊന്നുമില്ലാതെ ജോസപ്പേട്ടന്‍ പറഞ്ഞു തുടങ്ങി.
‘എന്തു പറ്റി ? ‘
‘താന്‍ കാണുന്നില്ലേ നെഞ്ചു വരെ വിയര്‍ത്തിരിക്കുന്നത്..’ അപ്പോഴാണതു ശ്രദ്ധിച്ചത്. ജോസപ്പേട്ടന്‍ ഇട്ടിരിക്കുന്ന പെപെ ജീന്‍സിന്റെ കറുത്ത ടീഷര്‍ട്ടിന്റെ പകുതിയോളം നനഞ്ഞിരിക്കുന്നത്.
‘ഇന്നെന്താ ജോഗിങിനെങ്ങാനും പോയോ ? ..’
‘ഏയ്..’
‘പിന്നെ .. ‘
‘അതുതന്നെയാണ്‍ എനിക്കും മനസ്സിലാവാത്തത്..’ ജോസപ്പേട്ടന്‍ അലസമായി പറഞ്ഞു.
‘എന്നാല്‍ ഒരു ഡോക്ടറെ കാണിക്കൂ..’
‘ഈ അലോപ്പതിയും ആയുര്‍വ്വേദമൊക്കെ കാണിച്ചാല്‍ വലിയ പൊല്ലാപ്പാണ്. നൂറുകൂട്ടം മരുന്നും പല പല ടെസ്റ്റുകളും..അതിനുമാത്രം അസുഖമൊന്നുമില്ലന്നെ.’
‘അത് ഒരു ശരിയായ തീരുമാനമല്ല. അസുഖം വരുന്നതിനു മുമ്പ് മുന്‍കരുതലെടുക്കുന്നതാണ് എപ്പോഴും ബുദ്ധി.... ശരി.. അലോപ്പതിയും ആയുര്‍വ്വേദവും ശരിയല്ലെങ്കില്‍ ഹോമിയോപ്പതിയുണ്ടല്ലോ ..’
ജോസപ്പേട്ടന്‍ തലവെട്ടിച്ച് ഒന്ന് നോക്കി.‘
‘ശരിയാണ് .. ഞാനെന്തേ അതെക്കുറിച്ച് ഇതുവരേയ്ക്കും ചിന്തിക്കാതിരുന്നത് ? ‘

വൈകീട്ട് ഹോമിയോപ്പതി ഡോക്ടറായ സുജയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ജോസപ്പേട്ടനു കുട്ടികളുടെ മുഖമായിരുന്നു.
‘പറയൂ ജോസപ്പേട്ടാ.. ക്യാ തക് ലീഫ് ഹെ..’ ഹിന്ദിയും മലയാളവും ഇടകലര്‍ത്തി ഡോക്ടര്‍ ചോദിച്ചു.
‘വലിയ പ്രശ്നമൊന്നുമില്ല.. കുറച്ചു ദിവസമായി ഇടക്കിടെ നന്നായി വിയര്‍ക്കുന്നു. നെഞ്ചിന്റെ പകുതി ഭാഗത്തു മാത്രമാണ് വിയര്‍ക്കുന്നത്. ഇതെന്തു തരം അസുഖമാണ് ഡോക്ടര്‍ ?’

സ്വാഭാവികമായ ചില ചോദ്യങ്ങള്‍. ജോസപ്പേട്ടന്റെ രണ്ടറ്റവും മുട്ടാത്ത ഉത്തരങ്ങള്‍.

‘ജോസപ്പേട്ടന്റെ ബ്രാന്‍ഡ് ഏതാ ?’ അവസാനം ഡോക്ടര്‍ ചോദിക്കുന്നത് കേട്ടു,
‘ഗോല്‍ക്കൊണ്ട ബ്രാന്‍ഡി.’
‘എന്നാല്‍ ഇനിത്തൊട്ട് അത് മാറ്റിയേക്കൂ.. അത്ര നിര്‍ബന്ധമാണെങ്കില്‍ കുറച്ചുകാലം വോഡ്ക കഴിക്കൂ..’
ഞാന്‍ ഡോക്ടറെ ഒന്നു നോക്കി.
ഡോക്ടര്‍ ചിരിച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി ചെറുതായി കണ്ണിറുക്കി.
ജോസപ്പേട്ടന്റെ ഷര്‍ട്ടിന്റെ താഴെ ഭാഗത്തും വിയര്‍പ്പു പടര്‍ന്നുകൊണ്ടിരുന്നത് നോക്കി ഞാനിരുന്നു..

Tuesday, May 20, 2008

പാദമുദ്രകള്‍

നിന്റെ കാലങ്ങള്‍ എല്ലായ്പ്പോഴും ചുവന്നതായിരുന്നു.

ഉദ്വേഗിപ്പിക്കുന്ന, രക്തം കുത്തിയൊലിക്കുന്ന പാടലവര്‍ണ്ണമുള്ള നിതംബത്തിന്റെ, ഉരുകിയൊലിക്കുന്ന ലാവയുടെ ചുവപ്പ് ... അതിനു ദുര്‍ഗന്ധപൂരിതമായ ഉപ്പുരസമുണ്ടായിരുന്നുവോ ? എനിക്കറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല.

ലിസേറ വാസ്

അതുതന്നെയല്ലേ പേര് ? ‍ പേരിന്റെ പ്രസക്തിയെന്താണ് ?

നീയെനിക്കായി ഒരു വിത്തുകാളയുടെ ക്രൌര്യത്തോടെ കുതിച്ചാര്‍ത്തിരമ്പിയടുക്കാന്‍ വെമ്പുകയല്ലേ ?
എന്റെ ഗന്ധത്താല് നിന്നെ ഞാനാവരണം ചെയ്യും. എന്റെ വിസ്മയങ്ങള്‍ നിന്റെ അരക്കെട്ടിനുള്‍ക്കൊള്ളാനാവുമോയെന്ന ശങ്ക ബാക്കിനില്‍ക്കുന്നു.
നിന്റെ ഇറുക്കമുള്ള 'ബെനട്ടന്‍' ടീഷര്‍ട്ട് എനിക്ക് പ്രചോദനമേകുന്നു. തിളങ്ങുന്ന പല്ലിമുട്ടകള്‍ .
പലപ്പോഴും നീയാണ് എനിക്ക് വാളിന്റെ മൂര്‍ച്ചയേകിയത്. ഞാനത് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. മുറിച്ചാലും മുറികൂടുന്ന കൃത്യതയോടെ.
നിന്റെ ഞെരമ്പുകള്‍ക്ക് പൊന്മാന്റെ നീലയാണ് . അത് ചിലപ്പോഴെങ്കിലും എനിക്ക് ഭയമുണ്ടാക്കിയിട്ടുണ്ട്. ഞെരമ്പുകളിലോടുന്നത് നീലരക്തമാണെന്ന ആകസ്മികത.
നിന്റെ ശ്വാസകോശങ്ങളുടെ വിശ്രമമില്ലായ്മ പലപ്പോഴും എന്റെ അരക്കെട്ടിലെ നേര്‍ത്ത നനവുകളിലായിരുന്നുവോ ?

ഇന്ന് കടല്‍ക്കരയില് ‍ ചെന്നിരുന്നു. ലവണസാന്ദ്രമായ കടല്‍. നിന്റെ മുടിയിഴകള്‍ കാറ്റിനോളം പാറിനടന്നു.
'ലിസേറാ, എനിക്ക് വേദനിക്കുന്നു..' ഞാന്‍ പറഞ്ഞു.
എന്നിട്ട് എന്റെ ഉടുപ്പുകള്‍ ഞാനഴിച്ചുമാറ്റി.
'എനിക്ക് പ്രേമിക്കാനറിയില്ല...' നീ പറഞ്ഞു.
'എനിക്കും..'
നിലാവില്‍ തിളങ്ങുന്ന പല്ലിമുട്ടകള്‍ മണലില്‍ ഉരുണ്ടുകളിച്ചു. മണല്‍ത്തരികളില്‍ ഉപ്പിന്റെ രസമില്ലായിരുന്നു.
'ഇപ്പോള്‍ തണുപ്പു തുടങ്ങി..' പുലരാറായപ്പോള്‍ നീ പറഞ്ഞു.
'നമുക്ക് പോകാം..'
നമ്മള്‍‍ നടന്നു. തണുപ്പിനെ പിറകിലുപേക്ഷിച്ച്. തുടര്‍ച്ചകളെ പിന്നിലുപേക്ഷിച്ച്..
നാളെ ഈ പാ‍ദമുദ്രകള്‍ എനിക്കു തിരിച്ചറിയാനിടയാവാതിരിക്കട്ടെ...
എന്റെ ഭര്‍ത്താവിനും..

Sunday, April 20, 2008

ദി ഡെസ്പെയര്‍

നിറം മങ്ങിയ തുവര്‍ത്തുമുണ്ടുകൊണ്ട് മുഖവം ചെവിയും മറച്ച് അസഹ്യമായ ശബ്ദ കോലാഹലത്തെ വിദൂരതയിലാക്കാനുള്ള എന്റെ ശ്രമം പരാജയപ്പെടുന്നതിന്റെ അസ്കിതയില്‍ അടുത്തിരുന്നു കൂര്‍ക്കം വലിക്കുന്നവരുടെ കെട്ട മണം അരോചകമായി തോന്നിയില്ല. ദീര്‍ഘയാത്രകള്‍ പലപ്പോഴും ഇങ്ങനെയാണ്. സമയം തെറ്റി വന്നാല്‍ ക്യാമ്പിലേക്ക് പോവുന്നത് ബുദ്ധിമുട്ടാണ്. നഗരത്തില്‍ നിന്നും ഏറെ മാറിക്കിടക്കുന്ന ക്യാമ്പിലേക്ക് അവസാനത്തെ ബസ് രാത്രി പതിനൊന്നിനായിരുന്നു. തലേന്ന് ജോലിയെല്ലാം കഴിഞ്ഞ് യാത്രതിരിക്കുമ്പോള്‍ വൈകിയതുകൊണ്ടുമാത്രമാണ് ഇരുളടഞ്ഞ ഈ ബസ്റ്റാന്റിലിരുന്ന് ഉറക്കം തൂങ്ങേണ്ടി വന്നത്. അല്ലെങ്കിലും രാത്രിമുഴുവന്‍ യാത്രചെയ്ത് പുലര്‍ച്ച ലക്ഷ്യസ്ഥാനത്തെത്തുകയെന്നത് എനിക്ക് ഇഷ്ടമുള്ളകാര്യമാണ്. ഹൈവേയിലെ ഇരുട്ടില്‍ കുതിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ സൈഡ് സീറ്റിലിരുന്ന് വരിവരിയായി നില്‍ക്കുന്ന വെളിച്ചം തൂവുന്ന വിളക്കുകാലുകളെ ഒന്നൊന്നായി കീഴടക്കിയുള്ള യാത്രകള്‍ ഒരിക്കലും മടുപ്പുളവാക്കിയിട്ടില്ല.

ഇനി ഇന്ന് ഉറക്കം നടക്കില്ല. എന്തിങ്കിലും വായിക്കണമെന്ന് തോന്നുന്നത് അപ്പോഴാണ്.

രണ്ടാഴ്ചയായി ബാഗില്‍ സൂക്ഷിച്ചിരുന്ന വ്ലാഡിമിര്‍ നബോക്കോവിന്റെ
'ദി ഡെസ്പയര്‍' .പുസ്തകക്കടക്കാരന്‍ ബെസ്റ്റ് സെല്ലറെന്ന് പല തവണ പറഞ്ഞതുകൊണ്ടുമാത്രമാണ് വാങ്ങിയത്. ദസ്തോവ്സ്കിയുടെ ഒരു പുസ്തകമന്വേഷിച്ചാണ് അന്ന് പുസ്തകക്കടയില്‍ കയറിയത്. അതില്ലാതെ മടങ്ങിയപ്പോഴാണ് കടക്കാരന്‍ ഒരു 'ഡെസ്പയറു'മായി മുന്നില്‍ വന്നു നിന്നത്. നബോക്കോവിന്റെ പുസ്തകങ്ങള്‍ മുമ്പ് വായിച്ചിട്ടില്ല. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും രസകരമായ ചില വ്യാഖ്യാനങ്ങളിലൂടെ കഥ പറയുന്ന ശൈലിയിലുള്ള നോവലെന്നൊക്കെയുള്ള കടക്കാരന്റെ വാക്കുകളിലെ ആത്മവിശ്വാസമൊന്നുമാത്രമാണ് അഞ്ഞൂറുരൂപ മുടക്കി ഈ പുസ്തകം വാങ്ങിക്കാന്‍ എന്നെ നിര്‍ബന്ധിച്ചത്.

ഉറക്കം കണ്ണുകളില്‍ ‍ അലയടിച്ചുതുടങ്ങിയപ്പോള്‍ മാത്രമാണ് ഞാനത് ശ്രദ്ധിച്ചത്.

സ്റ്റേഷനിലെ സജീവമായ ചായക്കടയുടെ അരികുപറ്റി ഒരു സ്ത്രീരൂപം. തൊട്ടടുത്ത ബുക്സ്റ്റാളിന്റെ തുണ്ടു മഞ്ഞവെളിച്ചത്തില്‍ അവളുടെ മുഖം വ്യക്തമാണ്. മുപ്പതോടടുത്ത പ്രായം. പ്രസരിപ്പുള്ള മുഖം. ആരെയോ കാത്തു നില്‍ക്കുകയാണ്.
എവിടെയോ കണ്ടുമറന്ന മുഖം.
ഓര്‍ത്തെടുക്കാനൊരു ശ്രമം നടത്തി.
ഇല്ല
വെറുതെ തോന്നുന്നതായിരിക്കും.
വീണ്ടും 'ഡെസ്പയറി'ലേക്കു ... വരികള്‍ നീണ്ടു നിവര്‍ന്നു കിടന്നു..

* * * * * *

മണ്ണുത്തി ബൈപ്പാസിലെ മൂന്നാം നമ്പര്‍ റോഡരുകിലെ പെട്ടിക്കടയ്കരികിലിരുന്ന് രവി തലയിണയായി വെച്ചിരുന്ന ഡിക്റ്ററ്റീവ് നോവലുകളെടുത്ത് ബാഗിലാക്കി.മൂരി നിവര്‍ന്നെഴുന്നേറ്റ് പെട്ടിക്കടയുടെ മുന്നിലേക്ക് വേച്ചുവേച്ച് നടന്നു. സന്ധികളിലും ഞെരമ്പുകളിലും വേദന ഒഴുകി നടന്നു.
പെട്ടന്നാണ് രവിയതോര്‍ത്തത് .
മെയ് ഇരുപതിനു ലോകാവസാനമാണ്. ഇനി അധികം ദിവസങ്ങളില്ല. ആയിരക്കണക്കായ ജനങ്ങള്‍ ഇതൊന്നുമറിയാതെ, അറിയണമെന്ന ആഗ്രഹമില്ലാതെ റോഡിലൂടെ നടന്നു നീങ്ങുന്നു.
രവി പറഞ്ഞു തുടങ്ങി
ഉച്ചത്തില്‍ ..
'ലോകാവസാനം അടുത്തിരിക്കുന്നു. എല്ലാവരും ജാഗരൂകരായിരിക്കുവിന്‍. ലോകം നമ്മെ എടുക്കുന്നതിനു മുമ്പ് നമുക്കൊരുമിച്ച് മരിക്കാം...'
പിന്നെ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്നും ഒരു റിവോള്‍വര് ‍ എടുത്തു.
ആകാശത്തേക്ക് കൈകളുയര്‍ത്തി
'വരുവിന്‍ നമുക്കൊരുമിച്ച് മരിക്കാം...'
'ദെവിടന്നാണ്ടാ നിനക്ക് ഈ തോക്ക് കിട്ടീത് ?' പെട്ടിക്കടയിലെ ജോസപ്പേട്ടന്‍ രവിയോട് ചോദിച്ചു.
'ഇത് അവന്‍ തന്നതാണ്..'
'ആര് ?'
'....'
'നെനക്ക് സാധാരണ സന്ധ്യക്കാണല്ലോ ഇളകാറ് പതിവ്. ഇന്ന് കാലത്തന്നെ തൊടങ്ങീണ്ടല്ലോ..'
'അണികളേ ഭയപ്പെടാതിരിക്കുവിന്‍.. ആസന്നമായിരിക്കുന്ന ലോകാവസാനത്തെ മൃത്യുകൊണ്ട് കീഴടക്കുവിന്‍...' രവി തുടര്‍ന്നുകൊണ്ടേയിരുന്നു

* * * * * * * * * * * *

ജീവിതത്തില്‍ നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ടെന്ന് പറയുന്നത് വെറുതെയാണെന്നായിരുന്നു ഇതുവരെ തോന്നിയിരുന്നതു ... ഇത്രയും കാലത്തെ സര്‍വ്വീസ് ജീവിതത്തിനിടയ്ക്ക് ഇങ്ങനെയിദാദ്യം. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഈ ലോക്കപ്പ് മുറിയ്ക്ക് നട്ടുച്ചയ്ക്കും മനം മടുപ്പിക്കുന്ന ഗന്ധം.
ഒരു ഷെഡ്ഢി മാത്രമിട്ട് നീണ്ടു നിവര്‍ന്നുകിടക്കുന്ന രവിയെ ഇനിയും തൊഴിക്കണമെന്ന് തോന്നി.
മൂക്കില്‍ നിന്നും ചെറുതായി ചോരകിനിയുന്നുണ്ട്.
അവനതു വേണം.
നായിന്റെ മോന്‍..
എന്തു ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നില്ല. ദ്വേഷ്യം മുഴുവന്‍ അവന്റെ നാഭിയിലും മൂക്കിലും തീര്‍ത്തതാണ്. എന്തൊരു നാറ്റമാണിവനെ.. കഞ്ചാവിനു ഇത്ര വൃത്തികെട്ട മണം മുമ്പനുഭവിച്ചിട്ടില്ല.
മോണിങ് ഡ്യൂട്ടിക്ക് പോരാനായി ബസ്റ്റോപ്പില് ‍ നിന്നിരുന്ന ആ പോലീസുകാരന്‍ രവിയുടെ സാഹസികത കണ്ട് സ്റ്റേഷനിലറിയിച്ചിരുന്നില്ലെങ്കില്‍.... രവിയുടെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ സര്‍വ്വീസ് റിവോള്‍വറാണെന്ന് മനസ്സിലായത് സ്റ്റേഷനില്‍ കൊണ്ടുവന്നതിനു ശേഷം മാത്രമായിരുന്നു.
പുലര്‍ച്ച മുതല്‍ ബാഗിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു..
ബാഗിലെ അയ്യായിരം രൂപയായിരുന്നില്ല പ്രശ്നം. അതിലെ സര്‍വ്വീസ് റിവോള്‍വറും മുപ്പത്തഞ്ചു തിരകളുമായിരുന്നു. അതും ഒരു എസ്.ഐ യുടെ ബാഗ്. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലിരുന്ന് ഉറങ്ങിയതുകൊണ്ടാണിതൊക്കെ സംഭവിച്ചത്. മാധ്യമങ്ങളറിഞ്ഞാല്‍ പണി പോയതു തന്നെ
സ്ഥലം സി.ഐ. സോജന്‍ മാത്യു പഴയ ഒരു സഹപാഠിയായിരുന്നതുകൊണ്ട് വാര്‍ത്ത പുറത്തു പോയില്ല.
എനിക്കറിയേണ്ടത് മറ്റൊന്നുമല്ല.
ലോഡ് ചെയ്ത റിവോള്‍വറിലെ ആ ഒരു തിര എവിടെ ?
ബാഗിലുണ്ടായിരുന്ന പൈസയും ബാക്കി തിരകളും എല്ലാം എല്ലാം യഥാസ്ഥാനത്തു തന്നെയുണ്ടായിരുന്നു. എന്നിട്ടും ആ ഒരു തിര ..

* * * * * *

ട്രെയിനിങ്ങിന്റെ രണ്ടാം ദിവസം രാത്രി.

വൈകി ക്വാര്‍ട്ടേഴ്സിലിരുന്നു രണ്ടാമത്തെ പെഗ് സിരകളെ മോഹിപ്പിച്ച് നാവിലൂടെയിറങ്ങുമ്പോഴായിരുന്നു സോജനതു തന്നത്.
ഒരു കവര്‍
'സീ .. ഇന്നലെ ചെട്ടിയങ്ങാടിയിലെ ഒരു കടയുടെ പിന്നില്‍ നിന്ന് കിട്ടിയ ആ ബോഡിയുടെ ഫോട്ടോസാണ്..'
'ഞാനിന്ന് പത്രം നോക്കിയില്ല..'
'ഇന്നലെ വൈകീട്ടാണ് ബോഡി കിട്ടിയത്. ആരോ വെടിവെച്ചിട്ടതായിരുന്നു. ബോഡി തിരിച്ചറിഞ്ഞിട്ടില്ല.. ഒറ്റ ഷോട്ടിനു സംഭവം ക്ലോസ്. മനുഷ്യന്റെ മര്‍മ്മസ്ഥാനങ്ങള്‍ ശരിക്കുമറിയുന്ന കൊലപാതകിയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇത്ര കൃത്യമായി ഒരൊറ്റ ബുള്ളറ്റുകൊണ്ട് ...'
ആദ്യ ഫോട്ടോ..
ഈ മുഖം നല്ല പരിചയം.
ആ സ്ത്രീ തന്നെ..
ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലെ നുറുങ്ങുവെട്ടത്തില്‍ കണ്ട അതേ മുഖം.
അടുത്ത ഫോട്ടോ..
'ഇതിലെ ബുള്ളറ്റ് ശ്രദ്ധിച്ചോ ? നമ്മുടെ ലാമ പിസ്റ്റലില്‍ ഉപയോഗിക്കുന്ന അതേ സൈസ്..'
ഗ്ലാസ് കാലിയാക്കി അടുത്ത പെഗൊഴിക്കുന്നതിനു മുന്‍പ് സോജന്‍ പറഞ്ഞു.
ചൂരല്‍ക്കസാരയിലേക്ക് ഞാന്‍ ചാഞ്ഞ് ഇരുന്നു.
സോജന്‍ മറ്റെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മൂന്നാമത്തെ പെഗ് സിരകളിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ ‍ 'ദി ഡെസ്പയറി'ലെ ഹെര്‍മ്മനെപ്പറ്റി ഓര്‍ക്കുകയായിരുന്നു. ഞാന്‍....ഒളിവിലിരുന്നു ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നിരുന്ന ഹെര്‍മ്മനെപറ്റിമാത്രം....

ഇനി നിങ്ങളുടെ ഊഴമാണ്.
സമയം കളയണ്ട. വ്യാഖ്യാനങ്ങള്‍ തുടങ്ങിക്കോളൂ..

Sunday, February 24, 2008

കങ്കാരുനൃത്തം

നീലച്ചായം പൂശിയ സന്ധ്യയില്‍ കൈയൊതുക്കമില്ലാതെ ആരോ വരച്ച ചിത്രം പോലെ പ്രകൃതി മാറിയിരുന്നു. നിവര്‍ന്നും വളര്‍ന്നും തെങ്ങുകള്‍ .. കടലിനെ വിഴുങ്ങനായി ഒരു പെരുമ്പാമ്പിനെപ്പോലെ മെല്ലെ ചലിക്കുന്ന കായല്‍.. പക്ഷികള്‍ കൂടണഞ്ഞുതുടങ്ങി...
ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ജോയിച്ചനു കരയണമെന്നു തോന്നി. നെറ്റിയിലിറങ്ങിനില്‍ക്കുന്ന ഞെരമ്പുകള്‍ കൊഞ്ഞനം കുത്തി. വളര്‍ന്നുതുടങ്ങിയ താടിയിലെ കുറ്റിരോമങ്ങളില്‍ വിരലുകളമര്‍ന്നുഴിഞ്ഞു.

സെബസ്ത്യാനോസ് പുണ്യാളന്റെ പള്ളിയില്‍ അമ്പുപെരുന്നാള്‍..
കാലത്ത് ഔസേപ്പച്ചന്റെ വീട്ടില്‍ നിന്നും തുടങ്ങിയ അമ്പാണ്. നാലുമണിക്ക് അമ്പ് കൊട്ടി ലാസറപ്പന്റെ വീട്ടില്‍ എത്തിച്ച് വൈകീട്ട് ഒന്‍പതോടെയാണ് പള്ളിയിലേക്ക് പോകുന്നത്. മണി അഞ്ചരയായിട്ടും ലാസറപ്പന്റെ വീട്ടിലെത്തിയിട്ടില്ല. അമ്പ് പിടിച്ച പ്ലേയ്റ്റിലേക്ക് ജോയിച്ചന്‍ നോക്കി. അമ്പിനൊപ്പം വെച്ച കോഴിമുട്ട പൊട്ടി മലരിലും അമ്പിലും പരന്നു കിടന്നു.
ജോയിച്ചനു ഓക്കാനം വന്നു.


ഏഴുമണിയ്ക്ക് ലദീഞ്ഞു കഴിഞ്ഞ് രൂപക്കൂടിറക്കി വെച്ചിട്ട് വേണം ജോയിച്ചനു ലൂയിആശാനുമായി ചേര്‍ന്ന് പള്ളിമുറ്റത്ത് ചവിട്ടുനാടകം കളിക്കാന്‍.
സമയം വൈകുന്നു. വേഷം കെട്ടി അവിടെ എത്തുമ്പോള്‍ ഇനി ഒത്തിരി സമയമാവും.
ലൂയിആശാനാണെങ്കില്‍ സമയത്ത് വന്നില്ലെങ്കില്‍ അലറിപ്പൊളിക്കും.

ചവിട്ടുനാടകത്തിനു ലൂയിആശാന്‍ കഴിഞ്ഞേ കരയില്‍ വേറെ ആരുമുള്ളൂ.
ഓരോ സ്റ്റെപ്പിനും ഓരോ അര്‍ത്ഥങ്ങളുണ്ടെന്ന് ലൂയിആശാന്‍. തനിക്കിതുവരെയും അതൊന്നും മനസ്സിലായിട്ടില്ലല്ലോയെന്ന വ്യഥയാണ് മാറ്റി ചിന്തിപ്പിച്ചുതുടങ്ങിയത്.
ലൂയിആശാനിടുന്ന വേഷത്തിനു യാതൊരു പ്രസക്തിയുമില്ല. അഥവാ അതു, തന്റെ സാന്നിധ്യം ഇല്ലായ്മചെയ്യുന്നുവെന്ന് ജോയിച്ചനു തോന്നുകയും ചെയ്തു.
വേഷത്തിലൊരു മാറ്റം.
ചുവന്ന അങ്കിയും പോര്‍ച്ചുഗീസ് തൊപ്പിയും വെച്ച് ലൂയിആശാന്‍ അരങ്ങിലാടുമ്പോളുള്ള ചന്തം പലര്‍ക്കും അലോസരമായിത്തുടങ്ങിയെന്ന് ശീമോന്റെ ഷാപ്പില്‍ നിന്നാണ് ജോയിച്ചന്‍ മനസ്സിലാക്കുന്നത്. പക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷമായി ഓരോ പെരുന്നാള്‍ക്കും ജോയിച്ചന്‍ വേഷത്തില്‍ ചെറിയ മാറ്റവുമായി വന്നു നില്‍ക്കുമ്പോഴെല്ലാം ലൂയിആശാന്‍ ജനമദ്ധ്യത്തില്‍ നിന്നു തന്നെ ജോയിച്ചനെ വഴക്കുപറഞ്ഞോടിക്കും.
ഇത്തവണയെങ്കിലും അത് മാറ്റണം.
ഒന്നു രണ്ടു തവണ ലൂയിആശാനോടിത് പറഞ്ഞു.
‘അങ്ങനെങ്കി നീയാ നടത്തിക്കോ..നുമ്മക്ക് പറ്റില്ല..’ എന്ന് ഒഴിഞ്ഞു മാറും.
പക്ഷെ.. ചവിട്ടുനാടകത്തിനു ലൂയിആശാനില്ലെങ്കില്‍ ജനമുണ്ടാവില്ലെന്ന സത്യത്തിനുമുന്നില്‍ ജോയിച്ചന്‍ മുട്ടുകുത്തും. ലൂയിആശാന്റെ കളിക്കേ മരത്തട്ട് പൊളിയൂവെന്നു നാട്ടുകാര്‍ക്ക് കണിശം.

‘ഡാ ജോയേ.. നുമ്മ വികാര്യച്ചന്‍ നെന്നെ അന്വേഷിച്ച് നില്‍ക്ക്ണ്ടല്ലോ..’ ലാസറപ്പന്റെ വീട്ടില്‍ അമ്പ് കയറ്റി പ്രാര്‍ത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് കപ്യാര് ജെയ്മി ഓടിവന്ന് അത് പറയുന്നത്.

‘എന്താ കാര്യം ?’
‘അച്ചന്‍ അത്യാവശ്യായ്ട്ട് ചെല്ലാന്‍ പറഞ്ഞു..’

ജോയിച്ചന്‍ ഓടിച്ചെല്ലുമ്പോള്‍ അച്ചന്‍ കുശിനിയുടെ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.

‘അച്ചോ..’
‘നീ വന്നാ ..ജോയിച്ചാ... നുമ്മ ലൂയി ആശാനെ ഇതുവരെയും കണ്ടില്ലല്ലോ..’
‘ഞാന്‍ കൊറച്ച് നേര്‍ത്തെ ശീമോന്റെ ഷാപ്പീന്ന് എറക്കി പള്ളീല്‍ക്ക് പറഞ്ഞ് വിട്ടതാണല്ലോ..’
‘എന്നിട്ടിതു വരെ ഇവിടെ എത്താണ്ട്...’
‘ഞാനൊന്ന് പോയിട്ട് നോക്കീട്ട് വരാമച്ചോ..’
‘നീയിനി നോക്കാനൊന്നും പോണ്ട..’
‘പിന്നെ.. നാടകം കളിക്കാന്‍ ലൂയിആശാന്‍ വേണ്ടേ..’
‘ഇപ്രാവശ്യം നീയ്യ് തന്നെ കളിയ്ക്ക് നാടകം..’

അച്ചന്‍ പെട്ടന്നത് പറയുമെന്ന് ഒരിക്കലും കരുതിയില്ല.

പലപ്പോഴായി പാടിയ നാടകത്തിലെ പാ‍ട്ടുകള്‍ ഓര്‍ത്തെടുക്കാന്‍ വെറുതെയൊരു ശ്രമം നടത്തി. തമിഴും മലയാളവും ഇടകലര്‍ന്ന ഭാഷയാണ്. ലൂയിആശാനു എല്ലാ പാട്ടും മനപ്പാഠമാണ്. താനും എല്ലാം പഠിച്ചിട്ടുണ്ടെങ്കിലും തമിഴ് പേശലൊന്നും ഇന്നും കൃത്യമല്ലെന്ന് ജനത്തിനറിയാം.
ബാന്‍ഡുകാരുടെ അടുത്ത് ചെന്ന് ‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു തിരിച്ചു വരുമ്പോഴാണ് ടെസിയെ കണ്ടത്.
ഇരുട്ടില്‍ ശ്വാസങ്ങള്‍ കൂട്ടിമുട്ടിയപ്പോള്‍ നെഞ്ചൊന്നു പിടച്ചു. കുട്ടിക്കൂറയുടെ മണത്തില്‍ പൊതിഞ്ഞ് അവളും അനിയത്തി ലിസിയും ലദീഞ്ഞിനു പാടാനുള്ള വരവാണ്.
അവള്‍ കടന്നുപോയിട്ടും കുട്ടിക്കുറയുടെ മണം അവിടെ പരന്നു കിടന്നു. അതിന്റെ ഉദ്ദീപനത്തില്‍ ജോയിച്ചന്‍ ഒരു നിമിഷം നിന്നു.

വേഷഭൂഷാദികളണിയാന്‍ മണിമുറിയില്‍ കയറിയപ്പോഴാണ് ജോയിച്ചനതുമനസ്സിലായത്. ശൂന്യമായ ഷെല്‍ഫുകള്‍..

‘അച്ചോ.. കോപ്പൊന്നും കാണാനില്ലല്ലോ.. ‘ ജോയിച്ചന്റെ ശബ്ദത്തില്‍ നിലവിളി കലര്‍ന്നിരുന്നു.

‘നീ ഒള്ളതോണ്ട് വെച്ച് കളിക്ക് ജോയിച്ചാ..‘
‘ഒന്നും ഇല്ല അച്ചോ.. ‘
‘എന്നാ കളിക്കണ്ട..’

അതു ശരിയാവില്ല. നാടകം കളിച്ചില്ലെങ്കില്‍ പുണ്യാളന് ദ്വേഷ്യം വരും. . നാടിനു ആപത്തും. വസൂരി പടര്‍ന്നുപിടിക്കും. കൂടുതുറക്കലു കഴിഞ്ഞാല്‍ തട്ടില്‍ കയറിയേ പറ്റൂ.

ഇനി സമയമധികമില്ല. നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി.

ജോയിച്ചന്‍ രൂപക്കൂടിനു മുന്നില്‍ ചെന്നു നിന്നു.

കാലുകള്‍ പിന്നിലേക്കണച്ചു പിടിച്ച് വെളുത്ത ഒരു തുണിമാത്രമരയില്‍ ചുറ്റി, നിണമുതിരുന്ന നെഞ്ചോടെ, സെബസ്ത്യാനോസ് പുണ്യാളന്‍ ജോയിച്ചനെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ജോയിച്ചന്റെ കണ്ണുനിറഞ്ഞു.

പിന്നെ, മെല്ലെ മണിമുറിയിലേക്ക് നടന്നു. ഇട്ടിരുന്ന ഷര്‍ട്ട് ഊരി. മുണ്ടെടുത്ത് കോണകം പോലെ ചുറ്റി. കത്തിക്കരിഞ്ഞ് ബാക്കിവന്ന കുന്തിരിക്കത്തിന്റെ ചാരമെടുത്ത് ദേഹത്തു ചില അടയാളങ്ങളിട്ടു. മുഖത്തും തേച്ചുപിടിപ്പിച്ചു.
ബാന്‍ഡ് സെറ്റുകാര്‍ ആദ്യ ഗാനമാലപിച്ചു.
താളം മുറുകി. ജോയിച്ചന്‍ ധൃതിയില്‍ മോണ്ടകത്തിലേക്ക് ചെന്നു. തട്ടിലേക്ക് മെല്ലെ കയറി നിന്നു.
എല്ലാവരും സൂക്ഷിച്ചു നോക്കി. ചിലര്‍ ആരാധനയോടെയും മറ്റു ചിലര്‍ അത്ഭുതത്തോടെയും.
ചിലര്‍ ആര്‍പ്പുവിളിച്ചു.
ഒരു വശത്തു നിന്നു ജോയിച്ചന്‍ പാടിത്തുടങ്ങി.
കാലുകള്‍ നിലത്തെറിഞ്ഞു. മെല്ലെ തുഴഞ്ഞു നീങ്ങി. ചന്തിപിന്നിലേക്കു തള്ളി,കാല്‍ മുട്ടുകള്‍ ത്രസിച്ചു നിന്നു.
ജനം ആര്‍ത്തുവിളിച്ചു.

‘നിന്തിരു മുഖം വിയര്‍ത്തു നിണത്താല്‍....‘

അടുത്ത പാട്ടിലേക്ക് കടന്നു. തട്ടില്‍ ജോയിച്ചന്റെ കാലടികല്‍ ഉടഞ്ഞുവീണു.
ഒരു വേള, സദസ്സിലിരുന്നു ലൂയിആശാനും കയ്യടിക്കുന്നതു കണ്ടു...
തട്ടില്‍ ആഞ്ഞുചവിട്ടി.
കടലൊന്നിളകി.
അകലെ കടലിന്റെയും ആകാശത്തിന്റെയും നീലകള്‍ തമ്മിലിടഞ്ഞില്ലാതായി.
മിന്നി നിന്നിരുന്ന നക്ഷത്രങ്ങളില്‍ നിന്നും ചില കഷണങ്ങള്‍ അടര്‍ന്നു താഴേയ്ക്ക് വീഴുന്നതായി ജോയിച്ചന്‍ കണ്ടു.
അതിലൊന്നില്‍ ചെറിയ വഞ്ചി. കടലിന്റെ തീരത്തു മെല്ലെ അതു വന്നിറങ്ങി. അതില്‍ നിന്നും രണ്ടു മാലാഖമാര്‍ ഇറങ്ങിവന്നു. നിലം മുട്ടുന്ന വെളുത്ത ഉടുപ്പാണവര്‍ ഇട്ടിരിക്കുന്നത്. രണ്ടു പേരുടെയും തലയില്‍ ചെറിയ വെളുത്ത കിരീടങ്ങളുണ്ട്. വെള്ളാരം കണ്ണുകള്‍ക്കു താഴെ മൂക്കിനും ചുണ്ടിനുമിടയിലെ നനുത്ത രോമങ്ങള്‍ പോലും വ്യക്തമായി കണ്ടു.
മാലാഖമാര്‍ നടന്നുവന്ന് ടെസിയെ കോരിയെടുത്ത് വഞ്ചിയില്‍ വെച്ചു.
കരിയിലകള്‍ പറന്നുയര്‍ന്നു. വഞ്ചി നീങ്ങുന്നതിനു മുമ്പ് ടെസ്സി, കുട്ടിക്കൂറയുടെ ഒരു ഡപ്പിയെടുത്ത് ജോയിച്ചനു നേര്‍ക്ക് എറിഞ്ഞു കൊടുത്തു.
കടലിരമ്പി..
മാലാഖമാര്‍ക്ക് ധൃതിയുണ്ടായിരുന്നു. അവര്‍ തുഴയെറിഞ്ഞു.... അകന്നകന്നു പോയി..
ആരവങ്ങള്‍ ഉച്ചസ്ഥായിലായി. ഭൂമിയുടെ വിസ്താരം കുറഞ്ഞു വരുന്നതായി ജോയിച്ചനു തോന്നി. തട്ട് ധൂളികളായി രൂപാന്തരം പ്രാപിക്കുന്നതും...
സ്വന്തം കുഞ്ഞിനെ ഉദരസഞ്ചിയിലേക്കാകര്‍ഷിക്കുന്ന ഒരു കങ്കാരുവിനെപ്പോലെ..
കടല്‍.
ആകാശത്തുനിന്നും ഒരു വെള്ളിടി ഇറങ്ങിവന്നു.
ജോയിച്ചനെ കോരിയെടുത്തു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * ** *

ഇന്ത്യാവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ദേവദാസിന് ഇതു വിശ്വസിക്കാനേ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തുമ്പോള്‍ മറ്റു ചാനലുകളുടെ ഓബിവാനുകളൊന്നും എത്തിയിട്ടില്ലെന്ന ആശ്വാസത്തിലായിരുന്നു ദേവദാസ്.
കുറച്ചു മാറി പോലീസ് തീര്‍ത്ത വലയത്തിനപ്പുറത്ത് ജനം തിക്കി ത്തിരക്കി.
‘ഇത്രയും ജനങ്ങളുണ്ടായിട്ടും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് മനസ്സിലാക്കതെ പോയതില്‍ എന്തു വിശദീകരണം നല്‍കും ?’ കാമറാമാന്‍ ഒകെ പറഞ്ഞപ്പോള്‍ ദേവദാസ് ഡെപ്യൂട്ടികളക്ടറോട് ചോദിച്ചത് ഇപ്രകാരമായിരുന്നു.
‘പ്ലീസ്.. നോ കമന്റ്സ് നൌ..’ ഡെപ്യൂട്ടികളക്ടര്‍ കോമളവല്ലി നിര്‍വ്വികാരമായി ഒഴിഞ്ഞു മാറി.
ദേവദാസ് പെട്ടന്നു തന്നെ കാമറയിലേക്ക് ദൃഷ്ടികളൂന്നി ഇങ്ങനെ തുടര്‍ന്നു.
‘ഇന്നു രാവിലെയാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. കളമശ്ശേരി വരെ നീളുന്ന പുതിയ റോഡിനു സ്ഥലമെടുക്കാനായി അതിരാവിലെ തന്നെ ഈ പ്രദേശത്ത് പോലീസും ഡെപ്യൂട്ടികളക്ടറും ജെസിബിയുമടങ്ങുന്ന സംഘം എത്തിച്ചേര്‍ന്നിരുന്നു. വടുതല സെന്റ്. സെബാസ്ത്യാന്‍സ് പള്ളിയുടെ തൊട്ടടുത്തു കിടക്കുന്ന ചിറമ്മല്‍ ഔസേപ്പച്ചന്റെ വീട്ടിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ചങ്ങലയില്‍ ബന്ധിച്ചിരുന്ന മാനസിക രോഗിയായിരുന്ന ജോയിച്ചന്‍ കിടന്നിരുന്ന മുറി ജെസിബി കൊണ്ട് തകര്‍ക്കുകയായിരുന്നു . ജോയിച്ചന്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം ചോരയില്‍ കുളിച്ച് അവിടെ തന്നെ കിടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
തുരുമ്പിച്ച കുട്ടിക്കുറയുടെ ഒരു ടിന്‍, മൃതദേഹത്തിന്റെ ചുരുട്ടിപീടിച്ച കയ്യില്‍ നിന്നും പോലീസിന് വേറ്പെടുത്തേണ്ടി വന്നു....'

Monday, January 28, 2008

ഇരട്ടക്കുട്ടികളുടെ സൈക്കിള്‍


വാശിയെന്നത് മാളവികയുടെ കൂടപ്പിറപ്പാണ്. പലപ്പോഴുമാലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇപ്പോഴുള്ള കുട്ടികള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വാശിപിടിക്കുന്നതെന്ന്. അവരെ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണോ അതോ നമ്മളേക്കാള്‍ കൂടുതല്‍ ലോകത്തെ നേരത്തെ തന്നെ അറിഞ്ഞു തുടങ്ങിയതുകൊണ്ടാണോ. ഏതായാലും രണ്ടാം ക്ലാസുകാരിയായ മാളവികയുടെ പല ആവശ്യങ്ങളും എന്നില്‍ ജിജ്ഞാസയുയര്‍ത്തുക പതിവായിരിക്കുന്നു. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് സ്റ്റിക്കറുകളാണ്. പല നിറത്തിലും രൂപത്തിലുമുള്ള സ്റ്റിക്കറുകള്‍ എവിടെ കണ്ടാ‍ലും അവള്‍ക്ക് വേണം. 'മാജിക് പോട്ടി'ല്‍ സ്ഥിരമായി വന്നിരുന്ന സ്റ്റിക്കറുകളെല്ലാം അവളുടെ സ്റ്റഡി ടേബിളിന്റെ ഒരു വശത്ത് നിരത്തി ഒട്ടിച്ചിട്ടുണ്ട്. സ്പൈഡര്‍മാന്റെ പല പോസിലുള്ള പടങ്ങള്‍ പലയിടത്തുമായി നെഞ്ചുവിരിച്ചു നില്‍ക്കുന്നു.



ഹോസ്പിറ്റലിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഹോം വര്‍ക്കുപോലും മുഴുവനാക്കാതെ ഓടി വന്ന് കാറില്‍ കയറുകയായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം വരേണ്ടെന്നു നിര്‍ബന്ധിച്ചു. പല തരം വാശികളല്ലേ.. കഴിഞ്ഞ തവണ ഇങ്ങനെ വാശിപിടിച്ച് കരഞ്ഞിട്ടാണ് പനി പിടിച്ച് രണ്ടു ദിവസം ഹോസ്റ്റ്പിറ്റലില്‍ കിടന്നത്.

മഴ കുറഞ്ഞെന്നു തോന്നുന്നു.

ഇപ്പോള്‍ റോഡ് വ്യക്തമായി കാണുന്നുണ്ട്.

മഴയുള്ളപ്പോള്‍ ഡ്രൈവ് ചെയ്യുക വലിയ ബുദ്ധിമുട്ടാണ്. പറഞ്ഞ സമയത്ത് ഒരു സ്ഥലത്തും എത്തുകയുമില്ല.
ഏഴുമണിക്കുമുന്‍പ് എത്താമെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ സമയം ഏഴരയായി. നാളെ അവധി ദിവസമായതുകൊണ്ട് സ്പെഷലിസ്റ്റ് ഡോക്ടര്‍ എട്ടുമണിക്കുമുമ്പ് തന്നെ വന്ന് റൌണ്ട്സ് കഴിഞ്ഞ് പോകുമെന്നാണ് നേഴ്സ് പറഞ്ഞിരിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതാണ്. ഡോക്ടറോട് ഇന്നു തന്നെ അതെക്കുറിച്ച് സംസാരിക്കണം.


മാളവിക കാര്‍ട്ടൂണ് വായന മതിയാക്കി പുസ്തകം അടച്ചു ബാക്സീറ്റിലേക്ക് വെച്ചു.
'അച്ഛ.. അച്ഛ ഒന്നും പറഞ്ഞില്ല..'

'എന്ത്..'

'അച്ഛ ഒക്കെ മറന്നു. ഇന്നെന്തായാലും അവടെ പോണം. ..'

'എവിടെ..' നേരത്തെ അവള്‍ പറഞ്ഞതായിരുന്നു. മറന്നിട്ടല്ല. തിരക്കിനിടയില്‍ എല്ലാം ചെയ്തു തീര്‍ക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ചും അപ്രസക്തമായ ചില ആ‍വശ്യങ്ങള്‍.

'കഴിഞ്ഞ പ്രാവശ്യം നമ്മള്‍ കണ്ടില്ലേ.. ആ സൈക്കിള്.. ആ മൊട്ടത്തലയന്മാരു കുട്ട്യോള്‍ടെ... യ്ക്ക് ആ സൈക്കിളിന്മേല്‍ കയറണം.. എന്തോരം സ്റ്റിക്കറാ അതിന്മേല്‍...'

'എന്റെ മാളുട്ട്യേ.. അത് കഴിഞ്ഞ പ്രാവശ്യല്ലേ.. അവരവിടുന്ന് ഡിസ്ചാര്‍ജ്ജായി പോയി..അഞ്ചാറ് മാസായില്ലേ..'

'ഇല്ല.. നമുക്ക് അവിടെ ഒന്നു പോയി നോക്കാം. അച്ഛ.. ....'

'നീ വെറുതെ വാശി പിടിക്കല്ലെ.. '

'അച്ഛ നമുക്ക് എന്തായാലും ഇന്ന് അവടെ പോണം..'
'ശരി..' സമ്മതിക്കുകയേ ഇനി എനിക്ക് നിവര്‍ത്തിയുള്ളൂ.
'പ്രോമിസ്..'
'പ്രോമിസ്..'
'അച്ഛ കൈ കാണിക്ക്..' അവളുടെ വിശ്വാസത്തിന്റെ അടയാളമാണ് കയ്യിലടിച്ച് സത്യം ചെയ്യുകയെന്നത്. ആ സൈക്കിള്‍ അവിടെ ഉണ്ടാവില്ലെന്ന് നൂറുശതമാനവും എനിക്ക് ഉറപ്പുമാണ്.

എങ്ങനെയാണുണ്ടാവുക ?

വെറുതെയൊന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

അന്നും ഇതുപോലെ ചെറിയ ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു. അനുജത്തിയുടെ ഡെലിവറി കഴിഞ്ഞ് 16-അം വാര്‍ഡില്‍. ഏറെ വൈകി അന്ന് വീട്ടിലേക്ക് പോകാന്‍ ഞാനും മാളവികയും കൂടി ഇറങ്ങിയതാണ്. പാര്‍ക്കിങ് ഏരിയയിലേക്ക് മഴ നനയാതെ പോകാനാണ് എളുപ്പവഴി തെരെഞ്ഞെടുത്തത്. വാര്‍ഡുകളുടെ വരാന്തയിലൂടെ.. രാത്രിയുടെ ചില ഞെരക്കങ്ങള്‍ മാ‍ത്രം. മിക്ക മുറികളിലേയും ലൈറ്റുകള്‍ അണഞ്ഞുകൊണ്ടിരിക്കുന്നു. പ്രകാശം കെട്ടുപോയ ചില ഭാഗങ്ങളില്‍ ഇരുട്ടു കട്ടപിടിച്ചു കിടന്നു.


അങ്ങനെയാണ് പത്താം നമ്പര്‍ വാര്‍ഡിലേക്ക് തിരിഞ്ഞത്. നേരെയുള്ള വളവു തിരിഞ്ഞാല്‍ പാര്‍ക്കിങ് ഏരിയയായി. അത് ഒങ്കോളജി വാര്‍ഡാണെന്നറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ആ വഴിക്ക് നടക്കില്ലായിരുന്നു. മുമ്പ് ഒന്നു രണ്ടു തവണ ആ വഴിയ്ക്ക് വന്നിട്ടുണ്ട് .
പകല്‍ സമയത്ത്..

ഈ വാര്‍ഡിലെ ഓരോ മുറിയും വേദനയുടെ കൂടാരങ്ങളാണ്. പല രൂപത്തില്‍ വേദന കടിച്ചമര്‍ത്തി ആ വരാന്തയിലിരിക്കുന്നവരെ കണ്ട് മനസ്സു നീറിയിട്ടുണ്ട്.


പാര്‍ക്കിങ് ഏരിയയിലേക്ക് കടക്കുന്നതിനു തൊട്ടുമുന്‍പാണ് മാളവിക അതു കണ്ടത്.

'ഹായ്.. അച്ഛ ദേ ഒരു മൊട്ടത്തലയന്‍ സൈക്കിള്‍ ചവിട്ടി വരുന്ന നോക്ക്യേ..'
മാളവിക അവിടെത്തന്നെ നില്‍ക്കുകയാണ്.

സൈക്കിള്‍ മെല്ലെ ചവിട്ടിക്കൊണ്ട് അവന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഒരു കുസ്രുതികുട്ടന്‍.
ഏകദേശം നാലു വയസ്സ് പ്രായം . മുടി പറ്റെ വെട്ടി, വായും മൂക്കും ഒരു പച്ച തുണികൊണ്ട് മറച്ചിട്ടുണ്ട്. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും.

'ദേ അച്ഛ അപ്പറത്ത് വേറൊരു മൊട്ടത്തലയന്‍..' മാളവികയ്ക് എല്ലാം അത്ഭുതമായിരുന്നു.

അപ്പുറത്ത് ഇവനെപ്പോലെ മറ്റൊരു കുട്ടിയും അമ്മയെന്ന് തോന്നുന്ന ഒരു സ്ത്രീയും മെല്ലെ നടന്നു വരുന്നു.

സൈക്കിള്‍ ചവിട്ടി വന്ന കുട്ടി മാളവികയുടെ അടുത്ത് സൈക്കിള്‍ നിര്‍ത്തി.
മാ‍ളവിക സൈക്കിളില്‍ സൂക്ഷമ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ബോഡിയില്‍ സ്പൈഡര്‍മാന്റെ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു.

വെറുതെയല്ല മാ‍ളവിക സഡന്‍ ബ്രേയ്ക്കിട്ട പോലെ അവിടെ നിന്നത്.

'അച്ഛ..യ്ക്ക് ഈ സൈക്കളൊന്ന് ചവിട്ടണം..'
'ഏയ്..ഇതാ കുട്ടിയുടെ സൈക്കിളല്ലേ...സമയം കുറെയായി മാളുട്ടീ.. ' ഞാന്‍ മാളവികയുടെ കൈപിടിച്ചു പോകാനൊരുങ്ങി. അവള്‍ അവിടെ തന്നെ നില്‍ക്കുകയാണ്.

പെട്ടന്നാണ് സൈക്കിളിലിരുന്നിരുന്ന കുട്ടി മെല്ലെ അതില്‍ നിന്നും ഇറങ്ങിയത്.

'കുട്ട്യോളല്ലേ..അവര് കളിക്കട്ടേന്ന്..' ആ സ്ത്രീ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

മാളവിക സൈക്കിളെടുത്ത് മെല്ലെ ചവിട്ടി.

'മോന്റെ പേരെന്താ.. ' ഞാന്‍ ചോദിച്ചു.

' സുബൈറ് ന്ന്.. ഇവന്‍ സുഹൈറ്..ഇരട്ടകളാ... സുബൈറിനാ സൂക്കേട്..' സ്ത്രീയാണ് പറഞ്ഞത്. ഒരാള്‍ മുഖം മറച്ചിരിക്കുന്നതിനാല്‍ ഇരട്ടകളാണെന്ന് തോന്നിയില്ല.

'അപ്പൊ ഇവനും തല മൊട്ടയടിച്ചിട്ടുണ്ടല്ലോ..'

'സുബൈറിന്റെ മൊട്ടയടിച്ചപ്പോ ഇവനും വേണന്ന് വാശി..അദാ..'

മാളവിക അതിനകം സൈക്കിള്‍ ചവിട്ടി മുന്നോട്ട് പോയിരുന്നു.

പിന്നാലെ ഇരട്ടക്കുട്ടികളും.

സുബൈര്‍ അല്പം പതുക്കെയാണ് നടക്കുന്നത്. കീമോയെല്ലാം കഴിഞ്ഞ് സുബൈര്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ വഴിയിലാണെന്ന് ആ സ്ത്രീ പറഞ്ഞു. പൊന്നാനി ഭാഗത്താണ് ഇവരുടെ വീട്. ഭര്‍ത്താവടുത്തില്ല. ചെന്നെയില്‍ ഏതൊ കമ്പനിയില്‍ ചെറിയ ജോലിയാണ്. പത്തിരുപത് ദിവസമായി ഈ വാര്‍ഡില്‍ എത്തിയിട്ട്. പകല്‍ സമയത്ത് രോഗികളുടെയും ബന്ധുക്കളുടെയും തിരക്കായതിനാല്‍ കുട്ടികള്‍ക് കളിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ടാണ് രാത്രി ഏറെ വൈകി കുട്ടികളെയും കൊണ്ട് അവര്‍ വരാന്തയില്‍.അവരുടെ മുഖത്ത് പ്രതീക്ഷയുടെ നാമ്പുകള്‍.

മാളവിക അതിനകം ഇരട്ടകളുമായി ചങ്ങാത്തം കൂടിയിരുന്നു. ഇടയ്ക്ക് സുഹൈറിന്റെ മൊട്ടത്തലയില്‍ തൊട്ടുനോക്കുന്നതും ഉറക്കെ പൊട്ടിച്ചിരിക്കുന്നതും തുടര്‍ന്ന് ഇരട്ടക്കുട്ടികളും ആ ചിരിയില്‍ ചേരുന്നതും ഞാനും ആ സ്ത്രീയും കൌതുകത്തോടെ നോക്കി നിന്നു.
'മതി മാളൂ.. സമയം കുറെയായി..ഇനി പിന്നെയാവാം.. ' മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാളവിക ഇരട്ടക്കുട്ടികളോട് 'റ്റാറ്റാ' പറഞ്ഞ് എന്റെ അടുത്തു വന്നു.

പാര്‍ക്കിങ് ഏരിയയിലേക്ക് തിരിയുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി.
മൂവരും ഞങ്ങള്‍ നടന്നു പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു.



* * *



എട്ടുമണിക്കുമുന്‍പ് റൌണ്ട്സിനെത്തേണ്ട ഡോക്ടര്‍ ഒന്‍പതരയോടെയാണ് വന്നത്. എന്തായാലും തിങ്കളാഴ്ച തന്നെ അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞു. വളരെ വ്യത്യാസമുണ്ടെന്നും ഇനി ഒരു മാസം കഴിഞ്ഞ് വന്ന് കാണണമെന്നും പറഞ്ഞാണ് ഡോക്ടര് തിരികെ പോയത്. കുറിച്ചു തന്ന മരുന്ന് ആശുപത്രിയിലെ ഫാര്‍മസിയില്‍ ഇല്ലാത്തതിനാല്‍ ടൌണില്‍ പോയി വാങ്ങേണ്ടി വന്നു. എല്ലാം കഴിഞ്ഞ് മാളവികയുമായി ഇറങ്ങിയപ്പോള് സമയസൂചിക പത്തരയും കടന്നു നിന്നു. മാളവിക ഇതിനകം സ്പെയര്‍ ബെഡില്‍ കിടന്ന് ഉറങ്ങിയിരുന്നു. പിന്നെ അവളെ എഴുന്നേല്‍പ്പിച്ച് അല്പം ധൃതിയിലാണ് ഞാന്‍ നടന്നു തുടങ്ങിയത്.


വാര്‍ഡുകളിലെ ഇടനാഴികകളില്‍ ഇരുട്ടിനൊപ്പം ഡെറ്റോള്‍ മണം പതിഞ്ഞു കിടന്നു.

'അച്ഛ..നമുക്ക് ആ വഴിക്കു തന്നെ പൂവ്വാം ട്ടോ..'

അത് ഇതുവരെ മറന്നില്ലേ.

രാത്രി ഏറെ വൈകിയതുകൊണ്ട് വാര്‍ഡിനു പുറത്ത് ആരുമുണ്ടാവില്ല എന്ന ആശ്വാസത്തിലാണ് ഞാന്‍ നടന്നു തുടങ്ങിയത്.

'അച്ഛ.. ദേ നോക്ക്യെ.... അവരവിടെ തന്നെയുണ്ട് ട്ടാ..'

ശരിയാണ് ആ സൈക്കിളില്‍ ഒരു കുട്ടി വരാന്തയില്‍ മെല്ലെ ചവിട്ടുന്നു.

കൂടെയെഉള്ള സ്ത്രീ അതു തന്നെ ..
ആ മുഖത്ത് അല്പം ക്ഷീണമുണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ.
മാളവിക കുട്ടിസൈക്കിളിന്റെ അടുത്ത് ചെന്നു.

'ഇന്ന് ഒരാളേ ഉള്ളൂ.. മറ്റേയാള് ഉറങ്ങിയിട്ടുണ്ടാവും അല്ലെ..' ഞാന്‍ വെറുതെയൊന്ന് പരിചയം നടിച്ചു.

അവര്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ഇനി ഞാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ലെയെന്ന് സംശയിച്ചു. പക്ഷെ..

'സാറെ.. ഇത് സുഹൈറാ.. രണ്ടുമാസം മുന്പ് സുബൈറിനെ പടച്ചോന്‍ വിളിച്ചു .' അല്പം വിറയലോടെയാണെങ്കിലും അവര്‍ പറഞ്ഞു മുഴുവിച്ചു.

ഞാന്‍ സ്തബ്ദനായി നിന്നു.

എന്തെങ്കിലും പറഞ്ഞ് അവരെ ആശ്വസിപ്പിക്കണമെന്നു തോന്നി. വാക്കുകള്‍ പുറത്തു വരാതെ തൊണ്ടയില്‍ കെട്ടിക്കിടന്നു.

സുഹൈറ് സൈക്കിളില്‍ നിന്നിറങ്ങി നിന്നിട്ടും മാളവിക വെറുതെ നോക്കി നിന്നതേയുള്ളൂ. സൈക്കിളില്‍ കയറാന്‍ ശ്രമിക്കുന്നില്ല.

പിന്നെ മെല്ലെ എന്റെ അടുത്തേക്ക് വന്നു.

'അച്ഛ.. നമുക്ക് പോകാം..'

സുഹൈറ് മെല്ലെ വീണ്ടും സൈക്കിളില്‍ കയറി. 'ട്രിം.. ട്രിം..' സൈക്കിളിലെ മണി കിലുക്കി..ഞങ്ങളെ കടന്നുപോയി....പിന്നാലെ ആ സ്ത്രീയും.

തിരികെ പാര്‍ക്കിങ് ഏരിയയിലേക്ക് നടക്കുമ്പോള്‍ പുറത്ത് തണല്‍ മരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ ചന്ദ്രശോഭ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

'അച്ഛ..'

'ഉം..'

'മറ്റേ മൊട്ടത്തലയന്‍ കുട്ടി എവിടെ പോയിന്നാ പറഞ്ഞെ..?'

ഞാന്‍ ഒന്നും മിണ്ടിയില്ല.

'ഉറങ്ങാന്‍ പോയിട്ടുണ്ടാവും അല്ലേ അച്ഛാ..'

ഞാന്‍ മാളവികയെ മെല്ലെ കോരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ചെറിയ ചാറ്റല്‍ മഴ തുടങ്ങിയിരുന്നു.
ഇരട്ടക്കുട്ടികളുടെ സൈക്കിളില്‍ മണിയടിക്കുന്ന ശബ്ദം നേര്‍ത്തലിഞ്ഞുകൊണ്ടിരുന്നു.

Tuesday, January 22, 2008

സൂര്യഗായത്രിയെ പേടിക്കുന്നതെന്തിന് ?

വ്യാഴാഴ്ച രാത്രി എന്തായാലും ആഘോഷിക്കണമെന്ന് കുറച്ചുനാളായി ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏകകണ്ഠമായാണ് ഇത്തവണ അത് തീരുമാനിച്ചതും. വെള്ളിയും ശനിയും മുടക്കമാണെങ്കിലും പലരുടെയും ഓഫ് ഡേ സന്ധിക്കുന്ന ദിവസങ്ങള്‍ ഒരു വര്‍ഷത്തില്‍ തന്നെ വളരെ അപൂര്‍വ്വമായേ ഉണ്ടാവാറുള്ളൂവെന്നതുകൊണ്ട് കൂടിച്ചേരല്‍ പലപ്പോഴും നടക്കാറില്ല .

ഇനി ഞങ്ങളെ പരിചയപ്പെട്ടില്ലല്ലോ.. ഞാന്‍ രാമകൃഷ്ണന്‍. സ്നേഹമുള്ളവര്‍ ആര്‍ കെയെന്ന് വിളിക്കും. കൂടുതല്‍ സ്നേഹമായാല്‍ വെറും കെ . എന്നു വിളിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഗള്‍ഫ് ഓയില്‍ഫീല്‍ഡ്‍ കമ്പനിയിലെ നാലു അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റുമാരില്‍ ഒരാള്‍ . മറ്റൊരാള്‍ ജയപാല്‍ . ജെപി എന്ന് ചുരുക്കി വിളിക്കും. അവനും അഡ്മിനിസ്ട്രേഷനില്‍ തന്നെ.
ഇവന്റെ പേരിലുള്ള പാല്‍ അവന്റെ സ്വഭാവത്തിലും ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
പിന്നെ മോഹന്കുമാര്‍‍. ഇവന്‍ ലാബ് ടെക്നീഷ്യന്‍. എല്ലായ്പ്പോഴും തല കുമ്പിട്ടേ നടക്കൂ. സള്‍ഫ്യൂറിക് ആസിഡും ഫോസ്ഫോറിക് ആസിഡും വഴിയിലെങ്ങാനും കിടക്കുന്നുണ്ടോയെന്ന് പരതുകയാണെന്ന് ഞങ്ങളവനെ കളിയാക്കാറുണ്ട് . പിന്നെ ഉമേഷ് ബാബു. ഇവന്‍ ഷിഫ്റ്റ് സൂപ്പര്‍വൈസറാണ്. കമ്പനിയില്‍ വെച്ച് കണ്ടാല്‍ ഏതോ സിനിമയില്‍ കുതിരവട്ടം പപ്പു ചാണക വണ്ടിയുടെ ഡ്രൈവറുടെ റോളില്‍ വരുന്നതായിട്ടാണ് ഓര്‍മ്മവരിക . ഒരു തവണയേ ഇക്കാര്യം എനിക്കവനോട് പറയേണ്ടി വന്നിട്ടുള്ളൂ . ഒരാഴ്ച അവന്‍ മിണ്ടാതെ നടന്നു.

സ്വാഭാവികമായും എല്ലാവരും അവിവാഹിതര്‍. വിവാഹം വേണ്ടെന്ന് വെച്ചിട്ടല്ല . ഒരു ക്രോണിക് ബാച്ചിലറായി വിലസണമെന്ന ആഗ്രഹവും ഇല്ല. നാട്ടില്‍ പോയി ഒരു പെണ്ണുകെട്ടുകയെന്ന ആഗ്രഹം മൂത്ത് ഓരോതവണയും ലീവു കഴിയുന്നതുവരെ പെണ്ണുകണ്ടു നടക്കും . അവസാനം കുറെ ചിപ്സും അച്ചാറുമൊക്കെയായി വീട്ടുകാര്‍ കയറ്റി വിടും . ഇവിടെ വന്നാല്‍ കുറച്ചു ദിവസം അച്ചാറിന്റെയും പെണ്ണുകാണലിന്റെയും എരിവും പുളിയുമൊക്കെ കാണും . അതുകഴിഞ്ഞാല്‍ മൂന്നു ദിനാറിനു കിട്ടുന്ന കള്ളച്ചാരയവുമായി അടുത്ത വെക്കേഷന്‍ വരെ എങ്ങനെയെങ്കിലും ഉന്തി നീക്കും.

ഡിപ്പാര്‍ട്ടുമെന്റിലെ സെക്രട്ടറി പാലസ്തീനിയായ റൈന ഇല്ലായിരുന്നെങ്കില്‍ ബോറഡിച്ച് ചത്തേനെയെന്ന് ജയപാല്‍ നിരീക്ഷിച്ചിട്ടുണ്ട്. അവന്‍‍ പലപ്പോഴും റൈനയുടെ കാബിനില്‍ ചെന്നിരുന്ന് സംസാരിക്കുന്നത് കണ്ടാണ് ഞാനും ഇടയ്ക്കിടെ അവിടെ സന്ദര്‍ശനം നടത്തിത്തുടങ്ങിയത് . റൈനയുടെ മുടിയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. മീഡിയം സ്ലൈസ് കട്ടിയുള്ള സ്വര്‍ണ്ണമുടിയാണ് റൈനയെ സുന്ദരിയാക്കുന്നത്. ആ മുടിയുടെ രഹസ്യം ഒരു തവണ അവള്‍ പറഞ്ഞു തന്നിട്ടുമുണ്ട് . മോള്‍ഡിങ് ക്രീമും സ്ട്രെയ്റ്റനിങ് ബാമുമൊക്കെ പിടിപ്പിച്ച് ആഴ്ചയില്‍ ഒരു മണിക്കൂറോളം പണിഞ്ഞിട്ടാണ് മുടി ഈ കോലമാക്കുന്നതത്രേ . നമുക്ക് ആ സമയമുണ്ടെങ്കില്‍ ഒരു സെറ്റ് റമ്മികളിക്കാമായിരുന്നു . അറബിയും ഇംഗ്ലീഷും കൂടിക്കലര്‍ന്ന്‍ ശ്രംഗരിക്കാനുള്ള ബുദ്ധിമുട്ട് മാനേജുമെന്റിനു ഒരിക്കലും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോയെന്ന് ജയപാല്‍ ദിവസവും പരിതപിക്കും . പേരിനെങ്കിലും ഒരു ഇന്ത്യക്കാരി പെണ്‍കുട്ടിയെ ഈ ഡിപ്പാര്‍ട്ടുമെന്റിനു തരാത്തതിനു മാനേജുമെന്റിനെ പ്രാകാത്ത ദിവസങ്ങള്‍ കലണ്ടറിലുണ്ടാവില്ല .

മാനേജുമെന്റിനു, പ്രത്യേകിച്ച് എം. ഡി യെന്ന അറബിക്ക് ഇതൊരു പ്രശ്നമേയല്ല. സെക്രട്ടറിയായി അറബി രണ്ടു പേരെയാണ് അവിടെ വെച്ചുപൊറുപ്പിക്കുന്നത് . ലബനന്‍ കാരിയായ മറിയവും ഒരു ഇന്ത്യക്കാരിയും. ആവശ്യത്തില്‍ കൂടുതല്‍ നിറവും എരിവും പുളിയുമെല്ലാം മറിയത്തെ എം. ഡിയുടെ ഇഷ്ട താരമാക്കി. അറബിയൊഴിച്ചുള്ള എല്ലാ എഴുത്തുകുത്തുകളും നടത്തുകയാണ് ഇന്ത്യക്കാരിയുടെ ജോലി. കോണ്ട്രാക്റ്റ് പേപ്പേഴ്സിലെ 'സൂര്യഗായത്രി 'യെന്ന പേരു കേട്ടപ്പോള്‍ തമിഴത്തിയാണെന്നാണ് ജയപാല്‍ പറഞ്ഞത്. ഇംഗ്ലീഷല്ലാതെ വേറൊന്നും ആ നാവില്‍ നിന്നും ഇറങ്ങി വരില്ല . അതും സ്ഫുടം ചെയ്ത ഭാഷ. സൌന്ദര്യം ഇഷ്ടം പോലെ ശരീരത്തിന്റെ എല്ലാ ഭാഗത്തും വാരിക്കോരി നല്‍കിയിട്ടുണ്ട്. എങ്കിലും മുഖം കറുപ്പിച്ച് മോണിറ്റരില്‍ നോക്കിയിരിക്കുന്ന കണ്ടാല്‍ ഈ സൌന്ദര്യമൊക്കെ ദൈവം അറിയാതെ കൊടുത്തുപോയതാണെന്ന് തോന്നും. ചിരിച്ചു കാണുന്നതു തന്നെ അപൂര്‍വ്വം. പേരില്‍ സൂര്യനുള്ളതൊക്കെയും കോപം സ്ഥായിയായുള്ളവരിലാണെന്നാണ് ജയപാലിന്റെ അഭിപ്രായം . അതല്ല ഗായതീമന്ത്രം ആവാഹിച്ചിരിക്കുന്നതുകൊണ്ടാണ് സൂര്യഗായത്രിയുടെ മുഖം എപ്പോഴും ജ്വലിച്ചിരിക്കുന്നതെന്ന് മോഹന്‍. അതൊന്നുമല്ല, ഏതു സമയവും മറിയത്തിന്റെ തെറി കേട്ടിട്ടാണെന്ന് എന്റെ ഉത്തമ വിശ്വാസവും.

ഏതായാലും സൂര്യഗായത്രിയുടെ ചരിത്രമന്വേഷിക്കാന്‍ ആദ്യം തുനിഞ്ഞിറങ്ങിയത് മോഹന്‍ കുമാറാണ്.
എം.ഡിയില്ലാത്ത ഒരു ദിവസം സൂര്യഗായത്രിയുടെ കാബിനില്‍ കയറിയിറങ്ങിയ മോഹനാണത് പറഞ്ഞത്
'അവള്‍ ഒരു യക്ഷിയാടാ ...'
'എന്താ കാര്യം..?'
'അവള്‍ എന്തൊക്കെയോ ഇംഗ്ലീഷില്‍ പറഞ്ഞു. ഒരു തേങ്ങയും മനസ്സിലായില്ല . പണ്ടാരം.. വല്ലതും പോയി ഇനി എം .ഡിയോട് പറഞ്ഞ് നമുക്ക് പണിയാക്കുമോന്നാ എന്റെ പേടി ..'
അല്പം ഭയത്തോടുകൂടിത്തന്നെയാണ് മോഹന്‍ അതു പറഞ്ഞത് .
'നീയതിനവളോട് എന്താ ചോദിച്ചത് ..'
'വീടെവിട്യാണെന്ന് മാത്രേ ചോദിച്ചുള്ളൂ. അതിനാണ് എന്റെ മുഖത്ത് നോക്കി ഇത്രയും കടുപ്പത്തിലുള്ള ഇംഗ്ലീഷില്‍ . ആകെ കുളമായി..'

ഇവന്‍ പോയിട്ടൊരു കാര്യവുമില്ലെന്ന് ജയപാല്‍ നേരത്തെ പറഞ്ഞതാണ്. എല്ലാറ്റിനും ഒരു ടെക്നിക് വേണമെന്നാണ് അവന്റെ അഭിപ്രായം .

അന്ന് ഒരു ചരിത്രവും മനസ്സിലാക്കാന്‍ പറ്റിയില്ലെന്ന ദുഖത്തോടെയാണ് മോഹന്‍ ഉറങ്ങിയത്. അവളെ അങ്ങനെ വെറുതെ വിടരുതെന്ന സ്നേഹപൂര്‍വ്വമായ ഉപദേശം നല്കി ഉമേഷ് ബാബുവും.

മറ്റൊരു ദിവസം ഓഡിറ്റിങ്ങിന്റെ തിരക്കിനിടയില്‍ മൂത്രമൊഴിക്കാന്‍ ജെന്‍സ് ലാവ്റ്ററിക്ക് പകരം ഞാന്‍ കയറിയത് ലേഡീസ് ലാവറ്റ്രിയില്‍. ഓടിക്കയറി നേരെ മുന്നില്‍ അവള്‍ . സൂര്യഗായത്രി. 'സോറി' പറഞ്ഞ് പുറത്ത് കടക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ആ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.. ലോകത്തുള്ള എല്ലാ സ്ത്രീകളും ഇത്ര ക്രൂരമായാണോ ആണിനെ നോക്കുന്നതെന്ന്‍ സംശയിച്ചു പോകുന്നതില്‍ യാതൊരു തെറ്റുമില്ല. രണ്ട് ലാവ്റ്ററിയും അടുത്തടുത്ത് തന്നെ വെച്ച ഡിസൈനറെ കിട്ടിയാല്‍ ഒന്ന് പൊട്ടിക്കണമെന്ന് അപ്പോള്‍ തന്നെ മനസ്സില്‍ തോന്നി .

കഴിഞ്ഞ ദിവസം ഓഫീസ് വിട്ടു പോരുന്ന വഴിയ്ക്ക് അവള്‍ ലിഫ്റ്റ് ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അതൊരു സാധാരണ വ്യാഴാഴ്ച സായാഹ്നം . ഫിങര്‍സ്കാന്‍ ചെയ്യുന്ന മെഷീനടുത്ത് വെച്ചാണ് അവളെ കാണുന്നത് .
'കാന്‍ യു പ്ലീസ് ഡ്രോപ് മി നിയര്‍ ദി റൌണ്ട് അബൌട്ട് ?'
'ഒഫ് കോഴ്സ്..' പറ്റില്ലെന്ന് പറയാന്‍ ഞാനാര് ?

ഫ്രന്ഡ് സീറ്റിലിരിക്കാറുള്ള ജയപാല്‍ അന്ന് പിറകിലേക്ക് മോഹന്‍ കുമാറിന്റെ കൂടെയിരുന്നു.
സിഗ്നലുകളില്‍ കിടക്കുമ്പോള്‍ ‍ ഇടയ്ക്കിടെ അവളുടെ മുഖത്ത് നോക്കും. മോണിറ്ററിനുമുന്നിലെ കറുത്ത മുഖത്തിനു അല്പം അയവു വന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും ചോദിക്കാനൊരു മടി. ധൈര്യമില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.
പോക്കറ്റ് റോഡ് കടന്ന് വണ്ടി ഗള്‍ഫ് ബ്രിഡ്ജിലേക്ക് കയറിയപ്പോഴാണ് പെട്ടന്ന് കാറിന്റെ ഫ്രന്‍ഡില്‍ ചെറിയ ഞെരക്കം കേട്ടത് . സര്‍വീസ് റോഡിലേക്ക് നീക്കി ഇറങ്ങി നോക്കിയപ്പോള്‍ ഫ്രന്‍ഡിലെ ഒരു ടയര്‍ പങ്ചര്‍. എന്തൊരു കുരുത്തംകെട്ട ദിവസമാണെന്ന് നോക്കൂ . മാറ്റാനാണെങ്കില്‍ സ്റ്റെപ്പിനി ടയറും ഇല്ല. അവളൊഴിച്ച് എല്ലാവരും കാറിനു പുറത്തിറങ്ങി . വര്‍ക്ഷാപ്പ് കാരനെ വിളിച്ചു ടയറുമായി വരാന്‍ അറേഞ്ച് ചെയ്തു .

'എടാ ഒരു പെണ്ണിനെയും കൊണ്ട് ഇങ്ങനെ വഴിയില്‍ കിടക്കുന്നത് ശരിയാണോ..' ജയപാലിനു വെപ്രാളം .

'എന്നാ നീ തന്നെ വണ്ടി ഉന്ത് റൌണ്ട് എബൌട്ട് വരെ..' മോഹനു കലിയിളകി . പാലത്തിനു മുകളിലായതിനാല്‍ നല്ല ചൂട് കാറ്റ്.
പിന്നെ, ജയപാല്‍ അവളുടെ അടുത്ത് പോയി പതിനഞ്ചു മിനിറ്റിനകം ടയര്‍ മാറ്റി പോകാമെന്നു പറഞ്ഞു തിരിച്ചു വന്നു .
അഞ്ചുമിനിട്ട് കഴിഞ്ഞില്ല.
ഒരു ടാക്സി ഞങ്ങളുടെ കാറിന്റെ അടുത്ത് വന്നു നിന്നു. സൂര്യഗായത്രി പെട്ടന്നു തന്നെ ഇറങ്ങി ഞങ്ങള്‍ പുറത്ത് നില്‍ക്കുകയാണെന്ന ഭാവമൊന്നുമില്ലാതെ , ഒരു യാത്രപോലും പറയാതെ ആ കാറില്‍ കയറി പോയി .
'എന്താ അവളുടെ ഒരു പവറ്..#@#@#$%$ മോള്.. '
മോഹന്‍ ഒരു മുഴുത്ത തെറി പറഞ്ഞ് സ്വയം സമാധാനിച്ചു.


* * * *


ഇന്ന് വ്യാഴാഴ്ച. സമയം രാത്രി പതിനൊന്നോടടുക്കുന്നു.

ഏകദേശം ഒന്‍പതുമണിയോടെ സാധനവുമായി അബുഹലീഫയില്‍ നിന്നും ആന്റപ്പന്‍ വന്നു. പോലീസ് ചെക്കിങ് പേടിച്ച് ഇപ്പോള്‍ ചാരായം പ്ലാസ്റ്റിക് കവറിലാണ് കൊണ്ടു വരുന്നത് . കെ.എല്‍.എഫ് നിര്‍മല്‍ വെളിച്ചെണ്ണ എന്ന ലേബലുള്ള കവറാണ് ഇപ്പോഴത്തെ ട്രെന്‍ഡ് . അതില്‍ തന്നെ പല തരം. സൂപ്പര്‍, ഹൈ പവര്‍, ജെനുവിന്‍ എന്നീ ഉപനാമധേയങ്ങളില്‍. ടൊയോട്ടയുടെ ഏറ്റവും പുതിയ കാറിലേ ആന്റപ്പന്‍ സഞ്ചരിക്കൂ . ഷര്‍ട്ടെല്ലാം ഇന്‍ ചെയ്ത് റെയ്ബാന്‍ കണ്ണടയും വെച്ചുള്ള ആ വരവ് കണ്ടാല്‍ തന്നെ ആന്റപ്പനെ ആരും സംശയിക്കില്ല. ഈ ഗ്ലാമറാണ് ആന്റപ്പനെ പലപ്പോഴും പോലീസില്‍ നിന്നും രക്ഷിക്കുന്നത്. അല്ലെങ്കില്‍ എന്നേ അറബ് ടൈംസില്‍ ഇവന്റെ പടം വരേണ്ടതായിരുന്നു.

'സാധനം സൂപ്പറല്ലെ..'
'അതെയതെ..'

പാചകം എന്റെ വിഭാഗമാണ്. ഫുള്‍ വെജിറ്റേരിയനായ ഉമേഷ് ബാബുവിനു സ്പെഷലായി കപ്പലണ്ടികൊണ്ട് ചമ്മന്തി ഉണ്ടാക്കി വെച്ചിട്ടുണ്ട് . വറുത്ത കപ്പലണ്ടിയും നാലഞ്ച് സ്പൂണ്‍ തേങ്ങയും മൂന്നു നാലു ഉണക്കമുളകും ഒരു പിടി ചുവന്നുള്ളിയും ഒരു കതിര്‍പ്പ് കറിവേപ്പിലയും അല്പം കോല്‍പ്പുളി പിഴിഞ്ഞൊഴിച്ചതും കൂട്ടി മിക്സിയിലിട്ടൊന്ന് അരയ്ക്കും . ഉമേഷ് ബാബുവിനു ഈ ചമ്മന്തി വലിയ ഇഷ്ടമാണ് . വേറെ അധികമൊന്നും അവന്‍ കഴിക്കില്ല. ഏഷ്യാനെറ്റിലെ ഒന്‍പതരയുടെ വാര്‍ത്ത കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ തുടങ്ങിയത്. സെവന്‍ അപ്പു കുറച്ച് ഉമേഷ് ബാബു ആദ്യ ഗ്ലാസൊഴ്ച്ചതും പാടിത്തുടങ്ങിയതും ഒരുമിച്ചായിരുന്നു..

മണല് കരിഞ്ഞ് പറക്കും
നെന്ത്രകാക്ക മലര്‍ന്നു പറക്കുന്നു...
താഴെ തൊടിയില്‍ തലകീറി
ചുടു ചോരയൊലിക്കും ബാല്യങ്ങള്‍..
ഇതു ബാഗ്ദാദാണമ്മപറഞ്ഞോ
രറബികഥയിലെ ബാഗ്ദാദ്....

മോഹന്‍ കുമാര് കണ്ണടച്ചാണ് ഗ്ലാസ് കാലിയാക്കുക. ജയപാല്‍ ലൈറ്റായേ കഴിക്കൂ. കഴിച്ച് കഴിഞ്ഞാല്‍ പിന്നെ അവനു വായില്‍ ഹിന്ദി മാത്രമേ വരൂ. കുറച്ചുകാലം മുംബയിലുണ്ടായിരുന്നതിന്റെ ബാക്കിപത്രം.

ഇവിടെയിരുന്നാല്‍ അകലെ കടലില്‍ ക്രൂഡ് നിറയ്ക്കാന്‍ വരുന്ന കപ്പലുകളിലെ പ്രകാശം മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി കാണാം. അകലെ നിന്നും അമേരിക്കന്‍ നേവിയുടെ വാര്‍ഷിപ്പുകളുടെ ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം . തൊട്ടടുത്ത ഹില്‍ട്ടന്‍ റിസോര്‍ട്ടിലെ ബാര്‍ബെക്യു പാര്‍ട്ടിയില് കനലുകളില്‍ കോഴികള്‍ ആവിയാവുന്നതും ..
എനിക്ക് ഉമേഷ് ബാബു പാടുന്ന കവിതകളാണ് ഇഷ്ടം.
എന്ത് രസമായാണവന്‍ പാടുന്നത്.

അവനെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മവെക്കണമെന്ന് തോന്നി .

ഇതു ബാഗ്ദാദാണമ്മ പറഞ്ഞോ
രറബിക്കഥയിലെ ബാഗ്ദാദ്..
തെരുവിന്നോരത്തൊരു തിരികെട്ടി
ട്ടുണ്ടവിടെ പുകയുണ്ട്..... ഉമേഷ് ബാബു കരഞ്ഞു തുടങ്ങി.

എനിക്കും സങ്കടം വന്നു. ഞാനും കരഞ്ഞു.

പിന്നെ എനിക്ക് നല്ല ഉറക്കം വന്നു.

എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മ്മയില്ല.

പെട്ടന്നാണ് ജയപാലിന്റെ മൊബൈല്‍ ശബ്ദിച്ചത്.

'ഏത് കുറ്റിച്ചൂടാനാടാ ഈ നട്ടപ്പാതിരായ്ക്ക് വിളിക്കുന്നത് ? ' ഉമേഷ് ബാബു സോഫയുടെ താഴെകിടന്ന് ചോദിച്ചു .
'ഹലോ..'
മറുഭാഗത്തു നിന്നു പറഞ്ഞ പേരു ഒരു ഞെട്ടലുണ്ടാക്കിയെന്ന് തീര്‍ച്ച. ജയപാല്‍ ഞങ്ങളെ നോക്കി. മൊബൈലിന്റെ വായ പൊത്തിപ്പിടിച്ച് വിറയലോടെ അവന്‍ പറഞ്ഞു .' സൂര്യഗായത്രിയാണ്.'
'എന്താണീ രാത്രിയില്‍..'
'എടാ അവള്‍ക്ക് മലയാളമറിയില്ല..' ജയപാല്‍ രൂക്ഷമായി ഞങ്ങളെ നോക്കി. ഞാന്‍ ജയപാലിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
'ജെയ്.. എനിക്ക് നിന്നെ ഒന്ന് കാണണം..'
'ഇപ്പോഴോ.. ..'
'അതൊന്നും പ്രശ്നമല്ല. എനിക്കിപ്പോ കാണണം. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കണം . പ്രമീളാന്റി ഇന്നു പാര്‍ട്ടിക്ക് പോയിരിക്കുകയാ.. നാളേ കാലത്തേ വരൂ .. ജെയ്..'
'സൂര്യ.. ഞാനിപ്പോ വന്നാല്‍ ശരിയാവില്ല..'
'നൊ.. ഐ. വാന്‍ഡ് റ്റു ടാക് റ്റുയു . യു ഷുഡ് കം...' ഫോണ്‍ കട്ടായി.
ഞാനും മോഹനും മിഴിച്ചിരുന്നു

'എടാ.. എന്നു തുടങ്ങി ഇത് ? ഇവള്‍ മലയാളിയായിരുന്നോ ? നീയപ്പോ കൂടെ കൂടെ ഞങ്ങളറിയാതെ അവിടെ പോകാറുണ്ടല്ലേ ..'

'ഇല്ല മോഹന്‍ . അവള്‍ മലയാളിയാണെന്ന് മാത്രം എനിക്കറിയാം. ഇതിനു മുമ്പ് രണ്ടു തവണയേ ഫോണില്‍ സംസാരിച്ചിട്ടുള്ളൂ..താമസ സ്ഥലം മുമ്പ് അവള്‍ പറഞ്ഞു തന്നിട്ടുണ്ട്.. വേറൊന്നുമില്ല..' ജയപാലിനെ വിശ്വസിക്കാതിരിക്കാനാവില്ല. അവനെ ഇന്നോ ഇന്നലെയോ കണ്ടു തുടങ്ങിയതല്ലല്ലോ.
'പിന്നെ എന്തിനാണവള്‍ വിളിക്കുന്നത് ?' എന്റെ സംശയം തികച്ചും ന്യായമായിരുന്നു.
‘എന്തുകൊണ്ട് അവള്‍ ഇവനെ മാത്രം വിളിച്ചു. അതാണെനിക്ക് മനസ്സിലാവാത്തത്..’ മോഹനു മനസ്സമാധാനം കെട്ടു.
‘നീയാ ബാക്കികൂടി അടിച്ച് കിടന്നുറങ്ങാന്‍ നോക്ക്.. മണി പതിനൊന്ന് കഴിഞ്ഞു. ‘ ജയപാല്‍ നയം വ്യക്തമാക്കി.
‘അപ്പൊള്‍ നീ പോകുന്നില്ലേ..’
‘എവിടേയ്ക്ക് ?’
‘അവളുടെ ഫ്ലാറ്റിലേക്ക്..’
‘ഇല്ല ആര്‍ കെ. ... ഞാന്‍ പോകുന്നില്ല..’
‘ഒന്നുമില്ലെങ്കിലും അവളൊരു മൊതലല്ലേ... നീ ചെല്ല്..’ മോഹന് കലിയടങ്ങിയിട്ടില്ല.
‘എടാ വല്ല അത്യാവശ്യകാര്യമായിരിക്കും. നിന്നെ വിശ്വാസമുള്ളതുകൊണ്ടല്ലേ അവള്‍ വിളിക്കുന്നത്.. നീ എന്തായാലും ഒന്ന് ചെന്ന് നോക്ക്.. വലിയ ദൂരമില്ലല്ലോ..’ ജയപാലിനെ ഞാന്‍ നിര്‍ബന്ധിച്ചു.
എന്തായാലും ഒരു സഹപ്രവര്‍ത്തകയല്ലേ. നാളെയും അവളെ കാണേണ്ടതല്ലേയെന്ന ഒരു തിരിച്ചറിവ്.

ജയപാല്‍ പോയതിനു ശേഷം എനിക്ക് ഉറക്കം വന്നില്ല. ടിവിയില്‍ സുരേഷ് ഗോപിയുടെ ‘തലസ്ഥാനം‘ ക്ലൈമാക്സിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഉമേഷ് ബാബുവും ഉറക്കം വിട്ടെഴുന്നേറ്റിരുന്നു.

പക്ഷേ എനിക്ക് ടിവിയില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്.
എന്തിനാവും അവള്‍ ജയപാലിനെ വിളിച്ചിരിക്കുക ?
എന്റെ തൃപ്പങ്ങോട്ട് ഭഗവതി ഒന്നും സംഭവിക്കല്ലേ..
‘മോഹന്‍, അവന്‍ പോയിട്ട് കുറച്ച് നേരമായല്ലോ.. ‘
‘അതിനു..?’
‘എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ... അവനെ ഒന്ന് വിളിച്ചാലോ..’
‘നിനക്ക് തലക്ക് വട്ടാ..നീ വിളിക്കുകയൊന്നും വേണ്ട. അവനിപ്പോള്‍ അവളുമായി ബെഡ് റൂമിലേക്ക് നീങ്ങിയിട്ടുണ്ടായിരിക്കും. ..’
‘ഏയ് .. എന്തായാലും ഞാനൊരു എസ്.എം.എസ് വിടട്ടെ..’
മൊബൈലില്‍ ജയപാലിന്റെ ഐഡിയെടുത്ത് ‘whatz up ?' എന്നൊരു മെസ്സേജ് ടൈപ്പ് ചെയ്തയച്ചു.
ഏറെ വൈകാതെ മറുപടി വന്നു.
‘shadows & dust'
എനിക്കൊന്നും മനസ്സിലായില്ല. ഉമേഷ് ബാബുവിനും. ഞങ്ങള്‍ പരസ്പരം നോക്കി.
അപ്പോള്‍ മോഹന്‍ വികൃതമായ ഒരു സ്വരത്തില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.



(inspired by a story of Akbar Kakkattil)

Thursday, January 03, 2008

ഇനിയും മനസ്സിലാവാത്ത ചില കാര്യങ്ങള്‍

ച്ഛനെക്കുറിച്ച് പലപ്പോഴും മനസ്സിലുണ്ടായിരുന്ന ചിത്രം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയുമൊക്കെയായിരുന്നെങ്കിലും അതൊരിക്കലും അനുഭവവേദ്യമാവാതിരുന്നതിനാല്‍ മിഥ്യയായ ഒരു വികാരം മാത്രമായേ എനിക്ക് കാണാനായുള്ളൂ . ഒരു പക്ഷേ എയര്‍ഫോഴ്സില്‍ മേജറായിരുന്നപ്പോഴത്തെ ജീവിതക്രമങ്ങള്‍ ഗ്രാമാന്തരീക്ഷത്തില്‍ വളരുന്ന ഞങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ അച്ഛന്റെ ശ്രമങ്ങളായിരിക്കാം അതിനൊരു കാരണമായിട്ടുണ്ടാവുക . അത്യാവശ്യത്തിനുമാത്രം ചിരിക്കുക, ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതിനുമെല്ലാം സമയകൃമം പാലിക്കുക , ചുമ വന്നാല്‍ വായ് പൊത്തിപ്പിടിക്കുക എന്നീ നിര്‍ദ്ദേശങ്ങളൊക്കെ പലപ്പോഴും ശിക്ഷകളിലാണ് അവസാനിക്കാറുള്ളത് . അച്ഛന്റെ ഊര്‍ജ്ജം മുഴുവനും കോപത്തിലൂടെയാണ് പുറത്തുവരിക. എണ്ണക്കറുപ്പുള്ള സരസ്വതിടീച്ചറുടെ നിറമാണ് അച്ഛന്റെ ഹൃദയത്തിനെന്ന് ചെറുപ്പത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് .

സരസ്വതി ടീച്ചര്‍ ഞങ്ങളുടെ വീടിന്റെ മുന്നില്‍ സ്ഥിര താമസമാക്കിയിട്ട് അധികം കാലമായിട്ടില്ല. ടീച്ചറുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭര്‍ത്താവിന്റെ ബന്ധുക്കള് സ്വത്ത് നഷ്ടപ്പെടാതിരിക്കാന് ഒരേയൊരു മകനെ ടീച്ചറില്‍ നിന്നും അകറ്റി നിര്‍ത്തി . മെല്ലെ ടീച്ചര്‍ ആ വീട്ടില് നിന്നും നിഷ്കാസിതയായി. പിന്നീടാണ് ടീച്ചര് കുമാരന്‍ നായരെ സ്നേഹിച്ച് വിവാഹം കഴിക്കുന്നത് . ടീച്ചറേക്കാള്‍ ആറേഴ് വയസ്സ് പ്രായം കുറവാണ് കുമാരന്‍ നായര്‍ക്ക്. കൊച്ചിയിലെ ഒരു സെണ്ട്രല്‍ ഗവ . കമ്പനിയിലായിരുന്നു കുമാരന്‍ നായര്‍ . വിവാഹ ശേഷം സകുടുംബം അങ്ങോട്ട് മാറി . പിന്നീടാണ് സരസ്വതിടീച്ചറുടെ നിര്‍ബന്ധപ്രകാരം എന്റെ വീടിനു മുന്നിലുള്ള ഇല്ലത്തിന്റെ സ്ഥലം കുമാരന്‍ നായര്‍ വാങ്ങുന്നതും അവിടെ വലിയൊരു വീടു വെയ്ക്കുന്നതും . കുട്ടികളില്ലാത്ത ഇവര്‍ റിട്ടയര്‍മെന്റിനു ശേഷം ഇവിടെ താമസമാക്കി .

അച്ഛന് കുമാരന്‍ നായരെ വലിയ കാര്യമാണ്. റിട്ടയര്‍മെന്റിനു ശേഷം ചെറുതായെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന അച്ഛനെയാണ് എല്ലാ കാര്യത്തിനും കുമാരന്‍ നായര് ആശ്രയിക്കുക . അദ്ദേഹത്തിനു മൈനര്‍ ആയ ഒരു ഹാര്‍ട്ട് അറ്റാക് വന്നതിനു ശേഷം പ്രത്യേകിച്ചും. കുമാരന്‍ നായരുടെ വീടു പണിയാനും മറ്റും അച്ഛന്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത് . ഗാര്‍ഡനിങ് കുമാരന്‍ നായരുടെ ഹോബിയായിരുന്നു. നീണ്ട മുറ്റം നിറയെ റോസും വാടാര്‍മല്ലിയും ജമന്തിയുമെല്ലാം തഴച്ചു വളര്‍ന്നു. ഈയിടെയായി ഓര്‍ക്കിഡും ആന്തൂറിയവുമെല്ലാം നട്ടുപിറ്റിപ്പിച്ചിട്ടുണ്ട് . അച്ഛനും ഗാര്‍ഡനിങ് വളരെ ഇഷ്ടമാണ്. കുമാരന്‍ നായരുടെ പൂന്തോട്ടത്തില്‍ ഒരു താമരക്കുളം നിര്‍മ്മിക്കുന്നതിനു മുന്‍കൈയെടുത്തതും അച്ഛനാണ് . മിലിറ്ററി കാന്റീനില്‍ നിന്നും കിട്ടുന്ന മദ്യക്കുപ്പികളിലെ ഒരു പങ്ക് കുമാരന്‍ നായര്‍ക്ക് എടുത്തു വെക്കാന്‍ അച്ഛന്‍ മറക്കാറില്ല. ഇടയ്ക്കിടെ കുമാരന്‍ നായര്‍ നടത്തുന്ന ചില ദൂരയാത്രകളിലും അച്ഛനെ കൂടെ കൂട്ടാറുണ്ട് . യാത്രകഴിഞ്ഞ് അച്ഛന്‍ ചിലപ്പോഴൊക്കെ വളരെ ക്ഷീണിച്ചാണ് വീട്ടില്‍ വരാറുള്ളത്. എങ്കിലും അച്ഛന്‍ ഇതെല്ലാം വളരെ നന്നായി ആസ്വദിച്ചിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

അന്ന്.. ഡെറ്റോളിന്റെ മണം നെറ്റിയില്‍ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് അച്ഛന് മുറിയില്‍ നിന്നും ഇറങ്ങി പുറത്ത് കാറ്റുകൊള്ളണമെന്ന് തോന്നിയത്. ആശുപത്രിയിലെത്തിയിട്ട് അന്നേയ്ക്ക് ഒരാഴ്ചയായി . സ്ട്രോക്കിന്റെ കാഠിന്യം കൊണ്ട് ശരീരത്തിന്റെ ഒരു വശം തളര്‍ച്ചയുടെ വേലിക്കെട്ടുകള്‍ പറിച്ച് കളഞ്ഞ് നില്‍ക്കുന്നു . പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചതു കൊണ്ടുമാത്രമാണ് അച്ഛനു പരസ്സഹായത്തോടെ എഴുന്നേറ്റു നില്‍ക്കാനെങ്കിലും സാധിച്ചത് . എഴുന്നേന്ന് നില്‍ക്കാനായപ്പോള്‍ പിന്നെ പെട്ടന്നു തന്നെ ആശുപത്രി വിടണമെന്നായിരുന്നു അച്ഛന്റെ വാശി. കാലുകള്‍ നിവര്‍ത്തിവെച്ച് കിടക്കണമെന്ന് ഡോക്ടര്‍ ‍ പറയും . ‍ റൌണ്ട്സ് കഴിഞ്ഞ് ഡോക്ടര്‍ പോയിക്കിട്ടാന്‍ വേണ്ടി കാത്തിരിക്കും അച്ഛന്‍. എങ്ങനെയെങ്കിലും മുറിക്ക് പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ . ഞാന്‍ കൂടെയുണ്ടെങ്കിലും പുറത്തേക്ക് വേച്ചുവേച്ച് നടക്കാന്‍ ഒരു ഭാഗത്ത് അമ്മതന്നെ വേണം ഒരു താങ്ങിനു.
പുറത്തിരുന്നാല്‍ അപ്പുറത്തെ ഐ.സി.യു വിന്റെ മുന്നിലെ ആകാംഷ നിറഞ്ഞ മുഖങ്ങള്‍ കാണാം.... ഇടയ്ക്കിടെ വരുന്ന കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതും ചിലപ്പോള്‍ പുറത്തു വരാന്തയില്‍ ഇരുന്നുകൊണ്ടുതന്നെയാ‍വും . സന്ധ്യാവുമ്പോള്‍ അകലെ കുന്നിന്‍ മുകളിലെ ചെറിയ അമ്പലത്തിലേക്ക് നോക്കിയിരിക്കും. അവിടെ ഒരു വിളക്ക് മുനിഞ്ഞു കത്തുന്നതു കാണാം .
ഒരു ദിവസം കാന്റീനില്‍ ചായ വാങ്ങാന്‍ പോകുമ്പോഴാണ് കുമാരന്‍ നായരെയും സരസ്വതി ടീച്ചറെയും ഐസിയുവിനപ്പുറത്തെ വാര്‍ഡിനടുത്ത് വെച്ച് കണ്ടത്.

'ങാ.. അച്ഛനെങ്ങനെയുണ്ട് ? '
'കുറവുണ്ട്...ഞാനൊരു ചായ വാങ്ങാന്‍ ഇറങ്ങിയതാ.. പതിനാലാം വാര്‍ഡില്‍ 15ആം നമ്പര്‍ മുറിയാണ്...'
' ഞങ്ങള്‍ ടീച്ചറുടെ വകയിലെ ഒരു ബന്ധുവിനെ കാണാനാണ് വന്നത്.... അച്ഛന്റെ അടുത്ത് പോകുന്നുണ്ട് . ' മെല്ലെ നടന്നു നീങ്ങുന്നതിനിടയില്‍ കുമാരന്‍ നായര്‍ പറഞ്ഞു.

രാത്രി പതിവുള്ള സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞപ്പോഴാണ് അമ്മയോട് ചോദിച്ചത്
'കുമാരന്‍ നായരും ടീച്ചറും വന്നിരുന്നില്ലേ ? '
'ഇല്ല..എന്ത്യേ.'
'ഒന്നുമില്ല..'
ഏതോ മാഗസിന്‍ വയിച്ചുകൊണ്ടിരുന്ന അച്ഛന്‍ കണ്ണയ്ക്കും മൂക്കിനുമിടയിലൂടെ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കുമാരന്‍ നായര്‍ അച്ഛനെ കാണാന്‍ വന്നില്ല. പലപ്പോഴും കുമാരന്‍ നായര്‍ തന്റെ മാരുതി എസ്റ്റീം ഡ്രൈവ് ചെയ്ത് പോകുന്നത് അച്ഛന്‍ ചാരുകസേരയിലിരുന്ന് കാണാറുണ്ട് .

'കുമാരന്‍ നായര്‍ ഈയിടെയായി നല്ല തിരക്കിലാണെന്ന് തോന്നുന്നു'വെന്ന് ചിലപ്പോഴെങ്കിലും ആത്മഗതവും നടത്താറുണ്ട് . അനുബന്ധമായി അമ്മയുടെ നീണ്ട മൂളല്‍ അച്ഛനെ പലപ്പോഴും പ്രകോപിപ്പിക്കാറുമുണ്ട്.


അന്ന് പതിവില്‍ കൂടുതല്‍ മദ്യപിച്ചിട്ടാണ് രാത്രി ഞാന്‍ ബെഡിലേക്കമര്‍ന്നത്. ഗള്‍ഫില്‍ നിന്നും വന്ന ഒരു കൂട്ടുകാരന്‍ ഒരുമിച്ച് മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും പെട്ടന്ന് പിന്‍വലിഞ്ഞതിന്റെ വിഷമമായിരിക്കാം പതിവായുള്ള അളവുകളെല്ലാം തെറ്റിച്ച് മദ്യപിക്കേണ്ടി വന്നത് . അളവുകള്‍ തെറ്റിക്കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഉറങ്ങുകയെന്നത് എന്റെ ഒരു ശീലമായിരുന്നു.

കിടന്നതേയുണ്ടായിരുന്നുള്ളൂ . അമ്മയുടെ വിളികേട്ടാ‍ണ് ഉണരുന്നത്..

'ആ കുമാരന്‍ നായരുടെ വീട്ടില്‍ പതിവില്ലാതെ ലൈറ്റുകാണുന്നു. അച്ഛന്‍ പറയുന്നു നീയൊന്ന് ചെന്നു നോക്കാന്‍ .. ഒരു അറ്റാക്ക് കഴിഞ്ഞതാ കുമാരന്‍ നായര്‍ക്ക്..'

'ശ്ശെ.. എനിക്ക് വയ്യ.. അങ്ങേരവിടെ ലൈറ്റിട്ടതിനു നിങ്ങള്‍ക്കെന്താ .. പോയി കിടന്നുറങ്ങാന്‍ നോക്ക്..'

ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് കൂപ്പുകുത്തി.

കുറെ കഴിഞ്ഞപ്പോള്‍ ഭാര്യയാണ് എന്നെ വിളിച്ചുണര്‍ത്തിയത്.

'ദേ നമ്മുടെ കാറ് ആരോ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം..'
'ഹെയ്.. വെറുതെ തോന്നുന്നതാ..'
'അല്ലന്നേയ്.. ഒന്ന് ചെന്ന് നോക്ക്..'

അല്പം അസ്വാരസ്യത്തോടെയെങ്കിലും എഴുന്നേറ്റ് ഉമ്മറത്തെത്തി.

കാര്‍ പോര്‍ച്ചില്‍ ലൈറ്റിട്ടിട്ടുണ്ട്. കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം പോര്‍ച്ചില്‍ പരന്നു കിടന്നു.

കാറിനകത്ത് അച്ഛനിരുന്ന് ആക്സിലറേറ്ററിലമര്‍ത്തി എഞ്ചിന്‍ ചൂടാക്കാന്‍ ശ്രമിക്കുന്നു.
കാലിനു സുഖമില്ലാത്ത അച്ഛന്‍ ഇതെവിവിടെ പോകുന്നു ഈ രാത്രിയില്‍ ?
ഡ്രൈവ് ചെയ്യരുതെന്ന് ഡോക്ടര്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. നാലുമാസമെങ്കിലും കഴിയാതെ കൂടെ ആരെങ്കിലുമില്ലാതെ നടക്കരുതെന്നും പറഞ്ഞിട്ടുള്ളതാണ് . എന്നിട്ടും ..

'എന്താ അച്ഛാ ഇത്... ഡോകടര്‍ പറഞ്ഞിട്ടുള്ളതല്ലേ..'

'കുമാരന്‍ നായര്‍ക്ക് സുഖമില്ല. ആശുപത്രിയില്‍ കൊണ്ടുപോകണം... '

'അതിനു സുഖമില്ലാത്ത അച്ഛന്‍ തന്നെ വേണോ ?.. അവര് ആരെയെങ്കിലും വിളിച്ചോളും..'

'അതൊന്നും ശരിയാവില്ല..'

'ഞാന്‍ കൊണ്ടുപോയ്ക്കോളാം.. അച്ഛന്‍ വണ്ടിയില്‍ നിന്നും ഇറങ്ങ്..'

ഏറെ നിര്‍ബന്ധിച്ചാണ് അച്ഛനെ ഞാന്‍ വണ്ടിയില്‍ നിന്നും ഇറക്കി മെല്ലെ അകത്തേക്ക് തിരിച്ച് കൊണ്ടുപോയത്.

കുമാരന്‍ നായരെയും കയറ്റി ഞാന്‍ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും വേച്ചുവേച്ച് ഗേറ്റില്‍ വന്നെത്തിനോക്കുന്ന അച്ഛന്‍, മനസ്സിലാവാത്ത ഒരുപിടി സമസ്യകളായി എന്റെ മനസ്സില്‍ പരന്നു കിടന്നു..