Monday, July 30, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..3

ആധാരത്തില്‍ സാക്ഷിയായി ഒപ്പിടുമ്പോള്‍ രാമന്‍ നായരുടെ കൈകള്‍ വിറച്ചുകൊണ്ടിരുന്നു. ഇനിയൊരൊപ്പ് ഇവിടത്തേക്കായുണ്ടാവില്ലെന്ന നോവ് രാമന്‍ നായരെ അലട്ടി .

പ്രമാണങ്ങളും ഒപ്പുകളും രാമന്‍ നായരെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു ...എന്നും . ഇനി വടക്കേപ്പാട്ടെ പറമ്പിലെ തേങ്ങയിടാനും തെങ്ങിനു പൊലി കൂട്ടാനും പോകേണ്ടെന്നത് നല്ലകാര്യം തന്നെ . പ്രത്യേകിച്ചും പഴയതുപോലെ കാലുകള്‍ക്ക് ബലമില്ലാത്തപ്പോള്‍. എങ്കിലും ഇത്രയും കാലം നോക്കി നടന്ന് അവസാനം കൈവിട്ടുപോകുകയല്ലേയെന്ന ആധി രാമന് ‍ നായരെ ഈറനണിയിച്ചു .

തോമക്കുട്ടി യു .ഡി ക്ലര്‍ക്കിന്റെ അടുത്ത് നിന്നു കടലാസുകള്‍ ശരിയാക്കിക്കൊണ്ടിരുന്നു . വസ്തു വാങ്ങുന്ന ഉമ്മര്‍ ഹാജി ഉമ്മറത്തെ ബഞ്ചിലിരുന്ന് മൊബൈല് ‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നു .

ആവശ്യമായ ഒപ്പിട്ട് ദേവദത്തന്‍ പടിയിറങ്ങി താഴെ വേപ്പുമരച്ചുവട്ടിലെ തണലില്‍ ചെന്നു നിന്നു . നനുത്ത കാറ്റില്‍ ഇലകള്‍ പൊഴിയുന്നു .

പെട്ടന്നാണ് രാമന് ‍ നാ‍യര്‍ ധൃതിയില്‍ ഇറങ്ങി വന്നത്.

'തിരുമേനി , അനിയന്‍ കുട്ടി ഒപ്പിടില്ലെന്ന് വാശിപിടിക്കുന്നു . എന്താ ചെയ്യാ‍ ..'

'ഉവ്വൊ . എന്താ പറയുന്നത് ? '

'ഇല്ല . ഒന്നും പറയുന്നില്ല.. ഒപ്പിടുന്നില്ല . ഇങ്ങനെ ഇരിക്കുന്നു ...'

ബ്രഹ്മദത്തന് ‍ അങ്ങനെയാണ് . പലപ്പോഴും ... എപ്പോഴാണ് വാശിപിടിക്കുകയെന്നറിയില്ല . പെട്ടന്നായിരിക്കും . ഇങ്ങോട്ട് പോരുന്നതിനുമുമ്പ് എല്ലാം പറഞ്ഞുറപ്പിച്ചിരുന്നതാണെന്ന് ദേവദത്തന്‍ ഓര്‍ത്തു.

മൂന്നുപേരായി ഒരു വഴിക്കിറങ്ങരുതെന്ന് ദേവേട്ത്തി ഇറങ്ങുമ്പോഴും പറഞ്ഞതാണ് . തോമക്കുട്ടി വരാന്‍ താമസിച്ചപ്പോള്‍ രണ്ടും കല്പിച്ച് രാഹുകാലത്തിനു മുമ്പ് തന്നെ ഇറങ്ങേണ്ടി വന്നു .

ഈ വസ്തുവെങ്കിലും വില്‍ക്കരുതെന്ന് ബ്രഹ്മദത്തനു മുമ്പും നിര്‍ബന്ധമുണ്ടായിരുന്നു . തനിക്കും അതില്ലാതെയല്ല. പക്ഷേ ഇനിയും കടങ്ങള്‍ വീട്ടാതെയിരുന്നാല്‍ കുടിയിരിപ്പ് പോലും ജപ്തിനടപടികളിലേക്ക് പോകേണ്ടി വരുമെന്ന് രാമന് ‍ നായര്‍ പല തവണ പറഞ്ഞതുകൊണ്ടുമാത്രമാണ് ബ്രഹ്മദത്തന്‍ സമ്മതിച്ചതു തന്നെ . ബ്രഹ്മദത്തനു ഈ സ്ഥലത്തോട് പ്രത്യേക മമതയുമുണ്ട്. പലപ്പോഴും ഈ സ്ഥലത്തിന്റെ അടുത്തുള്ള കാരിത്തോടിനരികില്‍ വന്നു നിന്നു വൈലിപ്പാടത്തേക്ക് നോക്കി നില്‍ക്കുന്നതു കാണാം . നോക്കെത്താ ദൂരത്ത് നഗരത്തിലേക്ക് പോകുന്ന തീവണ്ടിപ്പാതയും കടന്നുപോകുന്ന ഒറ്റയടിപ്പാതയില്‍ വെറുതെ നോക്കിയീരിക്കും . നഷ്ടസ്വപ്നങ്ങളുടെ കാവലാളാ‍യി .... സായം സന്ധ്യകളില്‍ പഥികന്റെ വിഹല്വതകളുമായി ..

സബ് രജിസ്റ്റ്രാറുടെ അടുത്ത കസേരയില്‍ ബ്രഹ്മദത്തന്‍ ജനലിലൂടെ ദൂരേക്ക് നോക്കിയിരിക്കുകയാണ് . കഞ്ഞിപ്പശകൂട്ടിയ ഷര്‍ട്ടിന്റെ മടക്കുകള്‍ കൃത്യമായി കാണാം . ദേവദത്തന്‍ ഒരു നിമിഷം വാതില്‍ പടിയില്‍ തന്നെ നിന്നു ..

ബ്രഹ്മദത്തന്‍ അക്ഷോഭ്യനായിരുന്നു .

'കുട്ടാ ... ആ പ്രമാണത്തിലൊന്ന് ഒപ്പിടൂ..'

ഒന്നും മിണ്ടിയില്ല .

പിന്നെ ദേവദത്തന് ‍ ആ കൈകള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു . ഒരു പ്രതിമകണക്കേ ബ്രഹ്മദത്തന്‍ നടന്നു .

തോമക്കുട്ടി മഷിപ്പാഡില് ‍ വിരലുകള്‍ അമര്‍ത്തി . എല്ലാ പ്രമാണങ്ങളിലും പതിപ്പിച്ചു.

പിന്നെ മെല്ലെ പടികളിറങ്ങി.

'ഹാവൂ . ഇപ്പോഴാ എനിക്കൊരു സമാധാനമായത്. ' രാമന്‍ നായര്‍ ആരോടെന്നില്ലാതെ പറഞ്ഞു.

വേപ്പുമരങ്ങള്‍ക്കിടയിലൂടെ വെയില്‍ ഭൂമിയില്‍ കള്ളികള്‍ തിരിച്ചുകൊണ്ടിരുന്നു .

അടുത്ത രെജിസ്റ്റ്രേഷനുമായി തോമക്കുട്ടി ധൃതിയില്‍ പടികള്‍ കടന്ന് പോയി .

അവര്‍ നടന്നു. ഉച്ചവെയിലിനു നല്ല ചൂട്. ആകാശത്തിന്റെ അതിരുകളില്‍ തുമ്പികള്‍ പറന്നകന്നു.

ടാറിട്ട നീണ്ട വഴിയില്‍ കാലത്തിന്റെ ശേഷിപ്പുകളായി വലിയ കുഴികള്‍ .
രാമന്‍ നായര്‍ കിതയ്ക്കുന്നുണ്ട്.

റെയില്‍വേ ലൈനിന്റെ അരികു പറ്റി നടന്നു. പന്ത്രണ്ടുമണിയുടെ ട്രെയിന്‍ ഇനിയും വന്നിട്ടില്ല. സാധാരണ ഈ സമയത്ത് കടന്നുപോകേണ്ടതാണ് .

'ഇപ്രാവശ്യം നല്ല മഴ കിട്ടി. അതുകൊണ്ട് കുടിയിരിപ്പിലെ തെങ്ങിന്റെ നനയ്ക്കല്‍ കുറയ്ക്കാം അല്ലേ തിരുമേനി ..' രാമന്‍ നായര്‍ക്ക് എപ്പോഴും ആധിയാണ് . മഴയെക്കുറിച്ചും ഞാറ്റുവേലയെക്കുറിച്ചും എല്ലാം എല്ലാം .

'അതെ..'

'എന്നാലും ഈ ചൂട് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. മഴമാറിയല്‍ ചൂട്. ചൂടില്ലെങ്കില്‍ മഴ ..ഇപ്പോഴത്തെ കാലാവസ്ഥ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.'

ബ്രഹ്മദത്തന്‍ ഒന്നുമുരിയാടാതെ നടക്കുകയാണ്.

മുഖത്തെ ഗൌരവഭാവം മാറിയിട്ടില്ല. മുറുക്ക് ഈയിടെയായി കൂടുന്നുണ്ടെന്ന് രാമന്‍ നായര് പറഞ്ഞത് ദേവദത്തനോര്‍ത്തു. ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല . താന്‍ മദിരാശിയിലേക്ക് പോയാല്‍ പിന്നെ വീട് ആരു നോക്കും. ചന്ദ്രികയുടെ കോഴ്സ് കഴിയുന്നതുവരെയെങ്കിലും ...

കഴിഞ്ഞ തവണ വന്നപ്പോഴും വാമദേവന് നമ്പൂതിരി പ്രശ്നം വച്ച് നോക്കിയതാണ് . ബ്രഹ്മദത്തന്റെ അസുഖം അധികം താമസിയാതെ തന്നെ മാറുമെന്നു പറഞ്ഞു. അതിനിടയിലായിരുന്നല്ലോ അശനിപാതം പോലെ അമ്മയുടെ മരണം. പിന്നെ ബ്രഹ്മദത്തന്‍ കൂടുതല് ആക്രമോത്സുകനാകുകയായിരുന്നു . ചെറുമരുടെ വീട്ടിലൊക്കെ കയറി ഇരിക്കും.. എന്തെങ്കിലും ചോദിച്ച് കിട്ടിയില്ലെങ്കില് ഭയങ്കര ദ്വേഷ്യം... ഇന്ന് രാവിലെ തന്നെ തേങ്ങാച്ചമ്മന്തിയില്ലാത്തതിനു കഞ്ഞിപ്പാത്രം വലിച്ചെറിഞ്ഞതാണ്. ബ്രഹ്മദത്തന്‍ എന്ന പേരു തന്നെ ഒരു പ്രശ്നകാരിയാണെന്നാണ് വാമദേവന് ‍ നമ്പൂതിരി പറഞ്ഞത്.

വൈകിയതുകൊണ്ടാകും പന്ത്രണ്ടുമണിയുടെ ട്രെയിന് ഹോണടിച്ചാണ് വരുന്നത്. രാമന്‍ നായര് ട്രാക്കിന്റെ ഓരം ചാരി നിന്നു. തൊട്ടുതന്നെ ബ്രഹ്മദത്തനും . ബ്രഹ്മദത്തന്റെ ദ്വേഷ്യമൊക്കെ അടങ്ങിയിരിക്കുന്നു. ദ്വേഷ്യം മാറിയാല്‍ അവന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണെന്ന് ദേവദത്തനു പലപ്പോഴും തോന്നിയിട്ടുണ്ട്.

നാളെ ഈ ട്രെയിന് തിരിച്ചുപോകുമ്പോള് തനിക്കും തിരിച്ചുപോകാനുള്ളതല്ലേയെന്ന് ദേവദത്തന് ഓര്‍ത്തു.
ട്രെയിന് അടുത്ത് വരുന്നു. ആളൊഴിഞ്ഞ ബോഗികളുതിനാലാവാം ശബ്ദം അല്പം കൂടുതല്‍ തോന്നുന്നത്. പാളത്തില് ചെറിയ പ്രകമ്പനങ്ങള്.

പെട്ടന്ന് ഒരു മിന്നായം പോലെ ബ്രഹ്മദത്തന് ട്രാക്കിലേക്ക്..ചക്രങ്ങള്‍ക്കിടയില്‍.. ഒരു നൊടിമാത്രം താളം കൊട്ടിക്കൊണ്ട്..
ദേവദത്തന്റെ തൊണ്ടയില് വാക്കുകള്‍ കുരുങ്ങി.

മുന്നില് ഇരുട്ടുമാത്രം...

ഇരുട്ടുമാത്രമേയുള്ളൂ.... നക്ഷത്രങ്ങളിലേക്ക്....അപ്രാപ്യമായ ദൂരത്തില് തീവണ്ടി നഷ്ടപ്പെട്ടുപോകുന്നു ..

വ്യര്‍ത്ഥതയുടെ ഭാരം ചുമന്നുകൊണ്ട്....

ഒറ്റയടിപ്പാതയെ ഭേദിച്ചുകൊണ്ട് വെള്ളാരങ്കല്ലുകളില്‍ ചുവപ്പ് പട്ടുവിരിച്ചുകിടന്നു..

Saturday, July 21, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..2

പാലമരം

വിജനമായ ഇരുട്ടിന്റെ ഇടവഴിയിലൂടെ തോമക്കുട്ടി നടന്നു. നാടിനെ കീറിമുറിച്ച് കടന്നുപോകുന്ന വഴി .. ഏകാന്തമായ യാത്രകള്‍ ..അത് എവിടെയ്ക്കായാലും തോമക്കുട്ടിയെ അലോസരപ്പെടുത്താറില്ല . ഇടവകപ്പള്ളിയിലേക്കുള്ള ഈ യാത്രയിലും തോമക്കുട്ടിക്ക് വിരസതയില്ല. ഒന്നര നാഴികയെങ്കിലും ഈ വഴിയിലൂടെ തന്നെ നടക്കണം . പുലര്‍ച്ച കുര്‍ബാനയ്ക്ക് ഇനിയും സമയം ബാക്കി. മുമ്പ് ഇവിടെ ഇത്ര വലിയ ഒരു വഴിയുണ്ടായിരുന്നില്ലെന്ന് തോമക്കുട്ടി ഓര്‍ത്തു . കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നുചേര്‍ന്നതാണ് ഈ വഴി. ഈ വഴിയുടെ ഓരത്തു തന്നെയായിരുന്നു ആ പാലമരം നിന്നിരുന്നത് .

പണ്ട്... കണ്ടാറുവിന്റെ ഭാര്യയായ പേറ്റിച്ചി വാസന്തി, കുഞ്ഞുമറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും തോമക്കുട്ടിയെ ഊരിയെടുക്കുന്നതിനും വളരെ മുന്‍പ് വൈലിത്തറയില്‍ നീണ്ടു നിവര്‍ന്ന് ശിഖിരങ്ങള്‍ വശങ്ങളിലേക്ക് മാടിയൊതുക്കി വസന്തകാലത്ത് സൌരഭ്യമുള്ള വെളുപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ നിറച്ച് ഈ പാലമരം .. . യുഗാന്തരങ്ങളായി മഞ്ഞക്കാളി കുടിയിരിക്കുന്ന വൈലിത്തറയില്‍ കാലത്തിന്റെ കുത്തൊലിപ്പുകള്‍ കരിമ്പടം ചാ‍ര്‍ത്തി.... വടക്ക് ബ്രഹ്മസ്ഥായിയായ ശിവന്റെ ആവാഹഭൂമിയായ ബ്രഹ്മക്കുളവും തെക്ക് പുഞ്ചപ്പാടത്തിന്റെ അതിര്‍വരമ്പായ മധുക്കരയും പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ മധുരിമയായ ഒരുമനയൂരും അതിര്‍ത്തികാക്കുന്ന കാക്കശ്ശേരിയുടെ കേന്ദ്രബിന്ദുവായ വൈലിത്തറ . ബ്രഹ്മരക്ഷസ്സിന്റെ ശല്യം സഹിക്കവയ്യാത്ത നേരത്ത് കിഴ്മാലൂര്‍ കുടുംബത്തിലെ കാരണവര്‍ ഹോമം നടത്തി നട്ടതാണ് ഈ പാലമരം .

കോലുവച്ചുണ്ടാക്കിയ പാലത്തിന്റെ അവിടെനിന്നും കാപ്പരക്കല്‍ വരെ മുമ്പ് ഒറ്റയടിപ്പാത മാത്രമാണുണ്ടാ‍യിരുന്നത് . ആ ഒറ്റയടിപാതയാവട്ടെ ചെറുവാരശ്ശേരി ഇല്ലത്തിലേക്കുള്ള പോക്കുവരവിനുമാത്രമുണ്ടാക്കിയതും .പണ്ട് തൃത്താലയിലെ ഇളവന അംശത്തില്‍ നിന്നും ഭാഗം കഴിഞ്ഞ് കിട്ടിയ വകയാണ് ഇല്ലത്തിന്റെ ഈ കുടിയിരുപ്പ് . ഇളവന അംശത്തുനിന്നും മഞ്ചലുമായി വര്‍ഷത്തിലൊരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വേണ്ടി മാത്രം പണിത വഴിയുടെ തുടര്‍ച്ചയാണ് ചെറുവാരശ്ശേരിയില്ലത്തിന്റെ ഒരു നാഴിക മാറി നില്‍ക്കുന്ന ഈ ഒറ്റയടിപ്പാത . തോമാസ്ലീഹ വന്ന് വെള്ളമെറിഞ്ഞ് നമ്പൂതിരിമാരെ മതം മാറ്റിയപ്പോള്‍ 'ഇനിയത്തെ കുളി വെന്മേനാടെ 'ന്ന് പറഞ്ഞ് രായ്ക്കുരാമാനം ഓടി രക്ഷപ്പെട്ട നമ്പൂതിരികുടുംബങ്ങള്‍ക്ക് അന്ന് കാക്കശ്ശേരിയുടെ കിഴക്ക് ഒരു ചെറിയ ഭാഗം ചെറുവാരശ്ശേരി ഇല്ലത്തുകാര്‍ വെച്ചുനീട്ടി . അവര്‍ അവിടെ മന്ദിരങ്ങള്‍ പണിതു..ചെറുവാരശ്ശേരി ഇല്ലത്തിന്റെ ഒരു ഭാഗം തന്നെ കാലക്രമേണ അവരുടേതായി.

ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നും പൊന്നാനിക്കുള്ള മാര്‍ഗ്ഗത്തിലെ മധ്യഭാഗത്താണ് കാക്കശ്ശേരി. പാതിരായ്ക്ക് ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നുള്ള പലവ്യഞ്ജനങ്ങളുമായി കാളവണ്ടികള്‍ കാക്കശ്ശേരിയില്‍ തമ്പടിക്കും . വണ്ടിയില്‍ നിന്നും കാളകളെ മാറ്റിക്കെട്ടി അവയ്ക്ക് കുറച്ച് സമയം വിശ്രമം . വണ്ടിക്കാരും വിശ്രമിക്കും . വിശ്രമവേളകളില്‍ കട്ടഞ്ചായയും കപ്പയുമായി നെടുമ്പന്‍ പ്രാഞ്ചി രാത്രി പകലാക്കി . പ്രാഞ്ചി കാക്കശ്ശേരിയുടെ ആത്മാവ് തൊട്ടറിഞ്ഞു . ഒരു കൂരകെട്ടി . ചെറുവാരശ്ശേരിക്കാര്‍ പ്രാഞ്ചിയെ വിവേകിയെന്നും ബുദ്ധിമാനെന്നും വിളിച്ചു . പ്രാഞ്ചി കൂട്ടുങ്ങലെ കുര്യന്‍ വക്കീലിനു ദക്ഷിണവെച്ചു . ചെറുവാരശ്ശേരിക്കാരുടെ കുടിയിരിപ്പൊഴികെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ പ്രാഞ്ചിയുടെ സ്വന്തം . ചാക്കോളയില്‍ നിന്നും പടിയിറക്കിക്കൊണ്ടുവന്ന കുഞ്ഞിമറിയത്തിനു പ്രാഞ്ചിയുടെ സാമ്രാജ്യം ഒരു അദ്ഭുതലോകം തന്നെയായിരുന്നു.

തോമക്കുട്ടിക്ക് അപ്പന് ‍ പ്രാഞ്ചിയെക്കുറിച്ച് ഏറെ മതിപ്പായിരുന്നു. എങ്കിലും അവസാന നാളുകളിലെ അമിതാവേശത്താല് ‍ കിട്ടിയ പല സ്വത്തുക്കളും അടിയറ വെക്കേണ്ടി വന്നു. പിന്നീട് തോമക്കുട്ടി വെണ്ടറായതോടെയാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് . പ്രദേശത്തെ എല്ലാ ആധാരങ്ങളിലും തോമക്കുട്ടിയുടെ വിയര്‍പ്പുമണം. സ്ഥലക്കച്ചവടങ്ങള്‍ക്ക് തോമക്കുട്ടി മധ്യസ്ഥനായി. പല കണ്ണായ സ്ഥലങ്ങളും തോമക്കുട്ടിയുടേതു മാത്രമായി. ക്രമേണ എല്ലാ ദുഖങ്ങളും കാപ്പരക്കലെ വാസുവിന്റെ ചാരായഷാപ്പില്‍ തോമക്കുട്ടി ഇറക്കി വെച്ചു. ആധാരങ്ങള്‍ അനാഥരായി വാസുവിനു കൂട്ടുകിടന്നു. വാസു അവയെ മാറോടുചേര്‍ത്തുപിടിച്ചു.

തോമക്കുട്ടി നടന്നു.

വിജനതയില്‍.. ക്ഷേത്രത്തിലെ കൃഷ്ണസ്തുതികള്‍ ... തെരുവുവിളക്കുകള്‍ എന്ന പഥികന്മാര്‍..ചെറുതവളകള്‍ ഓരത്തിനിരുവശവും തെന്നി മറഞ്ഞു. കൂമന്മാര്‍ ചക്രവാളങ്ങളിലിരുന്നു മൂളി. അകലെ പാലമരം ചെറുകാറ്റില്‍ ഊയലാടി. പാലമരത്തിന്റെ അടിയിലെ കല്‍ വിളക്ക് തെളിയുന്നു. ഈര്‍ക്കില്‍ നാളങ്ങള്‍..

സാധാരണ അത് പതിവില്ലാത്തതാണല്ലോ...

തോമക്കുട്ടിക്ക് മനസ്സില്‍ സംശയങ്ങള്‍ മുളപൊട്ടി. അടുത്തെത്തിയപ്പോഴാണത് കണ്ടത് .കല് വിളക്കിനരികില്‍ ഒരു ആളനക്കം.. വിളക്കിനു മുന്നില്‍ നിന്ന് ആരോ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്നു. പാലപ്പൂവിന്റെ മാദക ഗന്ധം അവിടെ നിറഞ്ഞു നിന്നു.

തോമക്കുട്ടി ഒരു നിമിഷം നിന്നു

ഈ പുലര്‍ച്ച തന്നെ പാലമരത്തിനടുത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നതാരാണെന്നറിയാനുള്ള ആകാംക്ഷ തോമക്കുട്ടിയില്‍ വന്നു നിറഞ്ഞു. അതൊരു വിഹല്വതയായി തോമക്കുട്ടിയെ പൊതിഞ്ഞു. അറിവിന്റെ കണ്ണുകള്‍ തോമക്കുട്ടിയെ വീണ്ടും ജാഗരൂകനാക്കി .
നനുത്ത കാറ്റില് ‍ രാമന്‍ നായരുടെ ശബ്ദം .. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി രാമന്‍ നായര്‍ തിരിഞ്ഞ് നിന്നു .

‘എന്താ രാമന്‍ നായരെ ഇന്ന് പതിവില്ലാതെ..'

'ഇല്ല. ഇടക്കിടെ ഇവിടെ വന്നു പ്രാര്‍ഥിക്കാറുണ്ട്..'

‘ഇന്നെന്താ വിശേഷിച്ച് .. '

‘കഴിഞ്ഞില്ലേ.. ഇന്നും കൂടി കഴിഞ്ഞാല്‍ ഈ പാലമരത്തിനു വേറെ അവകാശികളാവില്ലേ ..' രാമന്‍ നായരുടെ സ്വരം
ഇടറിയിരുന്നു.

‘ഇതും കൂടി കഴിഞ്ഞാല്‍ പിന്നെ കുടിയിരിപ്പ് മാത്രമേ ഉള്ളൂ അല്ലേ രാമന്‍ നാ‍യരേ ?'

‘അതെ..ഇനി അതും കൂടിയേ ബാക്കിയുള്ളൂ..ദേവദത്തന് ‍ തിരുമേനി ഇന്നലെ രാത്രി വരാമെന്നാണ് പറഞ്ഞിട്ടുള്ളത് . ഇനി ഇങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്റെ ദേവീ..ഓസി വര്‍ക്കിയുടെ പീടികയില്‍ ഇനിയും കടം പറയാന്‍ എനിക്ക് വയ്യ എന്റെ തോമക്കുട്ടിയേ..കുഞ്ഞിലക്ഷ്മി പോയതിനു ശേഷം ഇല്ലം ഉറങ്ങിയെന്നു തന്നെ പറയാം ....ആകെ ഒരു വീര്‍പ്പുമുട്ടല്‍..'

‘ഒക്കെ വിധി എന്റെ രാമന്‍ നായരേ..ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഇത് . വല്യ നമ്പൂരി ഉള്ളപ്പോള്‍ തുടങ്ങീതല്ലേ..'

‘എല്ലാം പിതൃക്കളുടെ ശാപം..' കര്‍മ്മ ബന്ധങ്ങളുടെ നഷ്ടകാണ്ഢത്തില്‍ രാമന്‍ നായര്‍ കിതക്കുന്നുണ്ടായിരുന്നു.
അശാന്തിയുടെ മൂടല് ‍ മഞ്ഞിലൂടെ അവര്‍ നടന്നു, പാലമരവും പിന്നിലാക്കി.

വഴി ഉറങ്ങി.

ഇറങ്ങി

ഇരുട്ടില്‍ അകന്ന് പോയി....

രണ്ടു നാളിന്റെ ആ‍യുസ്സേ ഇനിയും പാലമരത്തിനുള്ളൂവെന്ന സത്യത്തിനു മുന്നില്‍ തോമക്കുട്ടി പുലര്‍ച്ച കുര്‍ബാനയ്ക്ക് മുട്ടുകുത്തി.

Monday, July 09, 2007

ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍ - 1

ആല്‍മാവ്

ദേവദത്തന്‍ ട്രെയിനിറങ്ങുമ്പോള്‍ സമയസൂചിക ഇരുട്ടിന്റെ പതിനൊന്നിലേക്ക് നീങ്ങിയിരുന്നു. ഇതു അവസാനത്തെ വണ്ടിയാണ് . ഇതിനുമുന്‍പുള്ള വലിയ സ്റ്റേഷനില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറങ്ങിയിരുന്നതിനാല്‍ ശൂന്യതയുടെ ബാക്കിപത്രമായ സ്റ്റേഷനിലെ ഇരുട്ടിനൊപ്പം ദേവദത്തന്‍ പടികളിറങ്ങി . നീണ്ട ഒരു യാത്രയുടെ ആലസ്യം, ഒഴിഞ്ഞ സ്റ്റേഷന്‍ വരാന്തകളെ വിരസമാക്കിക്കൊണ്ടിരുന്നു. ചീവിടുകളുടെ രോദനങ്ങള്‍ ഒരു വിഹല്വതയായി ദേവദത്തനു കൂട്ടായി. അല്പം മുമ്പ് കാലം തെറ്റി കടന്നു പോയ മഴത്തുള്ളികള്‍ റോഡില്‍ ചിതറിക്കിടന്ന് സ്ട്രീറ്റ് ലൈറ്റിന്റെ പ്രകീര്‍ണ്ണനത്തിനു ശോഭ കൂട്ടിക്കൊണ്ടിരുന്നു . ഓട്ടോകള്‍ എല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു, തെരുവുകച്ചവടക്കാരും.... ശൂന്യതയില്‍‍ നിശാശലഭങ്ങള്‍ പറന്നു നടന്നു.

തല തിരിയുന്നുണ്ട്… രാവിലെ തുടങ്ങിയ യാത്രയാണ്. ബസ് യാത്ര ഒഴിവാക്കി തീവണ്ടിയില്‍ കയറുമ്പോഴൊന്നും വിചാരിച്ചിരുന്നില്ല , സെക്കന്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലെ തിങ്ങി നിറഞ്ഞ, വിയര്‍പ്പിന്റെ ഗന്ധമുള്ള, കാലഹരണപ്പെട്ട ചുണ്ണാമ്പ് പെട്ടി ഇടക്കിടെ തുറന്നുകൊണ്ട് , സംസാരിക്കുമ്പോള്‍ ദേഹത്തേക്ക് ചുവന്ന തുപ്പല്‍ തെറിപ്പിക്കുന്ന ഒരു കൂട്ടത്തിനിടയിലിരുന്ന് യാത്ര തുടരേണ്ടി വരുമെന്ന് . പലപ്പോഴും മുഖം പൊത്തിപ്പിടിച്ചിരിക്കേണ്ടി വന്നു. ഓരോ സ്റ്റേഷനെത്തുമ്പോഴും പെട്ടന്നു തന്നെ അടുത്ത സ്റ്റേഷനെത്തട്ടെയെന്ന പ്രാര്‍ത്ഥനയിലായിരുന്നു.

നാളെ കാലത്ത് എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്ന രാമന്‍ നായരുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ കിട്ടിയ വഴിയിലൂടെ തന്നെ എങ്ങനെയെങ്കിലും യാത്രചെയ്യണമെന്നുമാത്രമായിരുന്നു. മനസ്സില്‍..

ഇരുട്ടിലേക്കിറങ്ങിയപ്പോള്‍ കനാലുകളുടെ ഓരം ചേര്‍ന്ന് പന്തിഭോജനം നടത്തുന്ന തെരുവു നായ്ക്കൂട്ടം.. ചെറിയ ഭീതിയുണര്‍ത്തി . എങ്കിലും അവ തന്നെ ശ്രദ്ധിക്കുന്നില്ലെന്നത് അല്പമെങ്കിലും ആശ്വാസം അയാള്‍ക്ക് നല്‍കി.

ഇരുട്ടിലൂടെയുള്ള ഈ യാത്ര തനിക്ക് പണ്ടേ വളരെ ഇഷ്ടമായിരുന്നെന്ന് അയാളോര്‍ത്തു . വഴിയുടെ വീതി പിന്നീട് കൂട്ടിയെങ്കിലും പഴയതുപോലെ ഇക്കാലത്ത് ആരെങ്കിലും നടന്ന് പോകുന്നതു അപൂര്‍വ്വമാണ് . കാറ്റ് പതിഞ്ഞു വീശുന്നു.

പണ്ട്, ക്ഷേത്രത്തില്‍ രാത്രി എട്ടു മണിക്ക് അത്താഴ ശീവേലി കഴിഞ്ഞ് അമ്മയുടെ കൂടെ ഈ വഴിക്കു തന്നെയാണ് നടന്നുപോകാറുള്ളത്. കാര്യസ്ഥന്‍ രാമന്‍ നായരും കാണും കൂടെ , ചൂട്ടും പിടിച്ച് . ശീവേലി കഴിഞ്ഞ് ചന്തമുക്കു വരെ വേറെ ചിലരും കൂടെ കാണും. അവര്‍ പോയിക്കഴിഞ്ഞാല്‍ ... പിന്നെ മുന്നില്‍ നീണ്ടു നിവര്‍ന്നുകിടക്കുന്ന വഴി. ചന്തമുക്ക് കഴിഞ്ഞാല്‍ അല്പം വേഗതയേറും. രാമന്‍ നായര്‍ പിന്നെ മൌനത്തിന്റെ നീണ്ട മരുഭൂമിയിലേക്ക് . . പലപ്പോഴും ഒന്നു തിരിഞ്ഞു നോക്കുക പോലുമില്ല... അമ്മയുടെ കൈ പിടിച്ച് താനും. ചന്ദന നിറമുള്ള അമ്മയുടെ വയറിലേക്ക് ചൂട്ടിന്റെ പ്രഭാവര്‍ഷം ചൊരിയുന്നത് ധൃത നടത്തത്തിനിടയിലും താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു., ഇടവിട്ട വര്‍ഷങ്ങളില് ‍ തെളിയുന്ന ചുളിവുകളും...

മുക്കാല്‍ മണിക്കുറെങ്കിലും നടക്കണം വീട്ടിലെത്താന്‍.

ചന്ത മുക്ക് കഴിഞ്ഞ് ഏറെ കഴിയും മുമ്പു തന്നെയാണ് പാലുവായിപ്പടിയിലെ വലിയ ആല്‍മരം. ഒരു വയോവൃദ്ധന്റെ താടിരോമം പോലെ വീണുകിടക്കുന്ന ആലിന്റെ വേരുകള്‍. ആല്‍ത്തറയിലെ കല് വിളക്ക് ... കരിപിടിച്ച യാഥാര്‍ത്ഥ്യങ്ങളോട് സമരസപ്പെടാതെ ...ആലിന്റെ വേരിനോട് ചേര്‍ന്ന് ഒരു മാവ് മുളച്ചു പൊന്തി വന്നു. ഇണക്കുരുവികളെ പോലെ ആലിന്റെ വേരിനോട് ചേര്‍ന്ന് മാവും തലയുയര്‍ത്തി നിന്നു . പിന്നീടത് ആല്‍മാവായി. എങ്കിലും മാവിന്റെ വേരുകള്‍ ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബീജങ്ങളായി പരിണമിച്ചില്ല . നീല ഞെരമ്പോടിയ പരന്ന തണലുകളുടെ ചുറ്റുവട്ടമായി ആല്‍മാവ്.

അന്നൊരു നാള്‍ പട്ടമ്പിയില്‍ നിന്നും വന്ന അമ്മയുടെ അനിയത്തിയും കൂടെയുണ്ടായിരുന്ന ദിവസമാണ് അതുണ്ടായത് . ശീവേലി കഴിഞ്ഞുള്ള വരവാണ്..ഒരു മിഥുനമാസത്തിലെ കാലം തെറ്റി വന്ന ചാറ്റല്‍ മഴ.... മൂളുന്ന കാറ്റ് ... ചെറ്യമ്മയുടെ ഇടതുകയ്യിലെ കുപ്പി വളകളുടെ നേരിയ ഇളക്കം മാത്രം . വീട്ടില്‍ ചെറിയമ്മ മാത്രമാണ് വളകളിടാറുള്ളത് . അതും ഇടതുകയ്യില് ‍ മാത്രം. ചെറിയമ്മ മറ്റു പണ്ടങ്ങളൊന്നുമിട്ട് കണ്ടിട്ടില്ല. ഷൊര്‍ണ്ണൂരില് ‍ നിന്നുള്ള എന് ‍.ബി.എസ്സിന്റെ ഉച്ചകഴിഞ്ഞുള്ള ബസ്സിലാണ് ചെറിയമ്മ വരുന്നത്. കൂടെ അവിടത്തെ കാര്യസ്ഥനും ഉണ്ടാവും , ഒരു വലിയ ഭാണ്ഡക്കെട്ടുമായി. അതില്‍ നിറയെ അമ്മയ്ക്കും ഞങ്ങള്‍ക്കുമിഷ്ടപ്പെട്ട അരിമുറുക്കും വട്ടത്തിലുള്ള മുറുക്കുമായിരിക്കും ,കുറെ തളിര്‍ വെറ്റിലയും. ചെറിയമ്മയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ചെറിയമ്മക്ക് കുറെ കവിതകളറിയാം . വടക്കേപ്പുറത്തിരുന്ന് ഇടക്കെ എല്ലാവരുടെയും മുന്നില്‍ വെച്ച് ഉറക്കെ നല്ല ഈണത്തില്‍ അത് ചെല്ലും . കവിതകള്‍ എല്ലാവരും കേട്ടിരിക്കും.. ഒരാഴ്ചയെങ്കിലും താമസിച്ചേ മടങ്ങൂ. ചെറിയച്ഛന്‍ അപൂര്‍വ്വമായേ വരാറുള്ളൂ. നല്ല തിരക്കുള്ള മനുഷ്യനാണെന്നാണ് പൊതുവെ കേട്ടിരിക്കുന്നത് , കൃഷിപ്പണികളും കോടതിക്കാര്യങ്ങളും മറ്റുമായി..

'മഴയ്ക്കുള്ള കോളുണ്ട്. .. ഒന്ന് വേഗം നടക്കൂ...' രാമന്‍ നായര്‍ക്ക് ധൃതി കൂടുന്നു . വീര്‍ത്ത വയറുമായി ഇതില്‍ കൂടുതല്‍ വേഗത്തിലെങ്ങനെ നടക്കാനാണ്... ചെറ്യമ്മ അമ്മയുടെ കൈപിടിച്ചിട്ടുണ്ട്.

ആല്‍മരത്തിനടുത്തെത്തിയപ്പോഴാണ് ..

കാറ്റ് ആഞ്ഞു വീശിയത് ... ഉണങ്ങിയ ആലിലകള്‍ ആകാശത്തിന്റെ കോണുകളിലൂടെ പറന്നുനടന്നു... ചെവിയില്‍ തേനീച്ചകളുടെ ഹുങ്കാരവം..

അപ്പോഴും കല്‍ വിളക്കില്‍ കെടാതെ തെളിയുന്ന ദീപം.. ഈര്‍ക്കില്‍ നാളമായി അത് മുനിഞ്ഞു കത്തി . കടവാവലുകളുടെ ശീല്‍ക്കാരങ്ങള്‍..

പെട്ടന്ന് ശക്തമായ ഒരു കാറ്റ് പടിഞ്ഞാറുനിന്നും... ദീപമണഞ്ഞു... ഇണചേര്‍ന്ന മാവിന്റെ മാറില്‍ ഒരു വെള്ളിടി ….
രാമന്‍ നായരുടെ ചൂട്ട് കെട്ടു.

'ഹൌ .. ഇതെന്തൊരു കാറ്റ്...' തീപ്പെട്ടിയെടുത്ത് തീകൊളുത്തി . പ്രകാശം പരന്നു...

അമ്മ അപ്പോള്‍ ചെമ്മണ്‍ പാതയിലിരിക്കുകയായിരുന്നു. വിളറിയ മുഖത്ത് ഒഴിഞ്ഞുപോയ സര്‍വ്വനാശത്തിന്റെ വിഹല്വത..

' ഏട്ത്തി എന്താ പറ്റീയത്.. ' ചെറിയമ്മ അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു.

'ഒന്നുമില്ല.... ചെറിയൊരു ക്ഷീണം... ..' പിന്നെ,മെല്ലെ എഴുന്നേറ്റ് നടന്നു. രാമന്‍ നായര്‍ നടത്തത്തിനു വേഗത കുറച്ചിരുന്നു .

ആറാം മാസം പേറ്റിച്ചി, കുഞ്ഞിലക്ഷ്മിയെ പുറത്തെടുക്കുമ്പോള്‍ ജന്മാന്തരങ്ങളുടെ കര്‍മ്മഫലങ്ങളെല്ലാം അമ്മ അനുഭവിച്ചു തീര്‍ക്കുകയായിരുന്നു . പേറ്റുമുറിയില്‍ ചെമ്പട്ട് പുതച്ച കോമരങ്ങള്‍ ഉറഞ്ഞാടി.

വൃശ്ചിക മാസത്തെ നെരിപ്പോടുപുകയുന്ന കാറ്റ് ആലിലകളെ ഉറക്കം വീഴാതെ പിടിച്ചു നിര്‍ത്തി. ദേവദത്തന്‍ തന്റെ നടത്തത്തിനു വേഗം കൂട്ടി . കാപ്പരയ്ക്കലെ ചില വര്‍ക് ഷാപ്പുകള്‍ ഉണര്‍ന്നിരുന്നു. പകല്‍ സജീവമായ ബസ്റ്റോപ്പില്‍ ലിംഗഭേദമില്ലാതെ നായാടികള്‍ മൂടിപ്പുതച്ചു കിടന്നു. അവരുടെ നായകള്‍ തെരുവു പട്ടികളില്‍‍ സ്വാസ്ഥ്യമനുഭവിച്ചു .

വെട്ടുകല്ലുപാകിയ പടികള് ‍ കയറുമ്പോള്‍ ദേവദത്തന്‍ വെറുതെ പിന്തിരിഞ്ഞു നോക്കി . വൈലിത്തറയുടെ അറ്റം വരെ നീണ്ടുകിടക്കുന്ന നഷ്ടപ്രതാപത്തിന്റെ ചാലുകളില് ‍ മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു. വേട്ടുവരുടെ കുടിലുകളിലേക്കുള്ള ഒറ്റയടിപ്പാതയില്‍‍ വെള്ളിനിലാവ് പതിഞ്ഞു കിടന്നു.

ഉമ്മറത്തെ കെടാവിളക്ക് ... രാമന്‍ നായര്‍ വീട്ടില്‍ പോയിട്ടുണ്ടാവും . അല്ലെങ്കില്‍ കോലായില്‍ തന്നെ ഇരിക്കാറുണ്ട്. ഇത്രവൈകി താന്‍ വരുമെന്ന് രാമന്‍ നായര്‍ പ്രതീക്ഷിച്ചുകാണില്ല.

ഷൂ ഊരിവെച്ച് ഉമ്മറപ്പടിയില്‍ ഒരു നിമിഷം.....മെല്ലെ വാതിലില്‍ മുട്ടി.

'കുഞ്ഞിലക്ഷ്മീ.... വാതില്‍ തുറക്കൂ....ഏട്ടന്‍ വന്നൂ .' ദേവദത്തന്‍ അറിയാതെ വിളിച്ചുപോയി, തെക്കേപ്പുറത്തെ കിളിച്ചുണ്ടന് ‍ മാവ് അവളുടേതായിരുന്നില്ലേയെന്ന സത്യം കോലായില് ‍ തങ്ങിനിന്നിരുന്ന സമ്പ്രാണിയുടെ സുഖഗന്ധത്തില്‍ അയാള്‍ മറന്നുപോയിരുന്നു …. വിസ്തൃതിയുടെ ലഹരിയില്‍ മുഴുകിയ ആ രാത്രിയില്‍.