Monday, February 19, 2007

യാത്രക്കാരുടെ ശ്രദ്ധക്ക്...

ഇന്നും വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങാനായത്. നാലുമണി കഴിഞ്ഞപ്പോഴാണ് പെട്ടന്നൊരു അസൈന്മെന്റുമായി സുബ്രത മുഖര്‍ജി കയറി വരുന്നത്. ചില ദിവസം അങ്ങനെയാണ്. മിക്കവാറും അത് ‍ ഒരു മണിക്കൂറുകൊണ്ട് തീര്‍ത്തുകൊടുക്കാനാകും. അല്ലെങ്കില്‍ രണ്ടും മൂന്നും മണിക്കുറിരിക്കേണ്ടി വരും. രാത്രി ഷിഫ്റ്റിനു കൊടുക്കേണ്ട വര്‍ക്കാണ്. കുറച്ച് നേരത്തെ ഇതു കൊണ്ടുവരികയാണെങ്കില്‍ എത്ര നന്നായിരുന്നെന്നയാളോര്‍ത്തു. അല്ലെങ്കിലും ഈ ബംഗാളികള്‍ ഇങ്ങനെയാണ്. ഈ മഹാനഗരത്തില്‍ വരുന്ന ബംഗാളികള്‍ പ്രത്യേകിച്ചും. ബോസിനെ സുഖിപ്പിക്കാന്‍ ഇത്രയും മിടുക്കരായവര്‍ നഗരത്തിലില്ലെന്നുവേണമെങ്കില്‍ പറയാം.

ഇന്നത്തെ അസൈന്മെന്റും സമയമെടുത്തു. സാധാരണ അഞ്ചുമണിക്ക് ഓഫീസില്‍ നിന്നിറങ്ങേണ്ട താന്‍ ഇന്നും വൈകിയിരിക്കുന്നു. 6.48 ന്റെ വീരാര്‍ ഫാസ്റ്റ് പോയിരിക്കുന്നു. അടുത്തത് 7.12 വിനാണ്. ആര്‍ക്കും സ്ലോട്രെയിനില്‍ പോകാന്‍ താത്പര്യമില്ല. എല്ലാവര്‍ക്കും ധൃതിയാണ്. ഒന്നേകാല്‍ മണിക്കുറുകൊണ്ട് അന്ധേരിയെത്തുന്ന സ്ലോ ട്രെയിനിനേക്കാള്‍ 40 മിനിട്ടുകൊണ്ടെത്തുന്ന വീരാര്‍ ഫാസ്റ്റാണ് എല്ലാവര്‍ക്കും പഥ്യം. തൊട്ടടുത്ത ദാദറിലേക്കുള്ള യാത്രക്കാര്‍ പോലും ഫാസ്റ്റ് ട്രെയിനിലാണ് യാത്രചെയ്യാനിഷ്ടപ്പെടുന്നത്.

നാലാം ട്രാക്കിന്റെ പ്ലാറ്റ്ഫോമില്‍ നല്ല തിരക്ക്. വണ്ടി ഇനിയും വന്നിട്ടില്ല. പത്തുമിനിട്ട് ബാക്കിയുണ്ട്. ഒരു കോള്‍ഡ് കോഫി കുടിച്ചാലോയെന്ന് അയാള്‍ വെറുതെ ആശിച്ചു. വേണ്ട.
നല്ല വിശപ്പുണ്ട്. കോള്‍ഡ് കോഫി കഴിച്ചാല്‍ വിശപ്പ് കൂടുമെന്ന് പണ്ഠിറ്റ്ജി പറയാറുള്ളത് അയാളോര്‍ത്തു. ഉച്ചയ്ക്ക് ഒരു വടാപ്പാവും അരഗ്ലാസ് ലസ്സിയുമാണ് കഴിച്ചത്. അഞ്ചു രൂപയായി. ഫൌണ്ടന്‍ ഹെഡിലെ മീങ്കറി കൂട്ടിയുള്ള ഊണ് കഴിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. ഫൌണ്ടന്‍ ഹെഡിലെ മീങ്കറിക്ക് ഒരു പ്രത്യേക രുചിയാണ്. തലശ്ശേരിക്കാരായ അബ്ദുള്ളക്കുട്ടി 15 രൂപക്ക് ഊണു തരുമായിരുന്നു. വടാപാവും ലസ്സിയുമായാല്‍ പത്തുരൂപ ലാഭിക്കാമെന്ന ഒരു ചെറിയ മോഹത്തിനു മേല്‍ പിന്നെ പിന്നെ ആ ഉച്ചയൂണും നിര്‍ത്തി.

കഴിഞ്ഞ ആഴ്ചയും നാട്ടില്‍ നിന്നും ഗീതേട്ത്തിയുടെ കത്തുണ്ടായിരുന്നു. വീട്ടിലെ പശുവിന്റെ പാല്‍ കുറഞ്ഞിരിക്കുന്നു, തെങ്ങുകളില്‍ മണ്ടരി കാരണം തേങ്ങ കുറഞ്ഞിരിക്കുന്നു, കയറ്റുകൂലി ദിനം പ്രതി കൂടുന്നു. തേങ്ങക്ക് പഴയ വിലപോലും കിട്ടുന്നില്ല. അങ്ങനെ ഏറ്റവുമൊടുവില്‍ ‘നീ പൈസ കൂടുതല്‍ അയയ്ക്കാനല്ല ചേച്ചി ഇങ്ങനെ എഴുതുന്നതെന്നും വെറുതെ എഴുതിപ്പോയതാണെന്നും’ അടിവരയിടുന്നു. ഇവിടത്തെ ചെലവു കഴിച്ച് മാസം രണ്ടായിരത്തില്‍ കൂടുതല്‍ അയക്കണമെങ്കില്‍ കമ്പനി ഓവര്‍ ടൈം തരണം. ഈയിടെയായി മുഖര്‍ജ്ജി ഓവര്‍ ടൈം പേപ്പര്‍ ഒന്നും അപ്രൂവ് ചെയ്യുന്നുമില്ല്ല. ബോണ്ടുള്ളതിനാല്‍ കമ്പനി മാറാനും ബുദ്ധിമുട്ട്.

നല്ലസൊപ്പാറയിലെ മീന്‍ മണവുമായി വീരാര്‍ ഫാസ്റ്റ് ഇഴഞ്ഞു വന്നു നിന്നു. സാധാരണ ചെയ്യാറുള്ളതുപോലെ ഊളിയിട്ട് കയറിപ്പറ്റാനേ ഇന്നുമാവുള്ളു. നല്ല തിരക്ക്. വിന്‍ഡോയ്ക്കടുത്തു തന്നെ സീറ്റുകിട്ടി. അപൂര്‍വ്വമായേ വിന്‍ഡോ സീറ്റ് കിട്ടാറുള്ളു. പല്‍ക്കിവാല കാലത്തു കൊണ്ടുവരുന്ന ടൈംസ് പത്രം തുറന്ന് മൂന്നാം പേജിലെക്കയാള്‍ കൂപ്പുകുത്തി. നഗരത്തിലെ ഫ്ലാറ്റുകളുടേയും റിയല്‍ എസ്റ്റേറ്റുകാരുടെയും കോളങ്ങള്‍ മുക്കാല്‍ ഭാഗവും അപഹരിച്ചിരിക്കുന്നു.

മുംബയ് സെണ്ട്രലിലെത്തിയപ്പോഴാണ് മുന്നിലിരിക്കുന്ന നോര്‍ത്തിന്ത്യക്കാരനെയും കൂടെയുള്ള കുട്ടിയെയും അയാള്‍ ശ്രദ്ധിച്ചത്. കറുത്ത പാന്റ്സും കോട്ടുമിട്ട് സുന്ദരക്കുട്ടന്‍ , അഞ്ചു വയസ്സോളം പ്രാ‍യം. നോര്‍ത്തിന്ത്യക്കാരന്റെ പ്രായം വെച്ചു നോക്കിയാല്‍ പേരക്കുട്ടിയാവാനുള്ള സാധ്യതയേയുള്ളൂ.. കുറച്ചു നേരമായി അവന്‍ എന്തിനോ വേണ്ടി വാശിപിടിക്കുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ ശ്രദ്ധിച്ചില്ലെന്നുമാത്രം. അടുത്ത സ്റ്റേഷനെത്താറായപ്പോള്‍ നോര്‍ത്തിന്ത്യക്കാരന്‍ തന്റെ ബാഗില്‍ നിന്നും ‘ജെംസി’ന്റെ ഒരു പാക്കറ്റെടുത്ത് കുട്ടിക്ക് കൊടുത്തു. അവനത് തുറന്നു. പിന്നെ ദ്വേഷ്യത്തോടെ ‘യെ മുജെ നഹി ചാഹിയെ..’ എന്നു പറഞ്ഞ് വിന്‍ഡോയിലൂടെ പുറത്തേക്കെറിഞ്ഞു. ഒരു നിമിഷം അയാള്‍ക്ക് അസ്വസ്ഥത തോന്നി. ഇങ്ങനെയും കുട്ടികളോ.. കുട്ടി വീണ്ടും കരഞ്ഞു തുടങ്ങി. നോര്‍ത്തിന്ത്യക്കാരന്‍ വരുത്തിത്തീര്‍ത്ത ചെറിയ മന്ദസ്മിതത്തോടെ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. അവന് കാഡ്ബറീസിന്റെ മില്‍ക്കി ബാറ് കിട്ടാത്തതിന്റെ വിഷമമാണെന്ന് പിന്നീടാണ് മനസ്സിലായത്.

നാട്ടിലെ പൂരത്തിന് ചുവന്ന മിഠായി കിട്ടാത്തതിന് വാശിപിടിച്ച് കരഞ്ഞിരുന്ന ബാല്യത്തെക്കുറിച്ചയാളൊര്‍ത്തു. അന്ന് അമ്മ, പത്തായത്തില്‍ നിന്നും വെല്ലത്തിന്റെ അച്ച് അമ്മാവനറിയാതെ കൊണ്ടു വന്നു തന്നിരുന്നു. തെക്കെപ്പാട്ടെ പറമ്പില്‍ വീണുകിടക്കുന്ന തേങ്ങ കല്ലില്‍ കുത്തിപ്പൊട്ടിച്ച് വെല്ലവും കൂട്ടി ഗീതേച്ചിയും രമണേട്ടനും താനും കൂടി മാട്ടത്തിരുന്നാണ് കഴിച്ചിരുന്നത്. അമ്മാവനെങ്ങാനും ഇത് കണ്ടാല്‍ കോലായിലെ ചൂരലിനു വിശ്രമമുണ്ടാവില്ല.

വണ്ടി വിലെപാര്‍ലെ കഴിഞ്ഞപ്പോള്‍ തന്നെ അയാളെഴുന്നേറ്റു വാതിലിനടുത്ത് ചെന്നു നിന്നു. സെക്ക ന്ഡുകള്‍ക്കുള്ളില്‍ ഇറങ്ങണം. തിരക്കില്‍ പെട്ടാല്‍ പിന്നെ ബോറിവലിയിലേ അടുത്ത സ്റ്റോപ്പുള്ളൂ. നോര്‍ത്തിന്ത്യക്കാരനും അവിടെ ഇറങ്ങുന്നു. കുട്ടിയെയും പിടിച്ച് അയാളും തന്റെ പിന്നില്‍ നില്‍ക്കുന്നതയാള്‍ ശ്രദ്ധിച്ചു. തിരക്കിനുള്ളിലൂടെയിറങ്ങി ഓവര്‍ബ്രിഡ്ജിറങ്ങുമ്പോഴാണ് നോര്‍ത്തിന്ത്യക്കാരന്‍ അപ്പുറത്തെ കടയില്‍ നിന്നും ‘മില്‍ക്കി ബാര്‍‘ വാങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചത്. അയാളെ കുട്ടി അത്രമാത്രം അലോസരപ്പെടുത്തിയിരുന്നു.

323-)ം നമ്പര്‍ ബസ്സ് ഇനിയും വന്നിട്ടില്ല.

നാരിയല്‍ പാനിക്കാരനായ മലയാളി പയ്യനിന്ന് നല്ല വരവാണെന്നു തോന്നുന്നു. ഇളനീരിന്റെ ചകിരിത്തുണ്ടുകള്‍ ഒരു കുന്നു പോലെ രൂപപ്പെട്ടിരിക്കുന്നു. വടാപ്പാവുകാരന്റെ അടുത്തും തിരക്കുണ്ട്.

അതിനടുത്ത് ഡ്രയിനേജ് ചാലിനോട് ചേര്‍ന്ന് ഇരിക്കുന്ന രണ്ട് കുട്ടികളെ അപ്പോഴാണയാള്‍ ശ്രദ്ധിക്കുന്നത്. ഇന്നലെയും അവരെ അവിടെ കണ്ടതാണ്. ആറും ഏഴും വയസ്സു തോന്നിക്കുന്ന ഭിക്ഷാടകരായ രണ്ടു ആണ്‍ കുട്ടികള്‍. കറുത്തിരുണ്ട് വളരെ മെല്ലിച്ച്, മുഷിഞ്ഞ വസ്ത്രങ്ങള്‍; ഒരു കുട്ടിയുടെ പോക്കറ്റില്‍ സിഗരറ്റു കൂടുകളുടെ കടലാസുകള്‍ മടങ്ങിയിരിക്കുന്നു. ഇന്നലെ വടാപാവു വാങ്ങാന്‍ വന്നവരോട് ഭിക്ഷ ചോദിച്ചതിന് വടാപ്പാവുണ്ടാക്കുന്നയാള്‍ ദ്വേഷ്യപ്പെടുന്നതും കുട്ടികള്‍ നിരാശയോടെ അപ്പുറത്തേക്ക് മാറിപ്പോയതും അയാളോര്‍ത്തു.
പാവം കുട്ടികള്‍.
വിശന്നിട്ടല്ലേ അവര്‍ ചോദിക്കുന്നത്. നല്ല ചെലവുള്ള പോയിന്റാണ്. ഒരു വടാപ്പാവ് ആ കുട്ടികള്‍ക്ക് കൊടുത്താലെന്താ..
അയാള്‍ കുട്ടികളുടെ അടുത്തേക്ക് ചെന്നു. ഒട്ടിയ വയറുമായി കുട്ടികള്‍ കൈ‍ നീട്ടി.
പിന്നെ, അയാള്‍ വടാപ്പാവുകാരന്റെ അടുത്തുചെന്ന് രണ്ട് വടാപ്പാവു വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. അവരതു വാങ്ങി., കഴിച്ചു തുടങ്ങി.
ആത്മസംതൃപ്തിയോടെ കുട്ടികള്‍ വടാപ്പാവ് കഴിക്കുന്നതയാള്‍ നോക്കി നിന്നു.
പാവം കുട്ടികള്‍. നല്ല വിശപ്പുണ്ടായിരിക്കും.
നാളെ ഇവര്‍ക്ക് ആരാണ് ഇങ്ങനെ വടാപ്പാവ് വാങ്ങിച്ചുകൊടുക്കുന്നതെന്ന ചോദ്യം അയാളെ അലട്ടി.
പിന്നെ, ‍ തന്റെ പേഴ്സുതുറന്ന് ഒരു ഇരുപതു രൂപയെടുത്ത് അയാള്‍ കുട്ടികള്‍ക്ക് നീട്ടി. നിറഞ്ഞ മനസ്സോടെ കുട്ടികളതു വാങ്ങി.

‘യെ പൈസ കല്‍ കെ ലിയെ രഖ് ദൊ. സംജാ..’
‘ജി, ലേകിന്‍ ഹം..’
‘ക്യാ ബച്ചാ..’
‘ഇസ് സെ ഹം ആജ് ധൂം പിക്ചര്‍ ദേഖേഗാ..’

ഒരു നിമിഷം സ്തംഭിച്ച് അയാള്‍ കുട്ടികളുടെ മുഖത്തേക്ക് നോക്കി.

നിഷ്കളങ്കമായ ആ ചിരി കണ്ടു നില്‍ക്കെ മുഷിഞ്ഞ ട്രൌസറില്‍ കൈകള്‍ തുടച്ച് അടുത്ത ജിലേബിക്കാരന്റെ അടുത്തേക്ക് ആ കുട്ടികള്‍ നടന്നുതുടങ്ങിയിരുന്നു.
323-ആം നമ്പര്‍ ബസ് സ്റ്റോപ്പിലെത്തിയിരിക്കുന്നു. നല്ല തിരക്ക്.
‘പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക‍..’ കാക്കിയിട്ട കണ്ടക്ടര്‍ വിളിച്ചു കൂവുന്നു.
ടെയിനില്‍ കയറുന്ന അതേ ലാഘവത്തോടെ അയാള്‍ ആ തിരക്കില്‍ ലയിച്ചുചേര്‍ന്നു.


........
പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക‍..(മറാഠിയാണേ..) = യാത്രക്കാരുടെ ശ്രദ്ധക്ക്., പിറകിലുള്ള യാത്രക്കാര്‍ മുന്നോ‍ട്ട് നീങ്ങണം.

Wednesday, February 07, 2007

ബാലചന്ദ്രന്റെ ഒന്നാം തിരുമുറിവ്

കട്ടിക്കണ്ണാടയിലൂടെ ബാലചന്ദ്രന്‍, നവാബിന്റെ മസ്ദ വാനിലെ മൂന്നാം സീറ്റിലേക്ക് എത്തിനോക്കി. ഇന്നും അവളില്ല.

ലീന ഇന്നും വന്നിട്ടില്ല.

ഇനി നവാബ് വല്ലതും അവളോട് പറഞ്ഞിരിക്കുമോ ?

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. നവാബിന്റെ മുഖത്ത് നേരിയ പുഞ്ചിരി പടരുന്നത് ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
അല്പം നീരസത്തോടെയാണെങ്കിലും നവാബിനൊരു ‘സുപ്രഭാതം’ നേര്‍ന്ന് ബാലചന്ദ്രന്‍ തന്റെ സീറ്റില്‍ അമര്‍ന്നിരുന്നു. ഇനി കമ്പനിയുടെ കാര്‍പോര്‍ച്ചിലേ വണ്ടി നിര്‍ത്തൂ.
ലീനയൊഴിച്ച് എല്ലവരും വണ്ടിയിലുണ്ട്.

രാജീവ് തന്റെ മൊബൈലിലെ ‘പാമ്പും കോണിയും’ കളിക്കുന്നതില്‍ മുഴുകിയിരിക്കുന്നു.

സാധരണ രാജീവ് രണ്ടാമത്തെ സീറ്റിലാണിരിക്കുക. ഇന്ന് ഒന്നാമത്തെ സീറ്റില്‍ തന്റെ ഒപ്പമാണിരിക്കുന്നതെന്ന് ബാലചന്ദ്രനോര്‍ത്തു.

അച്ഛന്‍ മലയാളിയാണെങ്കിലും അമ്മ മറാഠിയായ ലീന മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. ശരീരത്തിന്റെ നിമ്നോന്നതികള്‍ വെളിവാക്കുന്ന വസ്ത്രധാരണം കൊണ്ട് പലരുടെയും ശരീരോഷ്മാവ് കൂട്ടിയിരുന്ന ലീന ഇതുവരെ മലയാളം പറയുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം താന്‍ അവളുടെ അംഗവര്‍ണ്ണന നല്ല മലയാളത്തില്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ വിളമ്പിയതും മറ്റുയാത്രികര്‍ മനസ്സറിഞ്ഞ് അതില്‍ മന്ദസ്മിതം പൊഴിച്ചതുമെന്ന് അയാളോര്‍ത്തു. എങ്കിലും രാജീവിനുമാത്രം അത് അത്ര ഇഷ്ടപ്പെട്ടില്ല. രാജീവ് തന്റെ മുഖത്ത് പരുഷമായി നോക്കി.
ഒരുപക്ഷേ ഒരേ നാട്ടുകാരയതിനാലാവാം. മുംബയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ രാജീവ് ഇങ്ങനെ ഒരു കമന്റ് ഇഷ്ടപ്പെടുന്നില്ലായിരിക്കാം. വണ്ടിയില്‍ കയറിയാല്‍ രണ്ടാമത്തെ സീറ്റിലിരുന്ന് രാജീവ് മൂന്നാമത്തെ സീറ്റിലെ ലീനയോട് മറാഠിയില്‍ അതുമിതും പറഞ്ഞു കൊണ്ടിരിക്കും.

ഒരു വിധത്തില്‍ ഇന്നു ലീന ഇല്ലാഞ്ഞത് നന്നായി . തനിക്കറിയാത്ത ഭാഷയില്‍ അവര്‍ തമ്മില്‍ കുശുകുശുക്കുന്നത് അരോചകമായി തോന്നിത്തുടങ്ങിയിരുന്നു.

എന്താണിത്രയധികം സംസാരിക്കാന്‍. ഒരു പക്ഷേ സ്വന്തം ഭാര്യയോടുപോലും രാജീവ് ഇത്രയധികം സംസാരിച്ചിട്ടുണ്ടാവില്ലെന്നുവേണം കരുതാന്‍.

പാവം അതുല്യ. രാജീവ് വീട്ടില്‍ വന്നാല്‍ അധികം സംസാരിക്കില്ലെന്നത് എന്നും അവളുടെ പരാതിയാണ്.

ഒരുപക്ഷേ നാട്ടില്‍ ജനിച്ചുവളര്‍ന്ന അതുല്യയ്ക്ക് മറാഠി അറിയാത്തതുകൊണ്ടാവുമോ ?
ബാലചന്ദ്രന്‍ വെറുതെ പുറത്തു നോക്കിയിരുന്നു. മഞ്ഞ് മാറിവരുന്നതേയുള്ളൂ. റിഫൈനറിയിലേക്കുള്ള ട്രൈലറുകള്‍ ‍ ഒരു നേര്‍ രേഖയായികിടക്കുന്നു.

കമ്പനിയുടെ പാര്‍ക്കിങ്ങിലെത്തിയപ്പോഴും നവാബിന്റെ മുഖത്തെ മന്ദസ്മിതം മാറിയിട്ടുണ്ടായിരുന്നില്ല.
ഇനി നവാബിനൊടൊന്നു ചോദിച്ചാലോ. ഇനി ഒരു വേള രാജീവ് ലീനയോട് പറഞ്ഞിരിക്കുമോ.
റിസിപ്ഷനില്‍ ലീനയുടെ കസേര ഒഴിഞ്ഞുകിടന്നു.
ലബനീസ് വംശജയായ നജല നേരത്തെ തന്നെ സോളിറ്റയറില്‍ മുഴുകിയിരിക്കുന്നു. ഇനി നജലയോട് ചോദിച്ചാലോ ?

‘ഹായ് .. ഗുഡ് മോര്‍ണിങ്..’
‘മോര്‍ണിങ്. ഹൌ ആര്‍ യൂ ?.’
‘ആം ഫൈന്‍. ടുഡെ യു ആര്‍ എലോണ്‍ ? ‘
‘യപ്.. ലീന ഇസ് ഓഫ് റ്റുഡെ..’
ബാലചന്ദ്രന്‍ ഒരു നിമിഷം ശങ്കിച്ചു. എന്തിനാ ഓഫെടുത്തതെന്ന് ചോദിക്കണോ..
പിന്നെ നജലയെ ഒന്നു നോക്കി.
ഇപ്രാവശ്യവും നജല സോളിറ്റയറില്‍ തോറ്റു. അവളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു സ്വരം പുറത്തു വന്നു.
പിന്നെ മെല്ലെ ബാലചന്ദ്രന്‍ തന്റെ കാബിനിലേക്ക് നടന്നു.