നീലച്ചായം പൂശിയ സന്ധ്യയില്‍ കൈയൊതുക്കമില്ലാതെ ആരോ വരച്ച ചിത്രം പോലെ പ്രകൃതി മാറിയിരുന്നു. നിവര്‍ന്നും വളര്‍ന്നും തെങ്ങുകള്‍ .. കടലിനെ വിഴുങ്ങനായി ഒരു പെരുമ്പാമ്പിനെപ്പോലെ മെല്ലെ ചലിക്കുന്ന കായല്‍.. പക്ഷികള്‍ കൂടണഞ്ഞുതുടങ്ങി...
ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ജോയിച്ചനു കരയണമെന്നു തോന്നി. നെറ്റിയിലിറങ്ങിനില്‍ക്കുന്ന ഞെരമ്പുകള്‍ കൊഞ്ഞനം കുത്തി. വളര്‍ന്നുതുടങ്ങിയ താടിയിലെ കുറ്റിരോമങ്ങളില്‍ വിരലുകളമര്‍ന്നുഴിഞ്ഞു.
സെബസ്ത്യാനോസ് പുണ്യാളന്റെ പള്ളിയില്‍ അമ്പുപെരുന്നാള്‍..
കാലത്ത് ഔസേപ്പച്ചന്റെ വീട്ടില്‍ നിന്നും തുടങ്ങിയ അമ്പാണ്. നാലുമണിക്ക് അമ്പ് കൊട്ടി ലാസറപ്പന്റെ വീട്ടില്‍ എത്തിച്ച് വൈകീട്ട് ഒന്‍പതോടെയാണ് പള്ളിയിലേക്ക് പോകുന്നത്. മണി അഞ്ചരയായിട്ടും ലാസറപ്പന്റെ വീട്ടിലെത്തിയിട്ടില്ല. അമ്പ് പിടിച്ച പ്ലേയ്റ്റിലേക്ക് ജോയിച്ചന്‍ നോക്കി. അമ്പിനൊപ്പം വെച്ച കോഴിമുട്ട പൊട്ടി മലരിലും അമ്പിലും പരന്നു കിടന്നു.
ജോയിച്ചനു ഓക്കാനം വന്നു.
ഏഴുമണിയ്ക്ക് ലദീഞ്ഞു കഴിഞ്ഞ് രൂപക്കൂടിറക്കി വെച്ചിട്ട് വേണം ജോയിച്ചനു ലൂയിആശാനുമായി ചേര്‍ന്ന് പള്ളിമുറ്റത്ത് ചവിട്ടുനാടകം കളിക്കാന്‍.
സമയം വൈകുന്നു. വേഷം കെട്ടി അവിടെ എത്തുമ്പോള്‍ ഇനി ഒത്തിരി സമയമാവും.
ലൂയിആശാനാണെങ്കില്‍ സമയത്ത് വന്നില്ലെങ്കില്‍ അലറിപ്പൊളിക്കും.
ചവിട്ടുനാടകത്തിനു ലൂയിആശാന്‍ കഴിഞ്ഞേ കരയില്‍ വേറെ ആരുമുള്ളൂ.
ഓരോ സ്റ്റെപ്പിനും ഓരോ അര്‍ത്ഥങ്ങളുണ്ടെന്ന് ലൂയിആശാന്‍. തനിക്കിതുവരെയും അതൊന്നും മനസ്സിലായിട്ടില്ലല്ലോയെന്ന വ്യഥയാണ് മാറ്റി ചിന്തിപ്പിച്ചുതുടങ്ങിയത്.
ലൂയിആശാനിടുന്ന വേഷത്തിനു യാതൊരു പ്രസക്തിയുമില്ല. അഥവാ അതു, തന്റെ സാന്നിധ്യം ഇല്ലായ്മചെയ്യുന്നുവെന്ന് ജോയിച്ചനു തോന്നുകയും ചെയ്തു.
വേഷത്തിലൊരു മാറ്റം.
ചുവന്ന അങ്കിയും പോര്‍ച്ചുഗീസ് തൊപ്പിയും വെച്ച് ലൂയിആശാന്‍ അരങ്ങിലാടുമ്പോളുള്ള ചന്തം പലര്‍ക്കും അലോസരമായിത്തുടങ്ങിയെന്ന് ശീമോന്റെ ഷാപ്പില്‍ നിന്നാണ് ജോയിച്ചന്‍ മനസ്സിലാക്കുന്നത്. പക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷമായി ഓരോ പെരുന്നാള്‍ക്കും ജോയിച്ചന്‍ വേഷത്തില്‍ ചെറിയ മാറ്റവുമായി വന്നു നില്‍ക്കുമ്പോഴെല്ലാം ലൂയിആശാന്‍ ജനമദ്ധ്യത്തില്‍ നിന്നു തന്നെ ജോയിച്ചനെ വഴക്കുപറഞ്ഞോടിക്കും.
ഇത്തവണയെങ്കിലും അത് മാറ്റണം.
ഒന്നു രണ്ടു തവണ ലൂയിആശാനോടിത് പറഞ്ഞു.
‘അങ്ങനെങ്കി നീയാ നടത്തിക്കോ..നുമ്മക്ക് പറ്റില്ല..’ എന്ന് ഒഴിഞ്ഞു മാറും.
പക്ഷെ.. ചവിട്ടുനാടകത്തിനു ലൂയിആശാനില്ലെങ്കില്‍ ജനമുണ്ടാവില്ലെന്ന സത്യത്തിനുമുന്നില്‍ ജോയിച്ചന്‍ മുട്ടുകുത്തും. ലൂയിആശാന്റെ കളിക്കേ മരത്തട്ട് പൊളിയൂവെന്നു നാട്ടുകാര്‍ക്ക് കണിശം.
‘ഡാ ജോയേ.. നുമ്മ വികാര്യച്ചന്‍ നെന്നെ അന്വേഷിച്ച് നില്‍ക്ക്ണ്ടല്ലോ..’ ലാസറപ്പന്റെ വീട്ടില്‍ അമ്പ് കയറ്റി പ്രാര്‍ത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് കപ്യാര് ജെയ്മി ഓടിവന്ന് അത് പറയുന്നത്.
‘എന്താ കാര്യം ?’
‘അച്ചന്‍ അത്യാവശ്യായ്ട്ട് ചെല്ലാന്‍ പറഞ്ഞു..’
ജോയിച്ചന്‍ ഓടിച്ചെല്ലുമ്പോള്‍ അച്ചന്‍ കുശിനിയുടെ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.
‘അച്ചോ..’
‘നീ വന്നാ ..ജോയിച്ചാ... നുമ്മ ലൂയി ആശാനെ ഇതുവരെയും കണ്ടില്ലല്ലോ..’
‘ഞാന്‍ കൊറച്ച് നേര്‍ത്തെ ശീമോന്റെ ഷാപ്പീന്ന് എറക്കി പള്ളീല്‍ക്ക് പറഞ്ഞ് വിട്ടതാണല്ലോ..’
‘എന്നിട്ടിതു വരെ ഇവിടെ എത്താണ്ട്...’
‘ഞാനൊന്ന് പോയിട്ട് നോക്കീട്ട് വരാമച്ചോ..’
‘നീയിനി നോക്കാനൊന്നും പോണ്ട..’
‘പിന്നെ.. നാടകം കളിക്കാന്‍ ലൂയിആശാന്‍ വേണ്ടേ..’
‘ഇപ്രാവശ്യം നീയ്യ് തന്നെ കളിയ്ക്ക് നാടകം..’
അച്ചന്‍ പെട്ടന്നത് പറയുമെന്ന് ഒരിക്കലും കരുതിയില്ല.
പലപ്പോഴായി പാടിയ നാടകത്തിലെ പാട്ടുകള്‍ ഓര്‍ത്തെടുക്കാന്‍ വെറുതെയൊരു ശ്രമം നടത്തി. തമിഴും മലയാളവും ഇടകലര്‍ന്ന ഭാഷയാണ്. ലൂയിആശാനു എല്ലാ പാട്ടും മനപ്പാഠമാണ്. താനും എല്ലാം പഠിച്ചിട്ടുണ്ടെങ്കിലും തമിഴ് പേശലൊന്നും ഇന്നും കൃത്യമല്ലെന്ന് ജനത്തിനറിയാം.
ബാന്‍ഡുകാരുടെ അടുത്ത് ചെന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു തിരിച്ചു വരുമ്പോഴാണ് ടെസിയെ കണ്ടത്.
ഇരുട്ടില്‍ ശ്വാസങ്ങള്‍ കൂട്ടിമുട്ടിയപ്പോള്‍ നെഞ്ചൊന്നു പിടച്ചു. കുട്ടിക്കൂറയുടെ മണത്തില്‍ പൊതിഞ്ഞ് അവളും അനിയത്തി ലിസിയും ലദീഞ്ഞിനു പാടാനുള്ള വരവാണ്.
അവള്‍ കടന്നുപോയിട്ടും കുട്ടിക്കുറയുടെ മണം അവിടെ പരന്നു കിടന്നു. അതിന്റെ ഉദ്ദീപനത്തില്‍ ജോയിച്ചന്‍ ഒരു നിമിഷം നിന്നു.
വേഷഭൂഷാദികളണിയാന്‍ മണിമുറിയില്‍ കയറിയപ്പോഴാണ് ജോയിച്ചനതുമനസ്സിലായത്. ശൂന്യമായ ഷെല്‍ഫുകള്‍..
‘അച്ചോ.. കോപ്പൊന്നും കാണാനില്ലല്ലോ.. ‘ ജോയിച്ചന്റെ ശബ്ദത്തില്‍ നിലവിളി കലര്‍ന്നിരുന്നു.
‘നീ ഒള്ളതോണ്ട് വെച്ച് കളിക്ക് ജോയിച്ചാ..‘
‘ഒന്നും ഇല്ല അച്ചോ.. ‘
‘എന്നാ കളിക്കണ്ട..’
അതു ശരിയാവില്ല. നാടകം കളിച്ചില്ലെങ്കില്‍ പുണ്യാളന് ദ്വേഷ്യം വരും. . നാടിനു ആപത്തും. വസൂരി പടര്‍ന്നുപിടിക്കും. കൂടുതുറക്കലു കഴിഞ്ഞാല്‍ തട്ടില്‍ കയറിയേ പറ്റൂ.
ഇനി സമയമധികമില്ല. നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി.
ജോയിച്ചന്‍ രൂപക്കൂടിനു മുന്നില്‍ ചെന്നു നിന്നു.
കാലുകള്‍ പിന്നിലേക്കണച്ചു പിടിച്ച് വെളുത്ത ഒരു തുണിമാത്രമരയില്‍ ചുറ്റി, നിണമുതിരുന്ന നെഞ്ചോടെ, സെബസ്ത്യാനോസ് പുണ്യാളന്‍ ജോയിച്ചനെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ജോയിച്ചന്റെ കണ്ണുനിറഞ്ഞു.
പിന്നെ, മെല്ലെ മണിമുറിയിലേക്ക് നടന്നു. ഇട്ടിരുന്ന ഷര്‍ട്ട് ഊരി. മുണ്ടെടുത്ത് കോണകം പോലെ ചുറ്റി. കത്തിക്കരിഞ്ഞ് ബാക്കിവന്ന കുന്തിരിക്കത്തിന്റെ ചാരമെടുത്ത് ദേഹത്തു ചില അടയാളങ്ങളിട്ടു. മുഖത്തും തേച്ചുപിടിപ്പിച്ചു.
ബാന്‍ഡ് സെറ്റുകാര്‍ ആദ്യ ഗാനമാലപിച്ചു.
താളം മുറുകി. ജോയിച്ചന്‍ ധൃതിയില്‍ മോണ്ടകത്തിലേക്ക് ചെന്നു. തട്ടിലേക്ക് മെല്ലെ കയറി നിന്നു.
എല്ലാവരും സൂക്ഷിച്ചു നോക്കി. ചിലര്‍ ആരാധനയോടെയും മറ്റു ചിലര്‍ അത്ഭുതത്തോടെയും.
ചിലര്‍ ആര്‍പ്പുവിളിച്ചു.
ഒരു വശത്തു നിന്നു ജോയിച്ചന്‍ പാടിത്തുടങ്ങി.
കാലുകള്‍ നിലത്തെറിഞ്ഞു. മെല്ലെ തുഴഞ്ഞു നീങ്ങി. ചന്തിപിന്നിലേക്കു തള്ളി,കാല്‍ മുട്ടുകള്‍ ത്രസിച്ചു നിന്നു.
ജനം ആര്‍ത്തുവിളിച്ചു.
‘നിന്തിരു മുഖം വിയര്‍ത്തു നിണത്താല്‍....‘
അടുത്ത പാട്ടിലേക്ക് കടന്നു. തട്ടില്‍ ജോയിച്ചന്റെ കാലടികല്‍ ഉടഞ്ഞുവീണു.
ഒരു വേള, സദസ്സിലിരുന്നു ലൂയിആശാനും കയ്യടിക്കുന്നതു കണ്ടു...
തട്ടില്‍ ആഞ്ഞുചവിട്ടി.
കടലൊന്നിളകി.
അകലെ കടലിന്റെയും ആകാശത്തിന്റെയും നീലകള്‍ തമ്മിലിടഞ്ഞില്ലാതായി.
മിന്നി നിന്നിരുന്ന നക്ഷത്രങ്ങളില്‍ നിന്നും ചില കഷണങ്ങള്‍ അടര്‍ന്നു താഴേയ്ക്ക് വീഴുന്നതായി ജോയിച്ചന്‍ കണ്ടു.
അതിലൊന്നില്‍ ചെറിയ വഞ്ചി. കടലിന്റെ തീരത്തു മെല്ലെ അതു വന്നിറങ്ങി. അതില്‍ നിന്നും രണ്ടു മാലാഖമാര്‍ ഇറങ്ങിവന്നു. നിലം മുട്ടുന്ന വെളുത്ത ഉടുപ്പാണവര്‍ ഇട്ടിരിക്കുന്നത്. രണ്ടു പേരുടെയും തലയില്‍ ചെറിയ വെളുത്ത കിരീടങ്ങളുണ്ട്. വെള്ളാരം കണ്ണുകള്‍ക്കു താഴെ മൂക്കിനും ചുണ്ടിനുമിടയിലെ നനുത്ത രോമങ്ങള്‍ പോലും വ്യക്തമായി കണ്ടു.
മാലാഖമാര്‍ നടന്നുവന്ന് ടെസിയെ കോരിയെടുത്ത് വഞ്ചിയില്‍ വെച്ചു.
കരിയിലകള്‍ പറന്നുയര്‍ന്നു. വഞ്ചി നീങ്ങുന്നതിനു മുമ്പ് ടെസ്സി, കുട്ടിക്കൂറയുടെ ഒരു ഡപ്പിയെടുത്ത് ജോയിച്ചനു നേര്‍ക്ക് എറിഞ്ഞു കൊടുത്തു.
കടലിരമ്പി..
മാലാഖമാര്‍ക്ക് ധൃതിയുണ്ടായിരുന്നു. അവര്‍ തുഴയെറിഞ്ഞു.... അകന്നകന്നു പോയി..
ആരവങ്ങള്‍ ഉച്ചസ്ഥായിലായി. ഭൂമിയുടെ വിസ്താരം കുറഞ്ഞു വരുന്നതായി ജോയിച്ചനു തോന്നി. തട്ട് ധൂളികളായി രൂപാന്തരം പ്രാപിക്കുന്നതും...
സ്വന്തം കുഞ്ഞിനെ ഉദരസഞ്ചിയിലേക്കാകര്‍ഷിക്കുന്ന ഒരു കങ്കാരുവിനെപ്പോലെ..
കടല്‍.
ആകാശത്തുനിന്നും ഒരു വെള്ളിടി ഇറങ്ങിവന്നു.
ജോയിച്ചനെ കോരിയെടുത്തു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * ** *
ഇന്ത്യാവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ദേവദാസിന് ഇതു വിശ്വസിക്കാനേ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തുമ്പോള്‍ മറ്റു ചാനലുകളുടെ ഓബിവാനുകളൊന്നും എത്തിയിട്ടില്ലെന്ന ആശ്വാസത്തിലായിരുന്നു ദേവദാസ്.
കുറച്ചു മാറി പോലീസ് തീര്‍ത്ത വലയത്തിനപ്പുറത്ത് ജനം തിക്കി ത്തിരക്കി.
‘ഇത്രയും ജനങ്ങളുണ്ടായിട്ടും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് മനസ്സിലാക്കതെ പോയതില്‍ എന്തു വിശദീകരണം നല്‍കും ?’ കാമറാമാന്‍ ഒകെ പറഞ്ഞപ്പോള്‍ ദേവദാസ് ഡെപ്യൂട്ടികളക്ടറോട് ചോദിച്ചത് ഇപ്രകാരമായിരുന്നു.
‘പ്ലീസ്.. നോ കമന്റ്സ് നൌ..’ ഡെപ്യൂട്ടികളക്ടര്‍ കോമളവല്ലി നിര്‍വ്വികാരമായി ഒഴിഞ്ഞു മാറി.
ദേവദാസ് പെട്ടന്നു തന്നെ കാമറയിലേക്ക് ദൃഷ്ടികളൂന്നി ഇങ്ങനെ തുടര്‍ന്നു.
‘ഇന്നു രാവിലെയാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. കളമശ്ശേരി വരെ നീളുന്ന പുതിയ റോഡിനു സ്ഥലമെടുക്കാനായി അതിരാവിലെ തന്നെ ഈ പ്രദേശത്ത് പോലീസും ഡെപ്യൂട്ടികളക്ടറും ജെസിബിയുമടങ്ങുന്ന സംഘം എത്തിച്ചേര്‍ന്നിരുന്നു. വടുതല സെന്റ്. സെബാസ്ത്യാന്‍സ് പള്ളിയുടെ തൊട്ടടുത്തു കിടക്കുന്ന ചിറമ്മല്‍ ഔസേപ്പച്ചന്റെ വീട്ടിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ചങ്ങലയില്‍ ബന്ധിച്ചിരുന്ന മാനസിക രോഗിയായിരുന്ന ജോയിച്ചന്‍ കിടന്നിരുന്ന മുറി ജെസിബി കൊണ്ട് തകര്‍ക്കുകയായിരുന്നു . ജോയിച്ചന്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം ചോരയില്‍ കുളിച്ച് അവിടെ തന്നെ കിടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
തുരുമ്പിച്ച കുട്ടിക്കുറയുടെ ഒരു ടിന്‍, മൃതദേഹത്തിന്റെ ചുരുട്ടിപീടിച്ച കയ്യില്‍ നിന്നും പോലീസിന് വേറ്പെടുത്തേണ്ടി വന്നു....'
Sunday, February 24, 2008
Subscribe to:
Posts (Atom)