Tuesday, November 20, 2007

കൊച്ചുത്രേസ്യയുടെ കോഴികള്‍

കോഴികള്‍ കൊച്ചുത്രേസ്യയുടെ ഒരു ബലഹീനതയാണ് . പ്രത്ര്യേകിച്ചും മുട്ടയിടുന്ന തള്ളക്കോഴികള്‍. തള്ളക്കോഴികളാണ് കൊച്ചുത്രേസ്യയ്ക്ക് ലാഭമുണ്ടാക്കിത്തരുന്നതെന്നു മാത്രമല്ല, ആറടിപൊക്കമുള്ള മുന്‍ വശത്തെ ഗേറ്റ് കടന്ന് വരുന്ന ഒരു മനുഷ്യജീവിയെ ഇടയ്ക്കെങ്കിലും ദര്‍ശിക്കാമെന്ന സുഖവും. ആ മനുഷ്യജീവി കൊച്ചാപ്പുമാത്രമാകുന്നു.. കൊച്ചുത്രേസ്യയുടെ തള്ളക്കോഴികളിടുന്ന മുട്ടകള്‍ ശേഖരിച്ച് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുന്ന കൊച്ചാപ്പു. ആഴ്ചാവസാ‍നം എല്ലാ മുട്ടകളും സൈക്കിളിന്റെ പിന്നിലെ അലുമിനിയ പെട്ടിയില്‍ വൈക്കോല്‍ത്തുറുവില്‍ ഒന്നൊന്നായി അടുക്കി വെയ്ക്കും കൊച്ചാപ്പു.. എണ്ണം പറഞ്ഞ് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ എണ്ണിക്കൊടുക്കും. കൂടെ പള്ളി പെരുന്നാളുകള്‍ക്ക് സ്പെഷലായിട്ടുണ്ടാക്കുന്ന ചോന്ന മുട്ടായി രണ്ടെണ്ണം. കുറച്ച് പെരുന്നാള്‍ വിശേഷങ്ങളും. എല്ലാം കഴിഞ്ഞാല്‍ ഒരു പെരുന്നാളുകൂടിയ സന്തോഷം കൊച്ചുത്രേസ്യയ്ക്കും.

മുട്ടയുടെ എണ്ണം പത്തില്‍ കൂടിയാല്‍ കൊച്ചുത്രേസ്യയ്ക്ക് തെറ്റും. പത്തുകഴിഞ്ഞാല്‍പിന്നെ ഇരുപത്, മുപ്പതു .. അങ്ങനെയാണ് കൊച്ചുത്രേസ്യയുടെ കണക്ക്.പതിനൊന്ന്, പന്ത്രണ്ട് എന്നിവയൊന്നും കൊച്ചുത്രേസ്യയുടെ കണക്കില്‍ ഇല്ല. അതു തന്നെയാണ് കോഴിയുടെ എണ്ണത്തിലും. പത്തു ചാത്തന്‍ , അന്‍പത് പെട , എണ്പത് കോഴിക്കുട്ടികള്‍ .

‘ഇപ്രാശ്യം കൊറവാണ്ടി വല്യത്രേസ്യേ ..’ കൊച്ചുത്രേസ്യയുടെ നുണക്കുഴികളില്‍ നോക്കി കൊച്ചാപ്പു കൊഞ്ചും.. കൊച്ചാപ്പുവിന്റെ ആ നോട്ടം കൊച്ചുത്രേസ്യയ്ക്ക് വലിയ ഇഷ്ടമാണ്. കുട്ടിക്കൂറയില്‍ പൊതിഞ്ഞ ആ വിയര്‍പ്പു മണവും. സെലീനയറിയാതെ ഒന്നു രണ്ടു തവണ ഓരോ ചാത്തന്‍ കോഴിയെ കൊച്ചുത്രേസ്യ കൊച്ചാപ്പുവിനു കൊടുത്തിട്ടുണ്ട്. വളര്‍ത്താനാണെന്നാണ് കൊച്ചാപ്പു കൊച്ചുത്രേസ്യയോട് പറയുന്നത്. കൊച്ചാപ്പുവിന്റെ വീട്ടിലെ ചാത്തന്‍ കോഴിയെയൊക്കെ കോക്കാന്‍ പൂച്ച വന്ന് ഇടയ്ക്കിടെ കൊന്നു തിന്നുമത്രേ. ഒരു പ്രാവശ്യം കൊച്ചാപ്പുവിന്റെ അമ്മ മര്‍ഗിലിയെ കോക്കാന്‍ പൂച്ച മാന്തി ഒരാഴ്ച മിഷനാശുപത്രിയില്‍ കിടന്നുവെന്നത് കൊച്ചാപ്പു പറഞ്ഞ് കൊച്ചുത്രേസ്യയ്ക്കറിയാം. പാവം. ചാത്തങ്കോഴികള്‍. ചാത്തന്‍ കോഴികളെ മാത്രം കോക്കാന്‍ പൂച്ച വന്ന് പിടിക്കണത് എങ്ങന്യാണാവോ..

കടപ്ലാവിന്റെ ചോട്ടിലുള്ള കോഴിക്കൂടിന്റെ വാതില്‍ ആറുമണിക്ക് തന്നെ കൊച്ചുത്രേസ്യ തുറന്നിടും.
കൊച്ചാപ്പു വരുന്ന അന്ന് കോഴികള്‍ കാലത്തു തന്നെ ഒച്ചവെച്ചു തുടങ്ങും. ‘കൊ.. ക്കൊ ...ക്വ.. ക്വാ.. ‘

‘പണ്ടാറടങ്ങാനായ്ട്ട് തൊടങ്ങ്യാ കാലത്തന്നെ..’ സെലീനയ്ക്ക് ഇതൊന്നും പിടിക്കില്ല. മുട്ട വിറ്റ കാശിലെ വലിയ ഒരു പങ്കും മുപ്പട്ട് ഞായറാഴ്ച വറുത്തരച്ചു വെയ്ക്കാന്‍ ഒരു മൂത്ത ചാത്തനും മതി സെലീനക്ക്. കോഴിബിസിനസ്സില്‍ സെലീനയ്ക്ക് അത്ര വലിയ താത്പര്യമില്ല.

സെലീന കാലത്ത് എഴുന്നേറ്റ് ആറുമണിയുടെ കുര്‍ബാനയ്ക്ക് കൊവേന്തയിലേക്ക് പോകും. പോകുമ്പോഴേയ്ക്കും കൊച്ചുത്രേസ്യ കട്ടന്‍ കാപ്പി ഉണ്ടാക്കി നടയലകത്ത് രൂപക്കൂടിന്റെ സൈഡിലു കൊണ്ടുവെയ്ക്കണം. വൈകിയാല്‍ പിന്നെ

‘എവിട്യാണ്ടി ചെന്ന് കെടക്കണേ.നീയവടെ എന്തൂട്ടാട്ക്കണേ..നേരം വെളിച്ച്യാവുമ്പ തന്നെ എന്റേന്ന് കേക്കണാ ?’ സെലീന അഞ്ചേമുക്കാലിന്റെ ടൈമ്പീസും പിടിച്ച് വിറയ്ക്കും.

സെലീന പള്ളീല്‍ പോയാല്‍ മാത്രമേ കൊച്ചുത്രേസ്യ കോഴിക്കൂട് തുറക്കൂ‍. കോഴിക്കൂട് തുറക്കുന്ന സമയത്ത് സെലീനയുണ്ടായാല്‍ പ്രശ്നമാണെന്ന് കൊച്ചുത്രേസ്യയ്ക്ക് നന്നായറിയാം.
‘കോഴി കൊറേ ണ്ടല്ലേരി.. ഈ മുപ്പട്ട് ഞാറാഴ്ച ദേ ഈ ചാത്തനെ നമുക്ക് കൊല്ലാം. അല്ലേരി ? അവന്റെ പൂട്യൊക്കെ നെലം മുട്ട്യൊടങ്ങി. എന്താ അവന്റെ ഒരു നെഗളിപ്പ് ...’

ചാത്തന്‍ കോഴികളെ ഇഷ്ടമല്ലെങ്കിലും കോഴികളെ കൊല്ലുന്നത് കൊച്ചുത്രേസ്യയ്ക്ക് അത്ര ഇഷ്ടമല്ല. ചാത്തന്‍ കോഴികള്‍ക്ക് മുരുകന്‍, സത്യന്‍, വേലായുധന്‍, കൃഷ്ണന്‍ എന്നീ ഹിന്ദു പേരുകളാണ് കൊച്ചുത്രേസ്യ ഇട്ടിരിക്കുന്നത്. പെടക്കോഴികള്‍ക്ക് റാഹേലമ്മ, കുഞ്ഞിമറിയം, പ്രസ്തീന , അങ്ങനെ.. പിന്നെ എന്നും കൂട്ടില്‍ കിടന്ന് വഴക്കടിക്കുന്ന പെടക്കോഴിയ്ക്ക് സെലീന. സെലീന കേള്‍ക്കണ്ട. കേട്ടാല്‍ കോപ്പാ എനിക്ക്..

അല്ലെങ്കിലും സെലീനയ്ക്ക് മൂക്കിന്റെ തുമ്പത്താ ദ്വേഷ്യം . ഒരു ദിവസം കുളിക്കാന്‍ ചൂടുവെള്ളം കൊണ്ടുവരാന്‍ വൈകിയപ്പോ കൊച്ചുത്രേസ്യയുടെ ചന്തിയില്‍ ഒരു ചവിട്ടുകൊടുത്തതാണ് സെലീന. വട്ടയയും വെള്ളവുമായി കൊച്ചുത്രേസ്യ തെങ്ങിന്റെ ചോട്ടില്‍ കമഴ്ന്ന് വീണും. സെലീന തിരിഞ്ഞ് നടന്ന് നടേപൊറത്ത് ചെന്നിരുന്ന് ദീപികയിലെ മരണകോളം വായിച്ചാശ്വസിച്ചു. പത്തു മിനിട്ടോളം കൊച്ചുത്രേസ്യ കുഴഞ്ഞ മണ്ണില്‍ കിടന്നു.

‘തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്. ഇന്ന് കുറ്ബാനയ്ക്ക് പോണതൊന്ന് കാണണം’ എന്ന വാശിയിലാണ് കിടന്നതെങ്കിലും... ഒരു കുഞ്ഞുറുമ്പ് തുടയിടുക്കിലൂടെ കടന്നുവന്നില്ലായിരുന്നെങ്കില്‍... അല്ലെങ്കിലും ഈ അന്തോണീസ് പുണ്യാളന്‍ ഇങ്ങനെയാ. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തും. അന്തോണീസ് പുണ്യാളന്റെ കയ്യിലുള്ള ആ വടി, എറപ്പായേട്ടന്റെ ബ്ലേഡ് കമ്പനിയില്‍ നിന്നും കടമെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരെ തല്ലാനാണെന്നാണ് പടിഞ്ഞാറേലെ പ്രസ്തീന പറയാറുള്ളതെന്ന് കൊച്ചുത്രേസ്യ വെറുതെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.

അല്ലെങ്കിലും നെടുവീര്‍പ്പിടാനല്ലേ ഈ ജന്മം.. . നാലാം വയസ്സില്‍ ചേലക്കരയിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുഖം കുത്തി കിടന്ന അപ്പനുമമ്മയും.... രണ്ടു രാത്രിയും പകലും പട്ടിണികിടന്നു മരവിച്ച കൈകള്‍ കൂട്ടിപ്പിടിച്ച് സെമിത്തേരിയിലേക്കുള്ള വഴിയില്‍ നിന്നും നായ ഓടിച്ചത് പള്ളി വികാരിയുടെ കുശിനിയിലേക്കല്ലായിരുന്നെങ്കില്‍... മക്കളില്ലാതെ ഭര്‍ത്താവു മരിച്ച സെലീനയ്ക്ക് കൂട്ടായി മെത്രാനച്ചന്‍ ഇവിടെയ്ക്ക് കൂട്ടിക്കൊണ്ടു വന്നപ്പോഴും....നെടുവീര്‍പ്പുകള്‍ മാത്രം ബാക്കി.

ഇന്നലെ വേലായുധന്‍ കൂട്ടില്‍ കയറാന്‍ മടി കാട്ടിയിരുന്നു. അപ്പോള്‍ തന്നെ വിചാരിച്ചതാണ് ഇന്ന് അവന്‍ മൊളയില്ലെന്ന്. എല്ലാ കോഴികളും കൂട്ടില്‍ കയറിയിട്ടും വേലായുധനെ കണ്ടില്ല. കിഴക്കേ ഭാഗത്തെ പ്രിയോരുമാവിന്റെ മുകളിലുണ്ടാവുമെന്ന് വിചാരിച്ചു. ഇന്നവിടെയും ഇല്ല.
ഇനി വല്ല നായയെങ്ങാനും ഓടിച്ചിട്ട് പിടിച്ച് തിന്നുവോ. ദേശുട്ട്യേട്ടന്റെ വീടിന്റെ പിന്നാമ്പുറത്ത് കൈതോലക്കൂട്ടിന്റെ ഇടയില്‍ കുറുക്കന്മാരുണ്ടെന്ന് മുണ്ടലക്കാന്‍ വന്ന നീലി പറഞ്ഞിരുന്നു. ഇനി അങ്ങനെ വല്ലതും ? നേരം ഇരുട്ടുകൊണ്ട് ഓട്ടയടച്ചുതുടങ്ങി. കൊച്ചുത്രേസ്യയ്ക്ക് ആവലാതിയായി.
വേലായുധനു അധികം പ്രായമില്ല. അതുകൊണ്ട് വലിയ പിടകളുടെ അടുത്തേക്ക് അവന്‍ പോകാറുമില്ല. പോയാല്‍ തന്നെ അവ അവനെ കൊത്തിയകറ്റും. അതിനാല്‍ അവന്‍ നിരാശനായിരുന്നെന്ന് കൊച്ചുത്രേസ്യയ്ക്കറിയാമായിരുന്നു. ചാത്തന്മാരിലെ സുന്ദരക്കുട്ടപ്പനാണവന്‍. അതിനാല്‍ ഇടയ്ക്കിടെ കൊച്ചുത്രേസ്യ അവനെയെടുത്ത് നെഞ്ചത്ത് വെയ്ക്കും. കുറുങ്ങിക്കുറുങ്ങി കൊച്ചുത്രേസ്യയുടെ നിറഞ്ഞ നെഞ്ചിലെ ചൂടിലിരുന്ന് വേലായുധന്‍ നിറമുള്ള ബട്ടണുകള്‍ കൊത്തിയെടുക്കാന്‍ നോക്കും.

‘എനങ്ങാണ്ടിരുന്ന്നോ.. അടുത്ത മുപ്പട്ട് ഞായറാഴ്ച നിന്റെ പപ്പെടുക്കും ആ തള്ള..’ കൊച്ചുത്രേസ്യ ദ്വേഷ്യപ്പെടും.

പക്ഷേ ഇന്ന് അവന്‍ എവിടെപ്പോയി ? ചിലപ്പോള്‍ ഇനി പ്രസ്തീനയുടെ കോഴിക്കൂട്ടില്‍ കയറിയിട്ടുണ്ടാവും. പ്രസ്തീനയ്ക്ക് ഉണ്ടായിരുന്ന രണ്ടു ചാത്തന്മാരെ കഴിഞ്ഞയാഴ്ച സീനയെ പെണ്ണുകാണാന്‍ വരുന്നതിലേക്ക് ശരിയാക്കിയിരുന്ന കാര്യം പറമ്പ് അടിച്ചുവാരുമ്പോഴാണ് അവള്‍ പറഞ്ഞത്.

ഇനി നാളെയാവാം. കൂടിന്റെ വാതിലടച്ചു കൊളുത്തിട്ടു. കറുത്ത കുരിശിനുമുകളില്‍ വിരലുകൊണ്ട് ഒരു കുരിശും വരച്ചു. കോക്കാന്‍ പൂച്ച കോഴികളെയൊന്നും പിടിച്ചോണ്ട് പോകല്ലേ തമ്പുരാനേ..

‘വെളക്കത്തിക്കാറായ്ട്ടും ഇങ്ങട് കേറി വരാറായില്ലേരീ.. ?’
തള്ളയ്ക്ക് ചിന്നനെളകിയെന്നാ തോന്നുന്നെ.

രാത്രിയ്ക്കുള്ള ചാളക്കൂട്ടാന്‍ അടുപ്പില്‍ നിന്നും ഇറക്കിയതേയുള്ളൂ. എന്തൊരു ആക്രാന്തമാണ് ഈ തള്ളയ്ക്ക്. രാത്രി വറ്റുള്ള കഞ്ഞിയും ചാളക്കൂട്ടാനും സെലീനയ്ക്കും ബാക്കി കൊച്ചുത്രേസ്യയ്ക്കുമാണ് കണക്ക്. സെലീന തന്നെയാണ് ഉച്ചതിരിഞ്ഞ് അങ്ങാടിയില്‍ പോകുന്നത്. പോരുമ്പോ കുറെ ഒണക്ക മാന്തളും പിന്നെ അവശ്യം വേണ്ട സാധനങ്ങളും കൊണ്ടു വരും. ഒണക്ക മാന്തള്‍ കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. സെലീനയ്ക്ക് ഒണക്കമാന്തള്‍ മുളകുപുരട്ടി വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്തതില്ലാതെ ചില ദിവസങ്ങളില്‍ കഞ്ഞി തൊണ്ടയില്‍ നിന്നുമിറങ്ങില്ല. ഒണക്കമാന്തളിന്റെ മണമടിക്കുന്നത് തന്നെ കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഒണക്കമാന്തള് ചീഞ്ചട്ടിയിലിട്ട് വറുത്ത് പാതിയമ്പുറത്തുനിന്നും മാറ്റി വെച്ചേ കൊച്ചുത്രേസ്യ കുളിക്കാന്‍ പോകൂ.

കൊച്ചുത്രേസ്യ പച്ചവെള്ളത്തിലേ കുളിക്കൂ. അതിനായി വക്കുപൊട്ടിയ വലിയ അലുമിനിയക്കലത്തില്‍ വെള്ളം കോരി നിറച്ച് തട്ടില്ലാത്ത ഓലമറച്ച കുളിപ്പുരയില്‍ വച്ചിരിക്കും. കുരിശുമണിക്ക് മുമ്പ് കുളിച്ച് കയറണമെന്നാണ് സെലീനയുടെ കല്‍പ്പന. പണിയെല്ലാം കഴിഞ്ഞ് കുളിപ്പുരയില്‍ ചെല്ലുമ്പോഴേയ്ക്കും കുരിശുമണി കൊട്ടും.
‘കുരിശുമണി കൊട്ടണ കേക്ക്ണില്ലേരീ.. മേല് വെള്ളം വീത്തീട്ട് വേഗങ്ട് കയറി വരാന്‍ നോക്കറീ..’ കൊന്തയുരുട്ടി രൂപക്കൂടില്‍ തല കൊളുത്തിയിട്ട് സെലീന കാറിവിളിക്കും.

പെരട്ടത്തള്ള അവിടെ കെടന്ന് വിളിക്കട്ടെ. മനുഷ്യനു മനസ്സമാധാനമായിട്ടൊന്ന് കുളിക്കാനും സ്വൈര്യം തരില്ല. കൊന്ത എത്തിച്ചുകഴിഞ്ഞാല്‍ പിന്നെ തള്ള ഒറ്റയ്ക്കിരുന്ന് കുറെ നേരം ബൈബിള്‍ വായിച്ചോളും. കര്‍ത്താ‍വിന്റെ കുരിശുമരണവും ഉയിര്‍പ്പുമാണ് ദിവസവും സെലീനയുടെ ഇഷ്ട അധ്യായങ്ങള്‍. അതു വായിച്ച് കുറെ നെടുവീര്‍പ്പിടും. മുറുക്കുപേക്ഷിക്കുമെന്ന് നാലുവട്ടം ആണയിടും. നേരം വെളുത്താല്‍ മുറുക്കാന്‍ കോളാമ്പി എവിടെയാണെങ്കിലും എടുത്തു കൊണ്ടു മച്ചിന്റകത്തു വെയ്ക്കും. രൂപക്കൂട് കാണുന്നിടത്ത് മുറുക്കാന്‍ കോളാമ്പി വെയ്ക്കില്ല.

ഒരു മണ്ണെണ്ണ വിളക്കുമായാണ് കൊച്ചുത്രേസ്യ കുളിക്കാന്‍ പോകുന്നത്.
ഒണക്കമാന്തളിന്റെ മണമുള്ള ബ്ലൌസും മുണ്ടുമെല്ലാം ഊരി കുളിപ്പുരയില്‍ നെടുകെ കെട്ടിയ കയറിലിട്ടു മുടി കെട്ടിവെച്ച് കരിങ്കല്ലില്‍ ഇരിക്കും. മണ്ണണ്ണ വിളക്കിന്റെ അറ്റുത്തുവെച്ച പൊട്ടിയ കണ്ണാടി കഷണമെടുത്ത് നോക്കും. കഴുത്തും കൈകാലുകളും ദിനംതോറും വലുതായിവരുന്ന മാറും അതിനു താഴെ പൊക്കിള്‍ ചൂഴിയില്‍ നിന്നുമാരംഭിക്കുന്ന കുഞ്ഞുവരകളുമെല്ലാം.

വെള്ളമെടുക്കാന്‍ മൊന്ത കയ്യിലെടുത്തപ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്.

മാറിലെ കറുപ്പിനു താഴെ ഒരു കോഴിത്തൂവല്‍ ഒട്ടിയിരിക്കുന്നു.
സൂക്ഷിച്ച് നോക്കി. ഇളം മഞ്ഞ നിറം.
റാഹേലമ്മയുടെ ഏതോ കുട്ടിയുടെ തൂവലാണ്. വിളക്കിനു നേരെ പിടിച്ചു. ഒരു തണ്ടില്‍ നിന്നും അനേകം ശിഖിരങ്ങള്‍. ഓരോ ശിഖിരത്തിലും നിറയെ കോഴിക്കുഞ്ഞുങ്ങള്‍. അവിടവിടെയായി ചാത്തനും പിടകളും. താഴെ കുട്ട‍ നിറയെ മുട്ടകള്‍. ഒരു ഭാഗത്ത് പിണ്ണാക്കും കഞ്ഞിവെള്ളവും കുതിര്‍ത്ത് വെച്ചിരിക്കുന്നു. ചില കോഴികള്‍ അത് കഴിക്കുന്നു. ചില ചാത്തന്മാര്‍ അപ്പുറത്ത് നിന്ന് കൂവുന്നു. എന്തൊരു ഭംഗിയാണ് ഈ ചാത്തങ്കോഴികളെ കാണാന്‍. ആ വെളുത്ത ആ ചാത്തന്‍ കോഴിയുടെ വാലിലെ ചില മഞ്ഞത്തൂവലുകള്‍.... അപ്പുറത്തെ കസേരയിലിരുന്ന് കൊച്ചാപ്പു കണക്കെഴുതുന്നു. ഇന്നു വിറ്റ മുട്ടകളുടെ എണ്ണവും പൈസയും. കൊച്ചാപ്പുവിന്റെ കട്ടിമീശ കാണന്‍ നല്ല ഭംഗിയുണ്ട്. മാര്‍ബിളിട്ട കോഴിക്കൂടിന്റെ വരാന്തയില്‍ ഒരു സുന്ദരിക്കുട്ടി പല നിറത്തിലുള്ള കടലാസുകൊണ്ട് പട്ടമുണ്ടാക്കുന്നു. ആ സുന്ദരിക്കുട്ടിക്ക് തന്റെ മുഖമല്ലേയെന്ന് കൊച്ചുത്രേസ്യക്ക് തോന്നി. ആ നുണക്കുഴികള്‍ തന്റേതു തന്നെ. ആ മൂക്കും നോട്ടവുമെല്ലാം..

‘കുരുത്തം കെട്ടോളേ .. കുളിപ്പൊരേലിരുന്ന് ഒറങ്ങണാ‍.. എണീറ്റ് കഞ്ഞി വെളമ്പാന്‍ നോക്കറീ....’ മുളവടിയും കുത്തിപ്പിടിച്ച് സെലീന വാതില്‍ക്കല്‍.

പിറ്റേന്ന് കാലത്ത് കൂടു തുറന്നപ്പോള്‍ കോഴികളൊന്നും കൂട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കൊച്ചുത്രേസ്യ ഒന്നേ നോക്കിയുള്ളു. ‍ ചാത്തന്‍ കോഴികളെല്ലാം ചത്തു കിടക്കുന്നു. അവയുടെ വായില്‍ നിന്നും നുരയും പതയും ഒലിച്ചിറങ്ങുന്നു. കണ്ണുകള്‍ തുറന്നും . കോഴി വസന്ത. പിടക്കോഴികള്‍ അവയ്ക്ക് കൂട്ടിരുന്നു.

കോഴിക്കൂടിനടുത്തുള്ള തെങ്ങില്‍ കൊച്ചുത്രേസ്യ ചാരി നിന്നു. പിന്നെ ഇരുന്നു. മുണ്ടില്‍ മുഖമമര്‍ത്തി. കുറെക്കഴിഞ്ഞപ്പോള്‍ റാഹേലമ്മയുടെ ഒരു കുട്ടിമാത്രം ഒറ്റതിരിഞ്ഞ് കോഴിക്കൂട്ടില്‍ നിന്നും ഇറങ്ങി വന്നു. കൊച്ചുത്രേസ്യയുടെ മുന്നില്‍ വന്നു നിന്നു. കൊച്ചുത്രേസ്യ അതിനെ സൂക്ഷിച്ചു നോക്കി. അതിന്റെ തൂവലുകള്‍ക്ക് ഇളം മഞ്ഞ നിറമായിരുന്നു. തലേന്ന് രാത്രി കണ്ട അതേ തൂവല്‍.

50 comments:

asdfasdf asfdasdf said...

കോഴികള്‍ കൊച്ചുത്രേസ്യയുടെ ഒരു ബലഹീനതയാണ് .....
മറ്റൊരു പോസ്റ്റ്.

കുറുമാന്‍ said...

"കൊച്ചുത്രേസ്യയുടെ കോഴികള്‍“

ഠേ........തേങ്ങ ഞാന്‍ ഉടച്ചു. കുറേ നാളായി തേങ്ങയുടച്ചിട്ട്.

വളരെ നല്ല കഥ മേന്നെ, വേറിട്ട് നില്‍ക്കുന്നു ഈ കഥ. സെലീനയെയും, കൊച്ചുത്രേസ്യയേയും എല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ആശംസകള്‍.

Rasheed Chalil said...

മേനോനെ... സൂപ്പര്‍.

Unknown said...

കൊച്ചുത്രേസ്യായുടെ കോഴിസ്നേഹം കലക്കി....

അല്ലാ അന്തോണീസ് പുണ്യാളന്റെ കാര്യം സത്യവാണോ?

;-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കൊച്ച്‌ത്രേസ്യയും പൂവാലന്‍ കോഴികളും എന്നായിരുന്നു തലേക്കെട്ടെങ്കില്‍ ഇവിടിപ്പോ അടി നടന്നേനെ.

എന്തായാലും ഒറിജിനല്‍ കൊച്ച് ത്രേസ്യ പേരിനു അടുത്ത് തന്നെ കോപ്പീ റൈറ്റെടുത്ത് യൂസേജ് ചാര്‍ജ് ഈടാക്കും എന്ന് തോന്നുന്നു.
ഇന്ന് തന്നെ ഇത് രണ്ടാമത്തെ പോസ്റ്റ് അതേ പേര് ഉപയോഗിച്ച്.

കൊച്ചുത്രേസ്യ said...

ഹോ തുടക്കം വായിച്ചപ്പോള്‍ ഞാനൊന്നു ഞെട്ടി.പിന്നെയല്ലേ മനസ്സിലായത്‌ കഥയാണെന്ന്‌ :-)

പിന്നെ കഥയെപറ്റി- കഥ അവസ്സാനം വരെ രസം പിടിച്ചിരുന്നു വായിച്ചു. പക്ഷെ ഏറ്റവും അവസാനത്തെ ആ ഭാഗം എനിക്കങ്ങു കത്തീല..

മഴത്തുള്ളി said...

കുട്ടമ്മേന്നേ,

"കോഴി കൊറേ ണ്ടല്ലേരി.. ഈ മുപ്പട്ട് ഞാറാഴ്ച ദേ ഈ ചാത്തനെ നമുക്ക് കൊല്ലാം. അല്ലേരി ? അവന്റെ പൂട്യൊക്കെ നെലം മുട്ട്യൊടങ്ങി. എന്താ അവന്റെ ഒരു നെഗളിപ്പ് ...’

ഹഹഹ ഇതില്‍ കഥാപാത്രങ്ങള്‍ ധാരാളമുണ്ടല്ലോ, ;)

:: niKk | നിക്ക് :: said...

മേന്നേ വറൈറ്റി :) കഥയിലുടനീളം ഉപയോഗിച്ചിരിക്കുന്ന ഭാഷ എവിടുന്ന് കിട്ടീ? കൊള്ളാം :)

പാവം കൊച്ചു ത്രേസ്യ ! :(

asdfasdf asfdasdf said...

നിക്കെ.. ഇത് തനി തൃശ്ശൂര്‍ ഭാഷ.

വല്യമ്മായി said...

നല്ല പൊസ്റ്റ്,സംഭാഷണമൊക്കെ വായിച്ചപ്പോള്‍ സെല്ലമായിയെ ഓര്‍ത്തു.അവസാന്മ് ക്ലിയര്‍ ആയില്ല,ആരാണ് റാഹേലമ്മ?

ഡി .പ്രദീപ് കുമാർ said...

ഇതെന്നാ ഏര്‍പ്പാടാ?നമ്മുടെ കൊച്ചുത്രേസ്യായെ പൊരിക്കാന്‍ പോകുന്നു എന്നു വിചാരിച്ച് വായിച്ചതാ.
ഈ കോഴി വെറെയാണെങ്കിലും വേലിയില്‍ നിന്നു ഉച്ചത്തില്‍ കൂവുന്നുണ്ടു. കൊള്ളാം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാവം കൊച്ചു ത്രേസ്യ

മന്‍സുര്‍ said...

മേനോന്‍ സാറേ...

വല്യത്രേസ്യാ...കൊച്ചുത്രേസ്യാ....മനോഹരം
പാവം സാക്ഷരതാ ക്ലാസ്സിലെന്നു പോകാമായിരുന്നില്ലേ കൊചുത്രേസ്യേ...

മടുപ്പില്ലാതെ മുഴുവനും വായിച്ചു

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

മേനനേ, വളരെ നന്നായി. തീരെ മുഷിച്ചില്‍ ഇല്ലാതെ വായിച്ചു.

വാളൂരാന്‍ said...

മേന്‍‌നേ, വാക്കുകളുട മാസ്മരികത... വളരെ വളരെ മനോഹരം.... ലിങ്ക് തന്നതിനു വളരെ നന്ദി....സത്യം വായിക്കാന്‍ വിട്ടുപോയെങ്കില്‍ നഷ്ടമായേനെ......

പ്രയാസി said...

കഥ രസമായി വായിച്ചു..
പക്ഷെ അവസാനം..ഒന്നും മനസ്സിലായില്ല..
അല്ലേങ്കില്‍തന്നെ മനസ്സിലായിട്ടും വലിയ കാര്യമില്ല..എല്ലാ ചാത്തന്മാരും ചത്തുപോയില്ലെ!..

സഹയാത്രികന്‍ said...

മേനോന്‍ ചേട്ടോ... രസായിട്ട് വായിച്ചു...
:)

ഓ:ടോ: വല്യമ്മായി റാഹേലമ്മ ഒരു പെടക്കോഴീടെ പേരാണ്... “പെടക്കോഴികള്‍ക്ക് റാഹേലമ്മ, കുഞ്ഞിമറിയം, പ്രസ്തീന , അങ്ങനെ.. “
:)

krish | കൃഷ് said...

ഹായ് മേന്ന്യേ.. അതേയ് ആ ഒര്‍ജിനല്‍ കൊച്ചുത്രേസ്യ പറഞ്ഞേന്ന്യെ എനിക്കും പറയാനുള്ളത്.

ദ് അങ്ങ്ട് കലക്കീട്ടോ..

(കുട്ടിചാത്തോ..പൂയ്.. ഇതിന്‍റെ തലക്കെട്ട് ഇങ്ങനെ ആക്ക്യാലെന്താ കൊഴപ്പം : ‘കൊച്ചുത്രേസ്യും ചാത്തന്‍‍കോഴിയും’. ചാത്തന്‍ നിന്ന്യെല്ലാട്ടോ.. അതോ അങ്ങ്‌ന്യാണോ? ആ..)

ധ്വനി | Dhwani said...

ശൈലി ഇഷ്ടമായി! കഥാതന്തുവും!

ഹരിയണ്ണന്‍@Hariyannan said...

സന്തോഷം..!
രുചികരമായ ഒരു കോഴിക്കറികൂട്ടിയ സുഖം!
...
:)
നല്ല കഥ!നന്ദി!!

Mr. K# said...

അത്യന്താധുനികനാണെന്നു തോന്നുന്നു. അവസാനം മനസ്സിലായില്ല :-)

ശ്രീലാല്‍ said...

നല്ല എഴുത്ത്. ഇഷ്ടമായി. ഇനി ഇവിടെ ഇടക്കിടെ വരാം.
തലക്കെട്ടുകണ്ട് ചാടി വീണതായിരുന്നു.. ഇനി കുട്ടന്മേനന്‍ എന്നെവിടെക്കണ്ടാലും ധൈര്യത്തില്‍ചാടി വീഴാം.. :)

അനാഗതശ്മശ്രു said...

;)

കറുമ്പന്‍ said...

അന്തോണീസ് പുണ്യാളന്റെ കയ്യിലുള്ള ആ വടി, എറപ്പായേട്ടന്റെ ബ്ലേഡ് കമ്പനിയില്‍ നിന്നും കടമെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരെ തല്ലാനാണെന്നാണ്

A-ഗ്രേഡ് ഒന്‍പതര പോയിന്റ് :)

സുമുഖന്‍ said...

മേനോനേ, അവസാനം ഒനും മനസ്സിലായില്ലല്ലോ. ഇനി എനിക്കു മാത്രം മനസ്സിലാകാതെ പൊയതാണൊ. എന്തായാലും കഥ പറയുന്ന ശൈലി കൊള്ളാം.!!

Vanaja said...

കൊച്ചുത്രേസ്യാ കോഴിവളര്‍ത്തലും തുടങ്ങിയോന്നു വിചാരിച്ചാ വന്നത്...

കഥ നന്നായിരിക്കുന്നു..

Kaithamullu said...

ബ്ലോഗാകെ കൊച്ച് ത്രേസ്യാ മയം!
കുട്ടിച്ചാ‍ത്താ, ഓടി വാ, ഈ ബ്ലൊഗാ‍കെ ഒന്ന് കലക്കി ക്ലീയറാക്കി താ!

മേന്‍‌ന്നേ, അവസാനമാ നന്നായത്.
(-എന്താ സംഭവം അവസാനം?)

asdfasdf asfdasdf said...

ശശിയേട്ടാ, അദന്ന്യ എനിക്കും മനസ്സിലാവാത്തെ. എന്താ അവസാനമെന്ന്. സത്യത്തില്‍ അവസാനമായിരുന്നു ആദ്യമെഴുതിയത്. പിന്നെയാണ് ആദ്യഭാഗം എഴുതി കൊളമാക്കിയത്. ഹി ഹി.

വല്യമ്മായി said...

റാഹേലമ്മയെ പിടികിട്ടി.അപ്പോള്‍ റാഹേലമ്മയുടെ കുട്ടി മാത്രം ബാക്കിയായ്തിലൂടെ കൊച്ചുത്രേസ്യയുടെ ദിവാസ്വപ്നം സത്യമാകുമെനാണോ മനസ്സിലാക്കേണ്ടത്? അതോ ചതന്മരുടെ പോലെ കൊഹ്ച്കാപ്പുവും അവരെ വിട്ടു പോയോ?

(നേരെ ചോവ്വേ എഴുതിയിരുന്നെങ്കില്‍ ഇത്രേം തല പുകയ്കേണ്ടായിരുന്നു)

asdfasdf asfdasdf said...

വല്യമ്മായിയേ ഇതൊരു കഥയല്ലേ. ഇതിനുമാത്രം തലപുകയ്ക്കേണ്ട. ഞാനെഴുതുന്ന പല കഥകളിലും ക്ലൈമാക്സ് വായനക്കാര്‍ക്ക് വിട്ടുകൊടുക്കാറുണ്ട്. അങ്ങനെ കരുതി സമാധാനിക്കൂ. :)

G.MANU said...

രണ്ടു രാത്രിയും പകലും പട്ടിണികിടന്നു മരവിച്ച കൈകള്‍ കൂട്ടിപ്പിടിച്ച് സെമിത്തേരിയിലേക്കുള്ള വഴിയില്‍ നിന്നും നായ ഓടിച്ചത് പള്ളി വികാരിയുടെ കുശിനിയിലേക്കല്ലായിരുന്നെങ്കില്‍...

this is a classic work from Menon

Murali K Menon said...

മനോഹരമായ കഥ - തനി നാടന്‍ - ഒരുപാടിഷ്ടായി

സുല്‍ |Sul said...

മേന്നേ
ഇക്കഥ വളരെ ഇഷ്ടമായി. തനി നാടന്‍.

-സുല്‍

വേണു venu said...

മേനോനെ നാടന്‍‍ രീതിയും ഭാഷയും. ഇഷ്ടമായി. കഥയുടെ പര്യവസാനം എന്തോ അസ്വാഭാവികത എനിക്കു തോന്നി.:)

ഗീത said...

കഥ കൊള്ളാം. പാവം കൊച്ചുത്രേസ്യ.
പാവം കോഴികളും....

എന്താണ് മാന്തള്‍ എന്നുപറഞ്ഞാല്‍?‍

asdfasdf asfdasdf said...

മാന്തള്‍ എന്നാല്‍ solefish എന്ന് ഇംഗ്ലീഷില്‍ പറയും. കേരളത്തില്‍ തന്നെ പല സ്ഥലത്തും പല പേരുകള്‍ ഈ മത്സ്യത്തിനുണ്ട്. നങ്ക്, പട്ടത്തി എന്നൊക്കെ കേട്ടിട്ടുണ്ട്.
പടം താഴെ. :)

http://www.pelagicfoods.com/images/Solefish.jpg

കാര്‍വര്‍ണം said...

കഥ നന്നായീ.

പക്ഷേ, സാറാ ജോസഫിന്റെ മാറ്റാത്തിയുമായി ചെറുതല്ലാത്ത സാമ്യം കാണുന്നു. ചിലപ്പോള്‍ യാദ്റിശ്ചികമാകാം.

Murali K Menon said...

മാറ്റാത്തിയുമായ് സാമ്യം തോന്നുന്നു എന്ന് കാര്‍വര്‍ണ്ണം പറഞ്ഞതിന്റെ പ്രധാന കാരണം അതിലെ കഥാപാത്രങ്ങളുടെ സംസാര രീതി (പ്രത്യേകിച്ച് സെലീനയുടെ) മാത്രമാണെന്ന് തോന്നുന്നു. മാറ്റാത്തിയിലും, ആലാഹയുടെ പെണ്മക്കളിലും തൃശൂര്‍ ഭാഷയാണവര്‍ ഉപയോഗിച്ചിരിക്കുന്നത് (പ്രത്യേകിച്ച് കൃസ്ത്യാനികള്‍ പ്രയോഗിക്കുന്ന സ്റ്റൈല്‍). പിന്നെ മാറ്റാത്തിയിലും പ്രത്യേകിച്ച് രണ്ടു സ്ത്രീകളുടെ അടുത്ത ജീവിത ബന്ധമുണ്ടെന്നുള്ളതും അങ്ങനെ തോന്നാന്‍ ഒരു കാരണമായിട്ടുണ്ടാവാം.
അല്ലാതെ കഥാതന്തുവുമായ് അതിന് പുലബന്ധം പോലുമില്ല.

ഏ.ആര്‍. നജീം said...

ഇളം മഞ്ഞ തൂവലില്‍ പൊതിഞ്ഞ കൊച്ചത്രേസ്യയുട മനസിനെ വായനക്കാരുടെ കൈയ്യില്‍ ഏല്പിച്ച ആ ശൈലി കൊള്ളാട്ടോ...
ആ സസാര ഭാഷ ആദ്യാന്തം നിലനിര്‍ത്തുന്നതിലും കഥാകാരന്‍ വിജയിച്ചു.
അഭിനന്ദനങ്ങള്‍

absolute_void(); said...

ഇരുത്തം വന്ന കഥാകാരനായിരിക്കുന്നു കുട്ടന്‍മേനോന്‍. ഹാസസാഹിത്യം നന്നായി വഴങ്ങുന്നയാള്‍ കണ്ണീരുമണമുള്ള കഥകളിലേക്ക് വഴുതുകയാണോ?

വേഴാമ്പല്‍ said...

Menon chetta, Pathivupole ee kathayum nannayirikunnu.

SUNISH THOMAS said...

ha..ha... kolllammm

simy nazareth said...

ന്നാലും കൊച്ചുത്രേസ്യയുടെ ഒരു ബലഹീനത മൊത്തത്തില്‍ ഒരു കുഞ്ഞിക്കോഴി വന്നു കൊന്നുകളഞ്ഞല്ലോ.

നല്ല കഥ.

Anonymous said...
This comment has been removed by the author.
Unknown said...

ആദ്യം കോക്കാന്‍പൂച്ചേം, ചോപ്പുമിട്ടായീം കൂടെ ചാവക്കാടുവരെ കൊണ്ടുപോയി ചിരിപ്പിച്ചു....പിന്നെ കണ്ണുനനയിച്ചു...

മുസ്തഫ|musthapha said...

കുട്ടാ... വളരെ നന്നായിട്ടുണ്ട്...
കുട്ടന്‍ മേനോന്‍റെ തനത് ശൈലി!

ശ്രീ said...

മേനോന്‍‌ ചേട്ടാ...

വളരെ നന്നായിരിക്കുന്നു, കഥ. നല്ല അവതരണം.
:)

ഏറനാടന്‍ said...

കൊച്ചുത്രേസ്യയുടെ കോഴികള്‍ ശൈലി കലക്കി

മുസാഫിര്‍ said...

മേന്നെ,നേരത്തേ വായിച്ചിരുന്നു ,അന്നു ഒന്നും എഴുതാന്‍ പറ്റിയില്ലെന്നു മാത്രം.
കഥയും പറഞ്ഞ ശൈലിയും ഇഷ്ടമായി.
കൊച്ചു ത്രേസ്യ്യക്ക് പൂവന്മാ‍രെ നഷ്ടപ്പെട്ടെങ്കിലും അവളുടെ സ്വപ്നങ്ങള്‍ റാഹേലമ്മയുടെ കുട്ടിയീലൂടെ ജീവിക്കുമായിരിക്കും അല്ലെ ?

ശ്രീവല്ലഭന്‍. said...

ഈ കഥ നേരത്തെ വായിച്ചിരുന്നു. താങ്കളുടെ വളരെ ഇഷ്ടപ്പെട്ട കഥകളില്‍ ഒന്നാണ്.