Monday, February 19, 2007

യാത്രക്കാരുടെ ശ്രദ്ധക്ക്...

ഇന്നും വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങാനായത്. നാലുമണി കഴിഞ്ഞപ്പോഴാണ് പെട്ടന്നൊരു അസൈന്മെന്റുമായി സുബ്രത മുഖര്‍ജി കയറി വരുന്നത്. ചില ദിവസം അങ്ങനെയാണ്. മിക്കവാറും അത് ‍ ഒരു മണിക്കൂറുകൊണ്ട് തീര്‍ത്തുകൊടുക്കാനാകും. അല്ലെങ്കില്‍ രണ്ടും മൂന്നും മണിക്കുറിരിക്കേണ്ടി വരും. രാത്രി ഷിഫ്റ്റിനു കൊടുക്കേണ്ട വര്‍ക്കാണ്. കുറച്ച് നേരത്തെ ഇതു കൊണ്ടുവരികയാണെങ്കില്‍ എത്ര നന്നായിരുന്നെന്നയാളോര്‍ത്തു. അല്ലെങ്കിലും ഈ ബംഗാളികള്‍ ഇങ്ങനെയാണ്. ഈ മഹാനഗരത്തില്‍ വരുന്ന ബംഗാളികള്‍ പ്രത്യേകിച്ചും. ബോസിനെ സുഖിപ്പിക്കാന്‍ ഇത്രയും മിടുക്കരായവര്‍ നഗരത്തിലില്ലെന്നുവേണമെങ്കില്‍ പറയാം.

ഇന്നത്തെ അസൈന്മെന്റും സമയമെടുത്തു. സാധാരണ അഞ്ചുമണിക്ക് ഓഫീസില്‍ നിന്നിറങ്ങേണ്ട താന്‍ ഇന്നും വൈകിയിരിക്കുന്നു. 6.48 ന്റെ വീരാര്‍ ഫാസ്റ്റ് പോയിരിക്കുന്നു. അടുത്തത് 7.12 വിനാണ്. ആര്‍ക്കും സ്ലോട്രെയിനില്‍ പോകാന്‍ താത്പര്യമില്ല. എല്ലാവര്‍ക്കും ധൃതിയാണ്. ഒന്നേകാല്‍ മണിക്കുറുകൊണ്ട് അന്ധേരിയെത്തുന്ന സ്ലോ ട്രെയിനിനേക്കാള്‍ 40 മിനിട്ടുകൊണ്ടെത്തുന്ന വീരാര്‍ ഫാസ്റ്റാണ് എല്ലാവര്‍ക്കും പഥ്യം. തൊട്ടടുത്ത ദാദറിലേക്കുള്ള യാത്രക്കാര്‍ പോലും ഫാസ്റ്റ് ട്രെയിനിലാണ് യാത്രചെയ്യാനിഷ്ടപ്പെടുന്നത്.

നാലാം ട്രാക്കിന്റെ പ്ലാറ്റ്ഫോമില്‍ നല്ല തിരക്ക്. വണ്ടി ഇനിയും വന്നിട്ടില്ല. പത്തുമിനിട്ട് ബാക്കിയുണ്ട്. ഒരു കോള്‍ഡ് കോഫി കുടിച്ചാലോയെന്ന് അയാള്‍ വെറുതെ ആശിച്ചു. വേണ്ട.
നല്ല വിശപ്പുണ്ട്. കോള്‍ഡ് കോഫി കഴിച്ചാല്‍ വിശപ്പ് കൂടുമെന്ന് പണ്ഠിറ്റ്ജി പറയാറുള്ളത് അയാളോര്‍ത്തു. ഉച്ചയ്ക്ക് ഒരു വടാപ്പാവും അരഗ്ലാസ് ലസ്സിയുമാണ് കഴിച്ചത്. അഞ്ചു രൂപയായി. ഫൌണ്ടന്‍ ഹെഡിലെ മീങ്കറി കൂട്ടിയുള്ള ഊണ് കഴിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. ഫൌണ്ടന്‍ ഹെഡിലെ മീങ്കറിക്ക് ഒരു പ്രത്യേക രുചിയാണ്. തലശ്ശേരിക്കാരായ അബ്ദുള്ളക്കുട്ടി 15 രൂപക്ക് ഊണു തരുമായിരുന്നു. വടാപാവും ലസ്സിയുമായാല്‍ പത്തുരൂപ ലാഭിക്കാമെന്ന ഒരു ചെറിയ മോഹത്തിനു മേല്‍ പിന്നെ പിന്നെ ആ ഉച്ചയൂണും നിര്‍ത്തി.

കഴിഞ്ഞ ആഴ്ചയും നാട്ടില്‍ നിന്നും ഗീതേട്ത്തിയുടെ കത്തുണ്ടായിരുന്നു. വീട്ടിലെ പശുവിന്റെ പാല്‍ കുറഞ്ഞിരിക്കുന്നു, തെങ്ങുകളില്‍ മണ്ടരി കാരണം തേങ്ങ കുറഞ്ഞിരിക്കുന്നു, കയറ്റുകൂലി ദിനം പ്രതി കൂടുന്നു. തേങ്ങക്ക് പഴയ വിലപോലും കിട്ടുന്നില്ല. അങ്ങനെ ഏറ്റവുമൊടുവില്‍ ‘നീ പൈസ കൂടുതല്‍ അയയ്ക്കാനല്ല ചേച്ചി ഇങ്ങനെ എഴുതുന്നതെന്നും വെറുതെ എഴുതിപ്പോയതാണെന്നും’ അടിവരയിടുന്നു. ഇവിടത്തെ ചെലവു കഴിച്ച് മാസം രണ്ടായിരത്തില്‍ കൂടുതല്‍ അയക്കണമെങ്കില്‍ കമ്പനി ഓവര്‍ ടൈം തരണം. ഈയിടെയായി മുഖര്‍ജ്ജി ഓവര്‍ ടൈം പേപ്പര്‍ ഒന്നും അപ്രൂവ് ചെയ്യുന്നുമില്ല്ല. ബോണ്ടുള്ളതിനാല്‍ കമ്പനി മാറാനും ബുദ്ധിമുട്ട്.

നല്ലസൊപ്പാറയിലെ മീന്‍ മണവുമായി വീരാര്‍ ഫാസ്റ്റ് ഇഴഞ്ഞു വന്നു നിന്നു. സാധാരണ ചെയ്യാറുള്ളതുപോലെ ഊളിയിട്ട് കയറിപ്പറ്റാനേ ഇന്നുമാവുള്ളു. നല്ല തിരക്ക്. വിന്‍ഡോയ്ക്കടുത്തു തന്നെ സീറ്റുകിട്ടി. അപൂര്‍വ്വമായേ വിന്‍ഡോ സീറ്റ് കിട്ടാറുള്ളു. പല്‍ക്കിവാല കാലത്തു കൊണ്ടുവരുന്ന ടൈംസ് പത്രം തുറന്ന് മൂന്നാം പേജിലെക്കയാള്‍ കൂപ്പുകുത്തി. നഗരത്തിലെ ഫ്ലാറ്റുകളുടേയും റിയല്‍ എസ്റ്റേറ്റുകാരുടെയും കോളങ്ങള്‍ മുക്കാല്‍ ഭാഗവും അപഹരിച്ചിരിക്കുന്നു.

മുംബയ് സെണ്ട്രലിലെത്തിയപ്പോഴാണ് മുന്നിലിരിക്കുന്ന നോര്‍ത്തിന്ത്യക്കാരനെയും കൂടെയുള്ള കുട്ടിയെയും അയാള്‍ ശ്രദ്ധിച്ചത്. കറുത്ത പാന്റ്സും കോട്ടുമിട്ട് സുന്ദരക്കുട്ടന്‍ , അഞ്ചു വയസ്സോളം പ്രാ‍യം. നോര്‍ത്തിന്ത്യക്കാരന്റെ പ്രായം വെച്ചു നോക്കിയാല്‍ പേരക്കുട്ടിയാവാനുള്ള സാധ്യതയേയുള്ളൂ.. കുറച്ചു നേരമായി അവന്‍ എന്തിനോ വേണ്ടി വാശിപിടിക്കുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ ശ്രദ്ധിച്ചില്ലെന്നുമാത്രം. അടുത്ത സ്റ്റേഷനെത്താറായപ്പോള്‍ നോര്‍ത്തിന്ത്യക്കാരന്‍ തന്റെ ബാഗില്‍ നിന്നും ‘ജെംസി’ന്റെ ഒരു പാക്കറ്റെടുത്ത് കുട്ടിക്ക് കൊടുത്തു. അവനത് തുറന്നു. പിന്നെ ദ്വേഷ്യത്തോടെ ‘യെ മുജെ നഹി ചാഹിയെ..’ എന്നു പറഞ്ഞ് വിന്‍ഡോയിലൂടെ പുറത്തേക്കെറിഞ്ഞു. ഒരു നിമിഷം അയാള്‍ക്ക് അസ്വസ്ഥത തോന്നി. ഇങ്ങനെയും കുട്ടികളോ.. കുട്ടി വീണ്ടും കരഞ്ഞു തുടങ്ങി. നോര്‍ത്തിന്ത്യക്കാരന്‍ വരുത്തിത്തീര്‍ത്ത ചെറിയ മന്ദസ്മിതത്തോടെ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. അവന് കാഡ്ബറീസിന്റെ മില്‍ക്കി ബാറ് കിട്ടാത്തതിന്റെ വിഷമമാണെന്ന് പിന്നീടാണ് മനസ്സിലായത്.

നാട്ടിലെ പൂരത്തിന് ചുവന്ന മിഠായി കിട്ടാത്തതിന് വാശിപിടിച്ച് കരഞ്ഞിരുന്ന ബാല്യത്തെക്കുറിച്ചയാളൊര്‍ത്തു. അന്ന് അമ്മ, പത്തായത്തില്‍ നിന്നും വെല്ലത്തിന്റെ അച്ച് അമ്മാവനറിയാതെ കൊണ്ടു വന്നു തന്നിരുന്നു. തെക്കെപ്പാട്ടെ പറമ്പില്‍ വീണുകിടക്കുന്ന തേങ്ങ കല്ലില്‍ കുത്തിപ്പൊട്ടിച്ച് വെല്ലവും കൂട്ടി ഗീതേച്ചിയും രമണേട്ടനും താനും കൂടി മാട്ടത്തിരുന്നാണ് കഴിച്ചിരുന്നത്. അമ്മാവനെങ്ങാനും ഇത് കണ്ടാല്‍ കോലായിലെ ചൂരലിനു വിശ്രമമുണ്ടാവില്ല.

വണ്ടി വിലെപാര്‍ലെ കഴിഞ്ഞപ്പോള്‍ തന്നെ അയാളെഴുന്നേറ്റു വാതിലിനടുത്ത് ചെന്നു നിന്നു. സെക്ക ന്ഡുകള്‍ക്കുള്ളില്‍ ഇറങ്ങണം. തിരക്കില്‍ പെട്ടാല്‍ പിന്നെ ബോറിവലിയിലേ അടുത്ത സ്റ്റോപ്പുള്ളൂ. നോര്‍ത്തിന്ത്യക്കാരനും അവിടെ ഇറങ്ങുന്നു. കുട്ടിയെയും പിടിച്ച് അയാളും തന്റെ പിന്നില്‍ നില്‍ക്കുന്നതയാള്‍ ശ്രദ്ധിച്ചു. തിരക്കിനുള്ളിലൂടെയിറങ്ങി ഓവര്‍ബ്രിഡ്ജിറങ്ങുമ്പോഴാണ് നോര്‍ത്തിന്ത്യക്കാരന്‍ അപ്പുറത്തെ കടയില്‍ നിന്നും ‘മില്‍ക്കി ബാര്‍‘ വാങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചത്. അയാളെ കുട്ടി അത്രമാത്രം അലോസരപ്പെടുത്തിയിരുന്നു.

323-)ം നമ്പര്‍ ബസ്സ് ഇനിയും വന്നിട്ടില്ല.

നാരിയല്‍ പാനിക്കാരനായ മലയാളി പയ്യനിന്ന് നല്ല വരവാണെന്നു തോന്നുന്നു. ഇളനീരിന്റെ ചകിരിത്തുണ്ടുകള്‍ ഒരു കുന്നു പോലെ രൂപപ്പെട്ടിരിക്കുന്നു. വടാപ്പാവുകാരന്റെ അടുത്തും തിരക്കുണ്ട്.

അതിനടുത്ത് ഡ്രയിനേജ് ചാലിനോട് ചേര്‍ന്ന് ഇരിക്കുന്ന രണ്ട് കുട്ടികളെ അപ്പോഴാണയാള്‍ ശ്രദ്ധിക്കുന്നത്. ഇന്നലെയും അവരെ അവിടെ കണ്ടതാണ്. ആറും ഏഴും വയസ്സു തോന്നിക്കുന്ന ഭിക്ഷാടകരായ രണ്ടു ആണ്‍ കുട്ടികള്‍. കറുത്തിരുണ്ട് വളരെ മെല്ലിച്ച്, മുഷിഞ്ഞ വസ്ത്രങ്ങള്‍; ഒരു കുട്ടിയുടെ പോക്കറ്റില്‍ സിഗരറ്റു കൂടുകളുടെ കടലാസുകള്‍ മടങ്ങിയിരിക്കുന്നു. ഇന്നലെ വടാപാവു വാങ്ങാന്‍ വന്നവരോട് ഭിക്ഷ ചോദിച്ചതിന് വടാപ്പാവുണ്ടാക്കുന്നയാള്‍ ദ്വേഷ്യപ്പെടുന്നതും കുട്ടികള്‍ നിരാശയോടെ അപ്പുറത്തേക്ക് മാറിപ്പോയതും അയാളോര്‍ത്തു.
പാവം കുട്ടികള്‍.
വിശന്നിട്ടല്ലേ അവര്‍ ചോദിക്കുന്നത്. നല്ല ചെലവുള്ള പോയിന്റാണ്. ഒരു വടാപ്പാവ് ആ കുട്ടികള്‍ക്ക് കൊടുത്താലെന്താ..
അയാള്‍ കുട്ടികളുടെ അടുത്തേക്ക് ചെന്നു. ഒട്ടിയ വയറുമായി കുട്ടികള്‍ കൈ‍ നീട്ടി.
പിന്നെ, അയാള്‍ വടാപ്പാവുകാരന്റെ അടുത്തുചെന്ന് രണ്ട് വടാപ്പാവു വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. അവരതു വാങ്ങി., കഴിച്ചു തുടങ്ങി.
ആത്മസംതൃപ്തിയോടെ കുട്ടികള്‍ വടാപ്പാവ് കഴിക്കുന്നതയാള്‍ നോക്കി നിന്നു.
പാവം കുട്ടികള്‍. നല്ല വിശപ്പുണ്ടായിരിക്കും.
നാളെ ഇവര്‍ക്ക് ആരാണ് ഇങ്ങനെ വടാപ്പാവ് വാങ്ങിച്ചുകൊടുക്കുന്നതെന്ന ചോദ്യം അയാളെ അലട്ടി.
പിന്നെ, ‍ തന്റെ പേഴ്സുതുറന്ന് ഒരു ഇരുപതു രൂപയെടുത്ത് അയാള്‍ കുട്ടികള്‍ക്ക് നീട്ടി. നിറഞ്ഞ മനസ്സോടെ കുട്ടികളതു വാങ്ങി.

‘യെ പൈസ കല്‍ കെ ലിയെ രഖ് ദൊ. സംജാ..’
‘ജി, ലേകിന്‍ ഹം..’
‘ക്യാ ബച്ചാ..’
‘ഇസ് സെ ഹം ആജ് ധൂം പിക്ചര്‍ ദേഖേഗാ..’

ഒരു നിമിഷം സ്തംഭിച്ച് അയാള്‍ കുട്ടികളുടെ മുഖത്തേക്ക് നോക്കി.

നിഷ്കളങ്കമായ ആ ചിരി കണ്ടു നില്‍ക്കെ മുഷിഞ്ഞ ട്രൌസറില്‍ കൈകള്‍ തുടച്ച് അടുത്ത ജിലേബിക്കാരന്റെ അടുത്തേക്ക് ആ കുട്ടികള്‍ നടന്നുതുടങ്ങിയിരുന്നു.
323-ആം നമ്പര്‍ ബസ് സ്റ്റോപ്പിലെത്തിയിരിക്കുന്നു. നല്ല തിരക്ക്.
‘പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക‍..’ കാക്കിയിട്ട കണ്ടക്ടര്‍ വിളിച്ചു കൂവുന്നു.
ടെയിനില്‍ കയറുന്ന അതേ ലാഘവത്തോടെ അയാള്‍ ആ തിരക്കില്‍ ലയിച്ചുചേര്‍ന്നു.


........
പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക‍..(മറാഠിയാണേ..) = യാത്രക്കാരുടെ ശ്രദ്ധക്ക്., പിറകിലുള്ള യാത്രക്കാര്‍ മുന്നോ‍ട്ട് നീങ്ങണം.

17 comments:

Mubarak Merchant said...

ഒരു നേരത്തെ വിശപ്പടക്കാന്‍ വടാ പാവ് കഴിച്ച് താനെയിലെ തലാവ് പാലിയിലെ തടാകക്കരയിലൂടെ നടക്കുമ്പോള്‍
अजनबी शहर के अजनबी रासते
मेरी तनहाई पर मुसकुराते रहे।
मैं बहुत दूर तक यूं ही चलता रहा
तुम बहुत देर तक याद आते रहे।
എന്ന പാട്ട് ഞാന്‍ മൂളാറുണ്ടായിരുന്നു.
ഈ പോസ്റ്റിലൂടെ അല്പനേരം വീണ്ടും ബോംബെയിലെത്തിച്ചതിനു നന്ദിയുണ്ട് കുട്ടമ്മേനന്.

ഏറനാടന്‍ said...

നാരിയല്‍ കാ പാനി..
വടാപാവ്‌
എല്ലാം ഒന്നൂടെ ടേയ്‌സ്റ്റണമെന്നൊരു പൂതി..

mydailypassiveincome said...

കൊള്ളാം. നാരിയല്‍ പാനി, വടാപ്പവ്, ലസ്സി, അങ്ങനെ അങ്ങനെ...

ഞാനും ഇന്നു വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങുന്നത് :)

സു | Su said...

നന്നായിട്ടുണ്ട്. തിരക്കുള്ള ജീവിതത്തിലെ അല്പം നന്മയുടെ കുളിര്‍മ്മ.


ജെംസിന്റെ കാര്യം ഓര്‍മ്മ വന്നു. മിനിയാന്ന് വാങ്ങിയത് എടുക്കാന്‍ മറന്നു. ഇപ്പോ തീര്‍ത്തിട്ട് ബാക്കി കാര്യം. ;)

sandoz said...

രാവിലേ..ഗ്രാന്റ്‌ റോഡില്‍ നിന്ന് കയറി ഡാഡറില്‍ ഇറങ്ങി.....പിന്നെ വെസ്റ്റേണില്‍ നിന്ന് സെന്റ്രലിലേക്ക്‌ ഒരു വെപ്രാള ഓട്ടം നടത്തി...അവിടുന്ന് അടുത്ത ഫാസ്റ്റ്‌ പിടിച്ച്‌ ഘാട്ക്കോപ്പറില്‍ ഇറങ്ങി...ഷെയര്‍ ഓട്ടോയില്‍ ചാടി കയറി........വൈകീട്ട്‌ ഇതേ അഭ്യാസം റിവേഴ്സ്‌ അടിച്ച്‌ ...........ആ സമയത്ത്‌ ഈ കുട്ടികള്‍ എന്റെ മുന്‍പിലും വന്നിരിക്കാം.....കാണാന്‍ കണ്ണുണ്ടായില്ലല്ലോ മേനനേ......

അതോ മഹനഗരത്തിന്റെ തിരക്കില്‍...... മനപ്പൂര്‍വം കണ്ടില്ലെന്ന് നടിച്ചതോ.....

വേണു venu said...

സത്യത്തില്‍ ജീവിത യാത്രയില്‍ ഇങ്ങനെ ഒക്കെ ശ്രദ്ധിക്കാന്‍‍ കഴിയുന്ന കണ്ണുകളില്ലെങ്കില്‍ ജീവിതം എന്തൊരു ബോറടിയാകും മേനോനെ.
നന്നായി ഓര്‍‍മ്മകളിലെ ഊളിയിടലും.

ഇടിവാള്‍ said...

കൊള്ളാം മേന്‍‌ന്നേ... ബോമ്പേയില്‍ സ്ഥിരമായി താമസിച്ചിട്ടില്ലാത്തതിനാല്‍, നോസ്റ്റാള്‍ജിയയൊന്നും ഫീലായില്ല ;)

എന്നാലും കഥ നല്ലത്!

അമല്‍ | Amal (വാവക്കാടന്‍) said...

മേന്‍‌ന്നേ,

വായനയുടെ സുഖം തന്ന കൃതി..

കണ്ണും കാതും തുറന്നു വയ്ക്കണമെപ്പോഴും..ഇതു പോലെ വല്ലതുമൊക്കെ എഴുതാന്‍..

സുല്‍ |Sul said...

മേന്നെ കൊള്ളാം.

ബോംബെയിലെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്ന പോലെ. പക്ഷെ, റെയില്‍ വേ സ്റ്റേഷനിലെ ആ സ്മെല്‍ ഇല്ലെ, എലി ചത്തുണങ്ങിയ മണം, അതിവിടെയെവിടെയൊ പമ്മിയിരിക്കുന്ന പോലെ.

-സുല്‍

Rasheed Chalil said...

നല്ല കഥ... അത് പറഞ്ഞ രീതിയും ഇഷ്ടമായി.

ശാലിനി said...

കഥയോ അനുഭവമോ? നന്നായി വിവരിച്ചിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

മേന്‍നേ, കഥ വളരെയിഷ്ടപ്പെട്ടു. ബൊംബെയില്‍ താമസിച്ചിട്ടില്ലാത്തതിനാല്‍ പറഞ്ഞ സ്‌ഥലങ്ങളൊന്നും അറിയില്ല. പക്ഷേ മേനോന്റെ കൂടെ യാത്രചെയ്തപോലെ തോന്നി. അഭിനന്ദനങ്ങള്‍.

cloth merchant said...

mumbayil ninnum ponnathinu shesham thirichu avide ethiya pratheethi.menn nannayi ezhithiyirikkunnu.kollam

asdfasdf asfdasdf said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.
ശാലിനി ചേച്ചി: അനുഭവത്തിലൂടെയല്ലേ കഥയുണ്ടാകുന്നത് .
സാന്ഡോസേ : ഗാട്കോപ്പറിലെന്താ പരിപാടി ?

sandoz said...

കഞ്ഞിക്കാശ്‌ തരുന്ന സ്ഥാപനത്തിന്റെ ഒരു വിഭാഗം ഘാട്‌ കോപ്പറില്‍ ആണു......നാടാറു മാസാം..കാടാറുമാസം..എന്ന് പറയുന്ന മാതിരി....ചില മാസങ്ങളില്‍ വെസ്റ്റേണിനും സെന്റ്രലിനും ഇടക്കുള്ള ഓവര്‍ ബ്രിഡ്ജില്‍ കുത്തിയോട്ടം നടത്താറുണ്ട്‌ ......

ദൃശ്യന്‍ said...

മേന്‍നേ,

കഥ ഇഷ്ടപ്പെട്ടൂട്ടോ... കുറച്ച് കാലം ഞാനും ഉണ്ടായിരുന്ന് ബോംബെയില്‍... ഈ വഴികളിലൂടെ കുറേ യാത്ര ചെയ്തിട്ടുമുണ്ട്.

നല്ല ഒഴുക്കുള്ള ഭാഷ. തുടര്‍ന്നും നല്ലത് പ്രതീക്ഷിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

സാജന്‍| SAJAN said...

താമസിച്ചതിനു സോറി....
ഞാനും താമസിചിരുന്നതൂ അന്ധേരി ഈ സ്റ്റിലയിരുന്നതു കൊണ്ടുഏറെ വര്‍ഷത്തിനു ശേഷം ചര്‍ച്ച് ഗേറ്റില്‍ നിന്നു വിരാര്‍ ഫാസ്റ്റിനു വന്നതു പോലെ ഒരനുഭവം ഇതാണൊ നൊസ്റ്റാള്‍ജിയ എന്നു പറയുന്നതു എന്നറിയില്ല..നി വേ നന്നായിരുന്നു...