Sunday, April 29, 2007

കോളിവാഡ കോളനിയിലെ കുട്ടികള്‍.

‘ഗ്രീന്‍ഫീല്‍ഡ് കോമ്പ്ലക്സി’നു മുന്‍പില്‍ ഓട്ടോ നിര്‍ത്തിച്ച് പുറത്തിറങ്ങുമ്പോള്‍ മഴ നനഞ്ഞ് കോളിവാഡ കോളനിയിലെ കുട്ടികള്‍ വീടുകളിലേക്ക് നിഷ്ക്രമിച്ചുകൊണ്ടിരുന്നു. മഴ നനയാനുള്ള കുട്ടികളുടെ അടങ്ങാത്ത ത്വര ഈ നഗരത്തിന്റെ മാത്രം ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു. മേല്‍ക്കൂരയില്‍ തകരപ്പാട്ടയടിച്ച, ഒരു ഏറുമാടത്തിന്റെ രൂപസാദൃശ്യമുള്ള ഇവരുടെ വീടുകളിലെ സുരക്ഷിതത്വത്തിലെ ആശങ്കയായിരിക്കാം ഒരുപക്ഷേ കുട്ടികളെ ഇങ്ങനെ മഴ നനയാന്‍ പഠിപ്പിച്ചത്. നനഞ്ഞൊട്ടിയ നിക്കറും കീറിയ ടി-ഷര്‍ട്ടുമണിഞ്ഞ് മഴയുടെ സീല്‍ക്കാരത്തില്‍ ഫ്ലാറ്റുകളുടെ മാലിന്യങ്ങളിലൂടെയുള്ള അവരുടെ ധ്രുതചലനങ്ങള്‍ ‍ പലപ്പോഴും കൌതുകമുണര്‍ത്തുന്നതാണ്.

ഒരാഴ്ച മുമ്പു സ്റ്റേഷനിലേക്കുള്ള നടപ്പാതയില്‍ വെച്ചാണ് പഗഡിവാല സാബ് ഇന്നത്തെ ദിവസത്തെ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഒരേയൊരു ആഘോഷമേയുള്ളൂവെന്നും അത് മനേകയുടെ ജന്മദിനം മാത്രമാണെന്നും അന്നാണ് പറഞ്ഞത്. സാധാരണ ജന്മദിവസം ആരേയും ക്ഷണിക്കാറില്ലെന്നും ഇത്തവണ മനേകയുടെ ജന്മദിനത്തിനു എന്നെ ക്ഷണിക്കാതിരിക്കാനാവുന്നില്ലെന്നും പറഞ്ഞപ്പോള്‍ ആ ക്ഷണം നിരസിക്കാനായില്ല. ഒരിക്കലും നഷ്ടപ്പെടാനിഷ്ടപ്പെടാത്ത ഒരു സൌഹ്രദമെന്ന കണ്ണി ഇതിനകം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. നഗരത്തിന്റെ അപരിചിതത്തിലേക്ക് എടുത്തെറിയപ്പെട്ട എന്റെ മുന്നിലെ തെരെഞ്ഞെടുപ്പുകാലത്തെ കൃത്യതയാര്‍ന്ന ഘടികാരമായിരുന്നു പാര്‍സിയായ പഗഡിവാല സാബ്.

സഹപ്രവര്‍ത്തകന്റെ ഭാര്യയുടെ ജന്മദിനത്തിനായി ആര്‍ഛീസില്‍ നിന്നും വാങ്ങിയ ഗിഫ്റ്റ് ഹാമ്പര്‍ തുറന്നു നോക്കുമോയെന്ന സംശയം അസ്ഥാനത്താക്കിക്കൊണ്ട് 18-ം നമ്പര്‍ ബില്‍ഡിങ്ങിലേക്കുള്ള വഴി സെക്യൂരിറ്റി ജീവനക്കാരന്‍ ചൂണ്ടിക്കാണിച്ചു തന്നു. ഇരുള്‍ നിറഞ്ഞ ഇടനാഴികയില്‍ നിന്നും പഗഡിവാലയുടെ ഫ്ലാറ്റിന്റെ വാതിലിലെ തിളക്കമില്ലാത്ത നെയിം ബോര്‍ഡ് വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നു.

വാതില്‍ തുറക്കുമ്പോള്‍ അപൂര്‍വ്വമായി വിരിയുന്ന പഗഡിവാല സാബിന്റെ ചിരി മനസ്സു കുളിര്‍പ്പിക്കുന്നതായിരുന്നു. മനേകയെ ആദ്യമായാണ് കാണുന്നത്. നാല്പതു വയസ്സിനടുത്ത് പ്രായമുണ്ടോയെന്ന് കാഴ്കയില്‍ ഉദ്യേഗിപ്പിക്കുന്ന രൂപസൌന്ദര്യം. ഇരുവര്‍ക്കും ഇത്ര പ്രായമായിട്ടും കുട്ടികളില്ലെന്ന സത്യം പലപ്പോഴും ഒരു ചോദ്യചിഹ്ന്മായെന്നിലവശേഷിപ്പിച്ചിരുന്നു..ഒരു തവണ സാബിനോടത് ചോദിച്ചതുമാണ്.

അന്നൊക്കെ ഓരോ തമാശകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഹാളിലെ ഒരു മൂലയില്‍ സുഗന്ധം പടര്‍ത്തുന്ന മെഴുകു തിരി മുനിഞ്ഞു കത്തുന്നു. ഭംഗിയുള്ള ചിത്രപ്പണികളില്‍ തീര്‍ത്ത ഫര്‍ണ്ണിച്ചറുകളും മറ്റും മുറിയുടെ ഗാംഭീര്യത വെളിവാക്കുന്നു. ഗ്ലാസ്സിട്ട ജനല്‍ പാളികളിലൂടെ മിന്നാമിനുങ്ങുകളുടെ കൂമ്പാരമായി കോളിവാഡ കോളനി.

ബദാമും ഏലക്കായയും ചേര്‍ന്ന റാവോ നുകരുന്നതിനിടയില്‍ സാബ് മഴയെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചുമെല്ലാം വളരെ വിശദമായി തന്നെ സംസാരിച്ചുകൊണ്ടിരുന്നു. മനേക ദീദി ഇടയ്ക്കിടെ സംഭാഷണങ്ങളില്‍‍ ഇടപെടുന്നതിനും എന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാനും ഉത്സുകയായിരുന്നു. ഇത്ര സ്നേഹപൂര്‍വ്വം പെരുമാറുന്ന ഇവരെങ്ങനെയാണ് ഇവിടെ ഒറ്റപ്പെട്ടുകഴിയുന്നതെന്ന സംശയവും എന്നില്‍ ബലപ്പെടുന്നുണ്ടായിരുന്നു.

കോല്‍മിനോ പാഷ്യോയും ബാജിപെര്യുന്തുവുമൊക്കെയായി വളരെ ചുരുങ്ങിയ വിഭവങ്ങളാണ് ഡിന്നറിനുണ്ടായിരുന്നത്. എണ്ണത്തിലോ വലിപ്പത്തിലോ അല്ല, ഉള്ളതെന്തായാലും മനോഹരമായി അവതരിപ്പിക്കുന്നതിലാണ് അതിന്റെ ഭംഗിയെന്ന പാഠമെന്നെ പഠിപ്പിച്ചതും പഗഡിവാല സാബായിരുന്നല്ലോ.
അല്ലെങ്കിലും സാബിന്റെ കൂടെയിരുന്ന് സംസരിച്ചു തുടങ്ങിയാല്‍ സമയം പോകുന്നതറിയുകയേയില്ല. ലോക്കല്‍ ട്രെയിനിലിരുന്ന് സാബിന്റെ ചിന്തോദ്ദീപകമായ മൊഴികള്‍ യാത്രയുടെ വിരസത ഒരു പരിധിവരെ മാറ്റാറുള്ളത് ഞാനോര്‍ത്തു.

സോഫയില്‍ നിന്നുമെഴുന്നേല്‍ക്കുമ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്. ഷെല്‍ഫിനു മുകളില്‍ രണ്ടു കുട്ടികളുടെ ബ്ലാക്ക് & വൈറ്റ് ഫോട്ടൊ ഫ്രെയിമിട്ട് വെച്ചിരിക്കുന്നു. ആണ്‍കുട്ടിക്ക് പത്തുവയസ്സോളം പ്രായം കാണും, പെണ്‍കുട്ടിക്ക് അഞ്ചുവയസ്സും.
‘സാബ് ഇതാരുടെ കുട്ടികളാണ്..? ‘ എനിക്ക് ജിജ്ഞാസ അടക്കാനായില്ല.
‘ഒന്ന് സൂക്ഷിച്ച് നോക്കൂ.....’
‘എനിക്ക് ഗണിച്ചു പറയാനാവില്ല..’
‘രവി,, ഇത് ഞങ്ങള്‍ രണ്ടുപേരുമാണ്..ചെറുപ്പത്തില്‍ അബ്ബ എടുത്തു വെച്ച ഫോട്ടൊയാണ്...’
‘ആരുടെ അച്ഛന്‍...? ‘
‘ഞങ്ങളുടെ ..’
‘അതെ.. ഞങ്ങള്‍ രണ്ടുപേരുടെയും.....’
ഞാന്‍ ചെറുതായൊന്ന് ഞെട്ടി.

സാബ് എന്റെ പുറത്ത് മൃദുവായൊന്ന് തട്ടിക്കൊണ്ട് ‘ഗുഡ് നൈറ്റ്’ പറഞ്ഞു.

വാതില്‍ക്കലേക്ക് നടക്കുന്നതിനിടയില്‍ ഒരു വേള യാത്രപറയാനായി കിച്ചണില്‍ നിന്നും ഇറങ്ങിവന്ന ദീദി യുടെ മുഖത്തേക്ക് നോക്കി. കടമെടുത്ത ഒരു ചെറുപുഞ്ചിരി അവിടെ അപ്പോഴും അവശേഷിച്ചിരുന്നു.
പുറത്ത് മഴ കുറഞ്ഞിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തില്‍ വെള്ളം തെറിപ്പിച്ച് ഓട്ടോറിക്ഷകള്‍ വീഥിയിലൂടെ പാഞ്ഞുകൊണ്ടിരുന്നു.

കോളിവാഡ കോളനിയിലെ കുട്ടികള്‍ ‍ അപ്പോഴും കേടായ ടയറുകളില്‍ മഴ നനഞ്ഞ് തിമര്‍ത്തു കളിക്കുന്നുണ്ടായിരുന്നു.


വാല്‍ക്കഷണം : സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ കാലങ്ങളില്‍ പാര്‍സികള്‍ രക്തബന്ധത്തിലുള്ളവരെ തമ്മില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാറുണ്ടായിരുന്നു.

21 comments:

asdfasdf asfdasdf said...

ചെറിയ ഇടവേക്കയ്ക്കു ശേഷം മറ്റൊരു കഥ പോസ്റ്റു ചെയ്യുന്നു.

Rasheed Chalil said...

മോനോന്‍‌ജീ നല്ല കഥ.

sandoz said...

മേനനേ...ഇതിപ്പോ എന്താ പറയാ.....
അവസാന വരി വായിച്ചു കഴിഞ്ഞപ്പോ കഥയുടെ കാര്യം മറന്ന് പോയി..
ആ ആചാരത്തെക്കുറിച്ചായി ചിന്ത മുഴുവന്‍.... ബെസ്റ്റ്‌ ആചാരം...
കാശ്‌ തന്നെ ഇവിടേം പ്രശ്നം.....

കഥ നന്നായിട്ട്‌ അവതരിപ്പിച്ചു....

വേണു venu said...

ഇങ്ങനേയും ആചാരം.. കഥ നന്നായി പറഞ്ഞു.

നിമിഷ::Nimisha said...

"ആരുടെ അച്ഛന്‍...? ‘
‘ഞങ്ങളുടെ ..’
‘അതെ.. ഞങ്ങള്‍ രണ്ടുപേരുടെയും.....’
ഞാന്‍ ചെറുതായൊന്ന് ഞെട്ടി."
മേനോന്‍ ജി, ആ ഞെട്ടല്‍ എനിയ്ക്കുമുണ്ടായി പക്ഷേ ചെരുതായല്ലാ ഇമ്മിണി വല്യായിട്ട് തന്നെ! ആ ആചാരത്തെ പരിചയപ്പെടുത്തിയ എഴുത്ത് നന്നായി.

asdfasdf asfdasdf said...

സാണ്ഡോസ്, നിമിഷ ഈ ഒരു ആചാരത്തില്‍ ഒറ്റപ്പെട്ടുപോകുന്നത് കുട്ടികളാണ്. ആരോഗ്യപരമായ പല വൈകല്യങ്ങളും ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് കാണുന്നു. ഇപ്പോഴും ഈ ആചാരങ്ങള്‍ നിലവിലുണ്ട്, നേരിയ തോതിലെങ്കിലും

കരീം മാഷ്‌ said...

ഇതു കഥയല്ലാന്നുണ്ടോ മേനോന്‍!
രക്തബന്ധത്തിലുള്ളവര്‍ തമ്മിലെ കല്യാണം കേരളത്തിലെ ചില ആദിവാസികളില്‍ ഉണ്ടായിരുന്നു.
പക്ഷെ ഫാര്‍സികളില്‍ അതുണ്ട് എന്നതു അത്ഭുതം.

Pramod.KM said...

കുട്ടന്‍ മേനോന്‍ ചേട്ടാ..
നല്ല പുതുമയുള്ള കഥ.ഇതു വായിക്കാന്‍ കുറെ ബുദ്ധിമുട്ടി.എന്റെ ബ്രൌസറ് മോസില്ല ആണ്‍.അത് കൊണ്ടാണോ എന്നറിയില്ല,അക്ഷരങ്ങള്‍ മനസ്സിലാവുന്നില്ല.അതിനാല്‍ കോപി,പേസ്റ്റ്,പ്രിന്റ് എടുത്ത് വായിച്ചു.ചില ബ്ലോഗ്ഗുകള്‍ ഇങ്ങനെ എനിക്ക് അക്ഷരം മനസ്സിലാകാതെ വരുന്നുണ്ട്.എന്താണെന്നറിയില്ല.
ആശംസകള്‍.

Mr. K# said...

ഞാനും ഞെട്ടി.
പിന്നെ മുറപ്പെണ്ണും മുറച്ചെറുക്കനുമൊക്കെ കേരളത്തില്‍ ഇപ്പോഴും ഉണ്ടല്ലോ. മാറി വരുന്നല്ലേ ഉള്ളൂ.

സഞ്ചാരി said...

ഇതു വായിച്ചപ്പോള്‍ മനസ്സില്‍ വലിയൊരു ചോദ്യചിഹ്നം മുഴച്ചു നില്‍ക്കുന്നു.തമിഴ് നാട്ടില്‍ സ്വന്തം സഹോദരിയുടെ മകളെ കല്യാണം കഴിക്കുന്നു എന്നു പറഞ്ഞു കേള്‍ക്കുന്നു. പിതാവിന്റെ ജ്യേഷ്ടന്റെയൊ അനുജന്റെയൊ മകളെ കല്യാണം കഴിക്കുന്ന രീതി അറബികള്‍ക്കിടയിലുണ്ട്. ഇസ്ലാമില്‍ അനുവദനീയമണങ്കിലും. കേരളത്തിലെ മുസ്ലിംങ്ങള്‍ സഹോദരിക്ക് തുല്യമായിട്ടാണ് കാണുന്നത്.‍

റീനി said...

ഈ പോസ്റ്റ്‌ വായിച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ഇത്‌. ആചാരമനുസരിച്ച്‌ സഹോദരിയുടെ മകളെ വിവാഹം ചെയ്ത ഒരാളെ അറിയാം.

സാജന്‍| SAJAN said...

മേനോനേ, എല്ലാരും എഴുതിയതു പോലെ, അവസാനം വായിച്ചു കഴിഞ്ഞപ്പോള്‍ എന്തൊ ഒരു ഇത്! കാണാന്‍ പാടില്ലത്ത എന്തൊ കണ്ടതു പോലെ, കേള്‍ക്കാന്‍ പാടില്ലാത്ത എന്തോ കേട്ടതു പോലെ, മനുഷ്യരുടെ ഒരോരോ ആചാരങ്ങളെ! ഈ കൂട്ടര്‍ തന്നെയല്ലെ പഞ്ചഭൂതങ്ങള്‍ മലിനമാക്കരുതെന്നു കരുതി ശവശരീരങ്ങള്‍ കഴുകനെ ക്കൊണ്ട് തീറ്റിക്കുന്നത്?

ദിവാസ്വപ്നം said...

മേനോന്‍ ജീ,

കഥ ഇഷ്ടമായി. പാര്‍സികളുടെ സമുദായത്തിന്റെ ജനസംഖ്യ വളരെ കുറവായതും ഒരു കാരണമാണെന്ന് തോന്നുന്നു. സ്വ-സമുദായത്തില്‍ പെണ്ണുകിട്ടാത്തതുകൊണ്ട് ബാച്ചിലറായിനിന്നുപോയ ഒരു സഹപ്രവര്‍ത്തകന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.

കുട്ടന്‍ മേനോന്റെ കഥകള്‍ വായിക്കുമ്പോള്‍ ഒരു സുഖകരമായ warm feeling ആണ്.

:)

അപ്പു ആദ്യാക്ഷരി said...

മേനോനേ, പതിവുപോലെ മേനോന്റെ കഥന ശൈലി അതിമനോഹരം. പക്ഷേ കഥയുടെ അവസാനം ഞെട്ടലുണ്ടാക്കുന്നതായിപ്പോയി എന്നു മാത്രം. ഇതേ ആചാരം പണ്ട് ഈജിപ്റ്റില്‍ ഫറോ രാജാക്കന്മാര്‍ പിന്‍‌തുടര്‍ന്നിരുന്നതായി വായിച്ചു. പണം തന്നെ മനുഷ്യന് പ്രധാനം.

മുസ്തഫ|musthapha said...

മേന്ന്നേ...

ഞാന്‍ അവരുടെ ഒരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോള്‍ കഥയില്‍ ശക്തമായ ഒരു വഴിത്തിരിവാണ് പ്രതീക്ഷിച്ചത്... അവര്‍ രണ്ട് പേരും സഹോദരീ സഹോദരന്മാരാണ്... ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട (കോളിവാഡ കോളനിയിലെ കുട്ടികള്‍) അവരിപ്പോഴും പരസ്പരം താങ്ങായി അവിവാഹിതരായി കഴിയുകയാണ് എന്നൊക്കെയുള്ള ഒരു കഥ പ്രതീക്ഷിച്ചു :)) മേനോന്‍ എന്നെ പറ്റിച്ചു :) - എന്‍റെയൊരു കാര്യേയ്!!!

നന്നായി എഴുതിയിരിക്കുന്നു.

e-Yogi e-യോഗി said...

കുട്ടൂസെ കഥ നന്നായിരിക്കുന്നു. അവസാന ഭാഗം വായിച്ചപ്പോള്‍ ഷോക്കടിച്ചതുപോലെ. പിന്നെ ഒന്നാലോചിച്ചപ്പോള്‍... തങ്ങളെ, ഇങ്ങനെ ഒരു വിവാഹത്തിനു നിര്‍ബന്ധിതമാക്കിയ വീട്ടുകാരുടെയും സമൂഹത്തിന്റെയും കണ്ണില്‍ പൊടി ഇടുവാനായി ഒന്നിച്ചുതാമസിക്കുന്നുവെങ്കിലും, സൊസമൂഹത്തിന്റെ, ഈ അധാര്‍മ്മിക കീഴുവഴക്കങ്ങളോടുള്ള ഒരു വെല്ലുവിളിയായി, സഹോധരിസഹോധരബന്ദത്തിന്റെ, എല്ലാ വിശുധിയും കാത്തുസൂക്ഷിച്ചാണവര്‍ കഴിയുന്നതെങ്കിലോ?. എന്ത ഇങ്ങനെയും ചിന്ദിച്ചുകൂടെ????

asdfasdf asfdasdf said...

ഇ-യോഗീ യു സെഡ് ഇറ്റ്.
കുതിരവട്ടന്‍, സഞ്ചാരി, റീനി, ദിവാ, അപ്പൂ, അഗ്രൂ, ഇത്തിരി, വേണു,പ്രമോദ്, സാജാ,.. വായിച്ചവര്‍ക്കെല്ലാം നന്ദി.
പാര്‍സികളുടെ ഈ ആചാരത്തിനു ഇപ്പോള്‍ അറുതി വന്നുതുടനഗ്ങിയിട്ടുണ്ട്. കഥയിലെ പോലെയുള്ള ജന്മങ്ങള്‍ ധാരാളം. ഇങ്ങനെ ഉണ്ടാവുന്ന ചില കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ ഉറക്കമുണ്ടാവില്ലെന്ന് കേട്ടിട്ടുണ്ട്.
പിന്നെ, എന്റെ കാഴ്ചപ്പാട് ഇതിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ വന്നതുകൊണ്ട് പരാജയപ്പെട്ട കഥകളില്‍ ഇതും കൂടി.

ശാലിനി said...

കേരളത്തിലും മറ്റും നിലനിന്നിരുന്നത് ഈ ആചാരമല്ലല്ലോ, ഇത് സ്വന്തം സഹോദരങ്ങളല്ലേ. ഈ യോഗി പറഞ്ഞതുപോലേയും ആകാമല്ലോ.

എന്തിനാ എല്ലാവരും ഈ വേര്‍ഡ് വേരിഫിക്കേഷന്‍ വച്ചിരിക്കുന്നത്?

asdfasdf asfdasdf said...

അതെ ഈ യോഗി പറഞ്ഞതു തന്നെയാണ് കാര്യം.
വേര്‍ഡ് വെരി മാറ്റിയിട്ടുണ്ട്.

മഴത്തുള്ളി said...

കുട്ടമ്മേന്നേ,

എത്ര മോശമായ ആചാരങ്ങള്‍. പണത്തിനുവേണ്ടി പാര്‍സികള്‍ ചെയ്യുന്ന ഇത്തരം ആചാരങ്ങളെപ്പറ്റി ഇപ്പോള്‍ മനസ്സിലായി. e-യോഗി പറഞ്ഞത് അവരുടെ കാര്യത്തില്‍ ശരിയാണെങ്കിലും എല്ലാം അങ്ങനെയാവണമെന്നില്ലല്ലോ. കഷ്ടം കഷ്ടം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Kadha nanayi,itharam acharangal pala roopathil indayilum kanam.