Thursday, August 31, 2006

ഒരു പൈങ്കിളിക്കഥ

ഉച്ചയുറക്കം ഒഴിവാക്കാനാണ് അവള്‍ കമ്പ്യൂട്ടറിലെ ചാറ്റ് റൂമില്‍ കയറുന്നത്. സാധാരണ മൂന്നു മണി മുതല്‍ നാലര വരെ ഉച്ചയുറക്കം പതിവുള്ളതാണ്. വേലക്കാരി മൂന്നു മണിക്ക് മറ്റൊരു വീട്ടില്‍ ജോലിക്കു പോയി ഏഴുമണിക്കാണ് തിരിച്ചെത്തുന്നത്. അതു വരെ വലിയ ഒരു ശൂന്യതയായാണ് അവള്‍ക്ക് അനുഭവപ്പെടാറുള്ളത്. പിന്നെ, ആ സമയം ടിവിയില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പരിപാടികള്‍ ഒന്നുമില്ല.
കാലത്ത് ഏഴുമണിക്ക് ജാഫറിക്കക്ക് ഓഫീസില്‍ പോകണം. തലേന്നത്തെ ചപ്പാത്തിയും എന്തെങ്കിലും ബാജിയും പാത്രത്തിലാക്കി ജാഫറിക്ക ജോലിക്ക് പോകുമ്പൊള്‍ താന്‍ മിക്ക ദിവസവും എഴുന്നേല്‍ക്കാറില്ലെന്ന് അവള്‍ ഓര്‍ത്തു. വെള്ളിയാഴ്ചയൊഴിച്ച് എന്നും ജാഫറിക്കക്ക് ജോലിയുണ്ട്. ആറുമണിയോടെയാണ് ജാഫറിക്ക തിരിച്ച് വരുന്നത്. രാത്രി വന്നാല്‍ മിക്കവാറും ഫയലുകള്‍ക്കിടയില്‍ തന്നെയാവും. അപ്പോള്‍ പ്രൈം ടൈമിലെ സീരിയലുകളാണ് തന്നെ നിലനിര്‍ത്തുന്നത് തന്നെ. ജാഫറിക്കക്ക് തന്റെ അടുത്തിരിക്കാന്‍ അല്പം പോലും സമയമില്ല. എന്നും ഓഫീസിലെ പ്രശ്നങ്ങള്‍. ഇന്ന് എല്‍.സി.യില്‍ അമെന്റ്മെന്റ് ചെയ്തില്ലായിരുന്നെങ്കില്‍, എക്സേഞ്ച് റേറ്റ് കുറഞ്ഞില്ലെങ്കില്‍, മീറ്റിങ്ങിന് അറബി വന്നില്ലെങ്കില്‍ അങ്ങനെ ഒത്തിരി ആകുലതകളാ‍ണ്.

കഴിഞ്ഞ ദിവസമാണ് റിയാസിനെ ആദ്യമായി ചാറ്റുറൂമില്‍ കണ്ടു കിട്ടിയത്. ജനറല്‍ ചാറ്റ് റൂമില്‍ വെറുതെ വന്ന ഒരു ‘ഹായ്’ വിളിക്ക് അവള്‍ മറുപടി നല്‍കിയതിലൂടെയാണ് തുടക്കം. പിന്നെ വയസും സ്ഥലവുമെല്ലാം ചോദിച്ചറിഞ്ഞു.
ഒലയയില്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ആഡിറ്ററാണ് റിയാസ്‍. രണ്ടു ഷിഫ്റ്റായതുകൊണ്ടും ഉച്ചയുറക്കം പതിവില്ലാത്തതുകൊണ്ടും റിയാസ് ആ സമയം വെറുതെ ചാറ്റ് റൂമില്‍ ചുറ്റിത്തിരിയും. നാട്ടില്‍ വീടിനടുത്ത് തന്നെയാണ് റിയാസിന്റെ സ്ഥലവും. നേരിട്ട് കണ്ടിട്ടില്ല.
പക്ഷേ റിയാസുമായി ചാറ്റു ചെയ്യുന്ന കാര്യം ജാഫറിനോട് അവള്‍ പറഞ്ഞിരുന്നില്ല.
ഇന്നും പതിവുപോലെ റിയാസ് ചാറ്റിലുണ്ട്.
‘ഹായ്’
‘ഹായ്’
‘ഇന്ന് സബിത ടി.വി. നോക്കാന്‍ പോയില്ലേ ?’
‘ഇന്നും ബോറന്‍ ഫോണ്‍ ഇന്‍ പരിപാടികള്‍ തന്നെ. ..റിയാസിനു സുഖം തന്നെയല്ലെ ..’
‘അങ്ങനെയൊക്ക് പോകുന്നു..കാട്ടുകോഴിക്ക് എന്ത് ആഘോഷം ?’
‘അപ്പൊ റിയാസ് ഒരു കാട്ടുകോഴിയാണോ ?’
‘അപ്പൊ സബിതക്ക് നല്ല സെന്‍സ് ഓഫ് ഹുമറുണ്ടല്ലേ .. ‘
‘ഇവിടെ ഇങ്ങനെ ഒറ്റ ഇരുപ്പല്ല്ലേ.. അപ്പൊ എന്തെങ്കിലുമൊക്കെ അറിയണമല്ലൊ . പിന്നെ കാട്ടുകോഴിയേക്കാള്‍ നാടന്‍ കോഴിയും ബ്രോയിലര്‍ കോഴിയുമാണ് കറിവെക്കാന്‍ നല്ലത്.’
‘സബിത അപ്പൊ നന്നായി കറിവെക്കുമല്ലേ ..’
‘കുഴപ്പമില്ല..’
‘നാടന്‍ കറി കഴിച്ചിട്ട് നാളു കുറെയായി..’
‘അതിനാണ് പോയി ഒരു പെണ്ണുകെട്ടണമെന്നു പറയുന്നത്.’
‘അതിന് നമുക്കിനി ആരു പെണ്ണു തരാന്‍ ?’
‘റിയാസിനത്ര വയസ്സായിട്ടില്ലല്ലൊ..’
‘വയസ്സിന്റെ പ്രശ്നമല്ല. ഇപ്പോഴത്തെ പെണ്ണിനെ മൊഴിചൊല്ലാതെ പിന്നെങ്ങന്യാ വേറെ പെണ്ണു കെട്ടുന്നത് ?’
‘അപ്പൊ റിയാസിന്റെ കല്യാണം കഴിഞ്ഞതാണല്ലേ..’
‘കല്യാണം കഴിഞ്ഞു . കുറച്ചുകാലം ഒരുമിച്ചു ജീവിക്കുകയും ചെയ്തു.. ഇപ്പൊള്‍ രണ്ടാളും രണ്ടു വഴിയിലാണ്.’
‘അതെന്താ അങ്ങനെ ..’
‘അതൊക്കെ ഒരു വലിയ കഥയാണ് സബിതെ.... മൂന്നു വര്‍ഷം മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. ..ഒരു വിധത്തില്‍ പറഞ്ഞാല്‍ പ്രേമ വിവാഹം. ഞാന്‍ മുന്‍പ് നാട്ടിലെ പാരലല്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. അക്കാലത്തുണ്ടായ പ്രേമമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്. വീട്ടുകാരുടെ ഇഷ്ടങ്ങള്‍ നോക്കാതെയായിരുന്ന വിവാഹമായിരുന്നു അത്. അവള്‍ക്ക് സൌന്ദര്യം അല്പം കുറവായിരുന്നു. പക്ഷേ എനിക്കത് അത്ര പ്രശ്നമായിരുന്നില്ല. വിവാഹം കഴിഞ്ഞ് നാലാം നാള്‍ എന്റെ അകന്ന ബന്ധത്തിലെ അല്പം സൌന്ദര്യമുള്ള കുട്ടിയുമായി ഞാന്‍ സംസാരിച്ചതിന് അവള്‍ ദ്വേഷ്യപ്പെട്ടു. അതായിരുന്നു തുടക്കം. പിന്നീട് ഞാന്‍ ഏതു സ്ത്രീയെ കണ്ടാലും അവള്‍ എന്നൊട് വഴക്കു കൂടും. പാരലല്‍ കോളജില്‍ പുതുതായി വന്ന ഒരു ടീച്ചറുമായി എനിക്ക് അവിഹിതമുണ്ടന്നു വരെ പറഞ്ഞപ്പൊള്‍ ഞാന്‍ ഉറപ്പിച്ചു ഈ ബന്ധം തുടരുന്നതില്‍ കാര്യമില്ലെന്ന്. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോഴും മൊഴിചൊല്ലിയിട്ടില്ല. ഞാന്‍ എപ്പോള്‍ വേണമെങ്കിലും അതിന് തയ്യാറാണ്. അവളും റെഡിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലീവ് കിട്ടിയിട്ടില്ല. ലീവ് കിട്ടിയാല്‍ നാട്ടില്‍ പോകണം.......‘
പുറത്ത് എന്തൊ വാതിലടയ്ക്കുന്ന ശബ്ദം . അവള്‍ വേഗം തന്നെ ചാറ്റ് റൂം ക്ലോസ് ചെയ്തു. ആരൊ നടന്നു വരുന്നു. വേലക്കാരിയായിരിക്കും.
‘സബിതാ, ഇന്ന് ബോസ് നേരത്തെ പോയി.. അതുകൊണ്ട് നേരത്തെ ഇറങ്ങാനായി....’
ജാഫറിക്ക ഇന്ന് നേരത്തെയാണ്.
സോക്സ് മാറ്റി അയാള്‍ അവളുടെ അടുത്തേക്ക് വന്നു.
അവള്‍ ചെറുതായി പുഞ്ചിരിച്ചു.
അയാള്‍ അവളുടെ പോളിയൊ പിടിച്ച് ശോഷിച്ച കാലുകള്‍ എടുത്ത് വീല്‍ ചെയറിന്റെ ബോര്‍ഡിലേക്ക് വെച്ചു. അയാളുടെ ഷര്‍ട്ടില്‍ നിന്നും വിയര്‍പ്പിന്റെ നാറ്റം.
അവളുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ അയാളുടെ നെഞ്ചില്‍ വീണുടഞ്ഞു.

Saturday, August 26, 2006

പാല്‍ക്കാരന്‍

മുറ്റത്ത് ആളനക്കം കണ്ടപ്പൊഴാണ് പടിവാതില്‍ തുറന്ന് നോക്കിയത്.
പാല്‍ക്കാരന്‍ ചെറുക്കനാണ്. പോയിട്ടില്ല.
ഉമ്മറപ്പടിയില്‍ ഇരിക്കുകയാണ്.
അവന്റെ സഞ്ചിയില്‍ ഇനിയും ചില പാല്‍ക്കുപ്പികള്‍ ബാക്കിയുണ്ട്.
ട്രൌസറിന്റെ പോക്കറ്റില്‍ ഒരു പ്ലാസ്റ്റിക് കവര്‍.
ദൈന്യതയാര്‍ന്ന മുഖം. നല്ല ക്ഷീണമുണ്ട് മുഖത്ത്.
‘മമ്മീ, എനിക്ക് ബൂസ്റ്റ് മതിയെന്നല്ലേ പറഞ്ഞത് . എന്തിനാ ബോണ് വിറ്റ തന്നത് ?’ മകള്‍ അമ്മയോട് ദ്വേഷ്യപ്പെടുകയാണ്.
അവള്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു.
നേരെ മകളുടെ മുന്‍പിലിരുന്ന ബോണ്‍ വിറ്റ കലക്കിയ പാലെടുത്ത് ഉമ്മറത്തേക്ക് വന്നു.
പാല്‍ക്കാരനെ അവിടെയെങ്ങും കണ്ടില്ല.

Sunday, August 20, 2006

മറിയുമ്മയുടെ വ്യാകുലതകള്‍.. ദാസന്റെയും..

ഇന്നലെയും നഗരം കത്തുകയായിരുന്നു. ബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല. കലാപം ഓരോ ഭാഗത്തേക്കും പടരുകയാണ്. പല ബസുകളും കലാപകാരികള്‍ കത്തിച്ചു. കണ്ണില്‍ കണ്ടതെല്ലാം തച്ചുടച്ചു. കുര്‍ള സ്റ്റേഷന്‍ പരിസരത്ത് കഴിഞ്ഞ ദിവസം കലാപകാരികള്‍ ഒരാളെ ജീവനൊടെ കത്തിക്കുന്നത് കണ്ടു. കരിഞ്ഞ മാംസത്തിന്റെ ഗന്ധം മാത്രം. പല വീടുകളും കത്തിച്ചാമ്പലായി. ചാളിലെ എല്ലാ മുറികളും അടഞ്ഞു കിടക്കുന്നു. കടകളെല്ലാം തല്ലിത്തകര്‍ക്കുന്നു. എതിര്‍ ചേരിയിലെ ആളുകളെ വകവരുത്തുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ലോക്കല്‍ ട്രയിനുകള്‍ ഓടുന്നില്ല. പട്ടാളം രംഗത്തിറങ്ങിയിട്ടുണ്ട്.

ഇന്ന് ആരും തന്നെ ജോലിക്ക് പോയിട്ടില്ല. കാലത്ത് തന്നെ ഒരു കട്ടന്‍ ചായയുമടിച്ച് മുറിക്കകത്ത് തന്നെ ഇരിക്കുകയാണ് എല്ലാവരും. ആന്റപ്പന്‍ ഒരു ചന്ദനത്തിരി കത്തിച്ച് റൂമില്‍ ഒരു ഭാഗത്ത് വെച്ചിട്ടുള്ള കര്‍ത്താവിന്റെ പടത്തിനടുത്ത് കുത്തി. പേടിയും പ്രശ്നങ്ങളുമുള്ളപ്പോള്‍ ആന്റപ്പന്‍ സ്ഥിരമായി ഇടക്കിടെ ചന്ദനത്തിരി കത്തിക്കും. മുറിയില്‍ ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞു. വി.ടി.യില്‍ ഒരു പ്രൈവറ്റ് കമ്പനിയിലെ സെക്രട്ടറിയാണ് ആന്റപ്പന്‍. ബെന്നി നാനയും വായിച്ചിരിക്കുന്നു. ചന്ദ്രന്‍ വെറുതെ മുകളിലെ മച്ചിലേക്കു നോക്കിയിരിക്കുന്നു. റായ്ഗാഡില്‍ നിന്നും ബന്ധുക്കളെയും സുഹ്രുത്തുക്കളേയും കാണാനായി സിറ്റിയില്‍ എത്തിയതായിരുന്നു ചന്ദ്രന്‍. കലാപം തിരിച്ചുപോകുന്നത് വൈകിച്ചു. ഇനിയെന്ന് പോകാമെന്ന് യാതൊരു നിശ്ചയവുമില്ല.പല പദ്ധതികളും ചന്ദ്രനുണ്ടായിരുന്നു. ട്രെയിനില്ലാത്തതുകൊണ്ട് ഗ്രാന്റ് റോഡിലെക്കുള്ള യാത്ര മുടങ്ങിയ പരിഭവത്തിലുമാണ്.

ചാളിലെ എല്ലാ മുറികളും അടച്ചിട്ടിരിക്കുന്നു. ഞങ്ങളുടെ മുറിമാത്രമാണ് ബാച്ചലേഴ്സിന്റെതായിട്ടുള്ളത്. മുന്‍ വശത്തെ ബംഗാളി കുടുംബത്തിലെ സുധീര്‍ ബന്ധു മാത്രം വെള്ളം പിടിക്കാ‍നായി പൈപ്പിന്റ അടുത്തു നില്‍ക്കുന്നുണ്ട്. സുധീര്‍ ആ വീട്ടിലെ ഏക ആണ്‍ തരിയാണ്. പിന്നെ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ആ കുടുസുമുറിയില്‍. നഗരത്തിലെ ഒരു സിഗരറ്റു കമ്പനിയിലാണ് സുധീറിനു ജോലി. സുധീറിന്റെ വരുമാനത്തെ ആശ്രയിച്ചാണ് ആ കുടുംബം നീങ്ങുന്നത്. ഇപ്പോള്‍ വെള്ളം പിടിച്ചില്ലെങ്കില്‍ എപ്പൊള്‍ വേണമെങ്കിലും പൈപ്പ് വെള്ളം നില്‍ക്കാം. ഇന്നലെ കാലത്ത് മുതല്‍ പൈപ്പ് കാലിയായിരുന്നു. പിന്നീട് രാത്രി ഏറെ വൈകിയാണ് വെള്ളം വന്നത്.

കാലത്ത് പൊതുകക്കൂസില്‍ പോകാന്‍ പോലും പലര്‍ക്കും പേടിയായിരുന്നു. പലരും ഒരാളെ കൂടെ കൂട്ടിയാണ് പോയിരുന്നത്. കലാപത്തിനുപയോഗിച്ചിരുന്ന കത്തി, വടിവാള്‍ മുതലായവ പൊതുകക്കൂസിന്റ വരാന്തയില്‍ പലയിടത്തുമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട് ഏതു സമയത്തും കലാപകാരികള്‍ കയറി വരുന്ന സ്ഥലമായിരുന്നു പൊതു കക്കൂസ്. പട്ടാളമിറങ്ങിയെന്ന് പറയുന്നതല്ലാതെ ആ പ്രദേശത്തൊന്നും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

അടച്ചിട്ട ജനലിനരികിലിരുന്ന് ജനലിന്റെ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ദാസന്‍. ദാസന്‍ സാധാരണ അവിടെയിരിക്കുന്നത് മുന്‍ഭാഗത്തെ റൂമിലെ മറിയുമ്മയുടെ മകള്‍ സുബൈദയെ കാണാനാണ്. കോഴിക്കോടുകാരിയായ മറിയുമ്മയുടെ ഒരേ ഒരു മകളാണ് സുബൈദ. മറിയുമ്മയുടെ ഭര്‍ത്താവ് ബീരാനിക്കക്ക് മറോള്‍ നാക്കയില്‍ ഒരു ലെയ്ത്ത് കമ്പനിയുണ്ട്. ബീരാനിക്കക്ക് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചതിനു ശേഷം മറിയുമ്മയാണ് അത് നോക്കി നടത്തുന്നത്. മറിയുമ്മയുടെ ദ്രഢനിശ്ചയം ഒന്നുകൊണ്ടു മാത്രമാണ് ആ കമ്പനി നടന്നു പോകുന്നത്. സാധാരണ കാലത്ത് പത്തുമണിയോടെ മറിയുമ്മ കമ്പനിയില്‍ പോകും. കമാനി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സുബൈദയുടെ ക്ലാസ് ഉച്ചകഴിഞ്ഞാണ്. വെളുത്ത് സുന്ദരിയാ സുബൈദ അവിടെ പലരുടെയും ഉറക്കം കെടുത്തിയിരുന്നു. അതു തന്നെയായിരുന്നു ദാസന്റെ പ്രശ്നവും. ദാസന്‍ രണ്ടു മൂന്നു തവണ സുബൈദയുമായി സംസാരിക്കാന്‍ പോയതാണ്.
മൂന്നുമാസം മുന്‍പ് സുബൈദക്ക് കഷ്ടപ്പെട്ട് ഇംഗ്ലീഷിലെഴുതിയ കത്ത് കൊടുക്കാന്‍ പോയപ്പാഴാണ് മറിയുമ്മ ദാസനെ കയ്യൊടെ പിടികൂടിയത്.
‘ജ്ജ് കൊറെ നാളായി ന്റ് മോള്ടെ പിന്നലെ കൂടിയിര്ക്ക്ണ്‍..നിന്നെ ഞാന്‍ ...’ എന്നും പറഞ്ഞ് മറിയുമ്മ വാക്കത്തിയുമായി വന്നപ്പൊള്‍ ദാസന്‍ അവിടം വിട്ടതായിരുന്നു. പിന്നീട് കഴിഞ്ഞമാസം ദാസന്റ സുഹ്രുത്തായ ആമ്പല്ലൂക്കാരന്‍ ആന്റപ്പന്‍ മറിയുമ്മയുമായി സന്ധി സംഭാഷണങ്ങള്‍ നടത്തിയാണ് ദാസന് തിരിച്ച് മുറിയില്‍ താമസമാക്കാനായത്.
‘ടാ ദാസാ നീയവിടെ ഇര്ന്ന് വെറുതെ പ്രശ്നം ഉണ്ടാക്കണ്ട..’ ആന്റപ്പന്‍ ഇടക്കിടെ ദാസന് താക്കീത് നല്‍കിക്കൊണ്ടിരുന്നു.
ബെന്നിയും ആന്റപ്പനും മെല്ലെ റമ്മികളിയിലേക്ക് നീങ്ങുന്നു.
സമയം ഇഴഞ്ഞു നീങ്ങുന്നു.
വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാ‍ണ് എല്ലാവരും ഉണര്‍ന്നത്. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് പഴയ സ്റ്റോക്കുണ്ടായിരുന്ന കോഫി (പട്ട ചാരായം നിറം കലര്‍ത്തി ബോട്ടിലാക്കിയത്)യുടെ ബോട്ടില്‍ വെടിപ്പാക്കിയതിനാലാവണം എല്ലാവരും നല്ല ഉറക്കമായിരുന്നു.
സമയം ഉച്ചകഴിഞ്ഞ് അഞ്ചുമണി കഴിഞ്ഞു. ആന്റപ്പന്‍ പേടിച്ചാണ് വാതില്‍ തുറന്നത്.
മറിയുമ്മയാണ് വാതില്‍ പടിയില്‍. അവര്‍ നേരെ അകത്തേക്ക് കടന്നു.
അവരുടെ മുഖം വിളറിയിരുന്നു.
‘ആന്റപ്പാ.. ജ് ക്ക് ഒരു ഉപകാരം ചെയ്യണം..’
‘എന്താ താത്താ.’
‘എന്റെ മോള് സുബൈദാനെ ഇന്ന് രാത്രി ങള് ബടെ കിടത്തണം....’
‘ങെ..’ എല്ലാവരും പകച്ചു നില്‍ക്കുകയാണ്
‘അല്ലെങ്കി.. ആ ചെയ്ത്താന്മാരു സുബൈദാനെ കൊല്ലും..ഇന്നലെ ഓള്‍ടെ കൂട്ടുകാരി , നാരായണ്‍ മന്ദിറ് ന്റെ അടുത്തുള്ള റംലത്തിനെ അവര് നശിപ്പിച്ചു. ഇന്ന്‍ രണ്ടു മൂന്നു പ്രാവശ്യായി അവന്മാര് നമ്മടെ റൂമിന്റെ അടുത്തൂടെ നടക്ക്ണ്.. .’
‘ഇന്ന് രാത്രി മാത്രം മതി. നാളെ ഞാന്‍ ഓളെ എങ്ങനെങ്കിലും ഇവിട്ന്ന് മാറ്റാം.ഫാമിലിക്കരുടെ മുറിയില്‍ ആരും സമ്മതിക്ക്ണില്ല്യ.. ഓള് നിങ്ങടെ അടുക്കളേല് കെടന്നോളും..’ മറിയുമ്മയുടെ സ്വരം ദയനീയമായിക്കൊണ്ടിരുന്നു.
ആന്റപ്പന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കി.
ബെന്നി പായയില്‍ തിരിഞ്ഞു കിടന്നു. ചന്ദ്രന്‍ അപ്പോഴും മച്ചിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ആരും ഒന്നും മിണ്ടുന്നില്ല. ബാചലേഴ്സിന്റെ മുറിയില്‍ പതിനെട്ടു കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതിന്റെ റിസ്കെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല.
‘താത്ത മോളെ ഇവ്ടെ ആക്കിക്കൊ.. ഞങ്ങള്‍ക്ക് പ്രശ്നമില്ല....’ ദാസനാണത് പറഞ്ഞത്.
വളരെ ഉറച്ച സ്വരത്തിലായിരുന്നു അത് പറഞ്ഞത്. മറിയുമ്മ ദാസനെ ഒന്നു നോക്കി. പിന്നെ തിരിഞ്ഞു നടന്നു.
‘ദാസാ.. നിയ്യ് എന്തു കണ്ട് ട്ടാ പറഞ്ഞെ..’ ബെന്നിയുടെ പരിഭവം.
‘ബെന്ന്യ.. നമ്മള് മനുഷ്യന്മാരല്ലെടാ.. അതും മലയാളികള്‍...കൂടുതലൊന്നും ചിന്തിക്കേണ്ട...വരണൊട്ത്ത് വെച്ച് കാണാം...’ ആന്റപ്പന്‍ ബെന്നിയെ ആശ്വസിപ്പിച്ചു.
അല്പ സമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ വീണ്ടും മുട്ട്.
മറിയുമ്മ മകള്‍ സുബൈദയുമായി വാതില്‍പ്പടിയില്‍.
സുബൈദ ഒരു ചുരിദാറാണ് ഇട്ടിരിക്കുന്നത്. കറുത്ത ഒരു തുണി തലയില്‍ ഇട്ടിട്ടുണ്ട്. മുഖം വല്ലാതെ വിളറിയിട്ടുണ്ട്. പേടിച്ചിട്ടായിരിക്കും.
സുബൈദയുടെ കയ്യില്‍ ഒരു റേഡിയൊയും പുല്‍പ്പായും ചില പുസ്തകങ്ങളുമുണ്ട്. പിന്നെ ഒരു ചോറ്റുപാത്രവും.
അവര്‍ നേരെ അടുക്കള വശത്തേക്ക് പോയി. കൂടെ ദാസനും.
ദാസന്‍ മറിയുമ്മയുടെ കയ്യില്‍ നിന്നും കസേര വാങ്ങി. അവിടെ നിവര്‍ത്തിയിട്ടു.
‘താത്ത ധൈര്യമായിട്ട് പൊക്കൊ.. സുബൈദക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല...’ ദാസന്‍ മറിയുമ്മയെ സ്വന്തനപ്പെടുത്തി.
മറിയുമ്മ സുബൈദയെ നോക്കി. ഒന്ന് നെടുവീര്‍പ്പിട്ടു. പിന്നെ തിരിഞ്ഞ് നടന്ന് അവരുടെ റൂമിലേക്ക് പോയി.
സന്ധ്യയായി.
പിന്നെ ഇരുട്ടായി.
മുന്‍ വശത്തെ ചെറിയ ഇടവഴി വിജനമാണ്.
സുബൈദയുടെ റേഡിയൊയില്‍ നിന്നും കിഷോര്‍കുമാറിന്റ ഗാനങ്ങള്‍ നേര്‍ത്ത സ്വരത്തില്‍ ഒഴുകി വരുന്നു.
ബെന്നിയും ആന്റപ്പനുമെല്ലാം റമ്മി കളിയുടെ തിരക്കിലാണ്.
പെട്ടന്നായിരുന്നു പുറത്തൊരു ആരവം.
സുബൈദ റേഡിയൊ ഓഫാക്കി.
ആന്റപ്പന്‍ എല്ലാ ലൈറ്റുകളും ഓഫാക്കി.
അകത്ത് ഒരു സീറൊ ബള്‍ബ് മാത്രം പ്രകാശിക്കുന്നു.
ദാസപ്പന്‍ ജനലിനടുത്തിരുന്ന് ദ്വാരത്തിലൂടെ പുറത്ത് നോക്കിയിരിക്കുകയാണ്.
‘ടാ. നമ്മുടെ മറിയുമ്മയുടെ റൂമിന്റെ അടുത്ത് നിന്നാണ്’.
പുറത്ത് തീപന്തങ്ങളുമായി കലാപകാരികള്‍.
മറിയുമ്മയുടെ വീട്ടിലെ പാത്രങ്ങള്‍ ഉടയുന്ന ശബ്ദം. വാതിലുകള്‍ തകര്‍ക്കപ്പെടുന്നു. സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്ന സ്വരം.
‘തേരി ബച്ചി കിതര്‍ ഹെ ബുഡ്ഡി.. ‘ ആരൊ ആക്രോശിക്കുന്നു.
അവര്‍ക്ക് മറിയുമ്മയെയല്ല ആവശ്യം.
എവിടെയും മണ്ണെണ്ണയുടെ മണം.
അകത്തുനിന്നും ഒരു തേങ്ങല്‍.
സുബൈദയുടെ കണ്ണില്‍ ജലരേഖകള്‍.... ദാസന്റെയും....

Friday, August 04, 2006

ജോയിച്ചന്റെ വ്യാകുലതകള്‍

മോളിക്കുട്ടി വരാന്‍ ഇനിയും നാലുമണിക്കൂര്‍ കൂടിയുണ്ട്. ആനിയമ്മ സിസ്റ്ററിനു ഇന്നത്തെ പ്രെയര്‍ മീറ്റിങ്ങിനു പോകാനുള്ളതുകൊണ്ട് മോളിക്കുട്ടിക്ക് നൈറ്റുകഴിഞ്ഞ് നാലുമണിക്കുറ് ഓവര്‍ടൈമുണ്ട്. കുവൈറ്റി ഹോസ്പിറ്റലിന്റെ പാര്‍ക്കിങ്ങില്‍ പന്ത്രണ്ട് മണിയൊടെ എത്തിയാല്‍ മതി.പുറത്ത് ചെറിയ പൊടിക്കാറ്റുണ്ട്. ഈ എട്ടാം നിലയില്‍ നിന്ന് നോക്കുമ്പോള്‍ വുമണ്‍സ് ക്ലബിലെ ടെന്നീസ് കോര്‍ട്ട് വ്യക്തമായി കാണാം. വെള്ളിയാഴ്ച കാലത്തായതുകൊണ്ട് കോര്‍ട്ടില്‍ ആരുമില്ല.
നെപ്പോളിയന്‍ വിയെസ്സൊപ്പി; ബ്രാണ്ടി വര്‍ഗ്ഗത്തിലെ ഒരു ക്യാപ്റ്റനാണ്.
എനിക്ക് നെപ്പോളിയനെ വലിയ ഇഷ്ടമാണ്. ഒരു അരിഷ്ടത്തിന്റെ ചുവയും മൂപ്പുമുണ്ടതിന്. നല്ല ഒരു മണവുമുണ്ട്. ഇതിന്റെ മണവും എനിക്കിഷ്ടമാണ്. രാത്രിയിലാണ് ബ്രാണ്ടി കുടിക്കേണ്ടതത്രെ. ഇപ്പൊ എന്നാ കാലം നോക്കാനാ.ഇതൊരു പിടി പിടിപ്പിക്കും. ഫ്രിഡ്ജില്‍ നിന്നു ഒരു സോഡയെടുത്ത് ഒരു പിടുത്തം. നാവിലൂടെ അരിച്ചിറങ്ങുമ്പോള്‍ എന്തൊരു സുഖം. മാത്തുച്ചായന്‍ എയര്‍പോര്‍ട്ടിലെ ഡ്യുട്ടിഫ്രീയില്‍ നിന്നും കൊണ്ടു വന്നതാണ്. ഇന്നലെ കെപീസില്‍ നിന്നും വാങ്ങിയ ലിവര്‍ മസാലയില്‍ കുറച്ചുകൂടി കുരുമുളകും കറിവേപ്പിലയുമിട്ട് വെളിച്ചെണ്ണയൊഴിച്ച് ഒന്നു കൂടി മൊരിച്ചെടുത്തപ്പൊള്‍ നല്ല കോമ്പിനേഷന്‍.

ലിവിങ് റൂമിലെ ഫിലിപ്സിന്ടെ 42 ഇഞ്ച് ടീവിയുടെ റീമോട്ട് അമര്‍ത്തി ഹോട് ബേര്‍ഡിലെ സ്പൈസ് ചാനലിലെ അരുതാ‍ത്ത കാഴ്ചകള്‍ കാണുമ്പോഴായിരുന്നു ടുട്ടു ഉണര്‍ന്നത്.
ഒരു ചെറിയ മുരള്‍ച്ചയൊടെ സോഫയില്‍ കിടന്നു തന്നെ ഒന്ന് കോട്ടുവായിട്ടു. ഭാവം കണ്ടാല്‍ മോളിക്കുട്ടി വന്നാല്‍ ഇവനത് പറഞ്ഞു കൊടുക്കുമെന്നാണ്.ഓ. മറന്നു. ടുട്ടുവിന്ടെ പാലും ഡോഗ് മീലും കൊടുക്കേണ്ട സമയമായി. മോളിക്കുട്ടി എല്ലാം പറഞ്ഞു ഏല്‍പ്പിച്ചതാണ്. ഈ നെപ്പോളിയന്‍ ശരിക്കുമൊരു ക്യാപ്റ്റന്‍ തന്നെയാണ്. അല്ലെങ്കിലിതിങ്ങനെ മറക്കുമോ.
ടുട്ടുവിന് എന്തോ മീല് ഇഷ്ടമായില്ലെന്ന് തോന്നുന്നു. അവന്‍ വീണ്ടും സോഫയിലേക്ക് ചാഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബേബിച്ചന്ടെ വീട്ടില്‍ നിന്നു ഇവനെ വാങ്ങിയത്.മോളിക്കുട്ടിയുടെ നിര്‍ബന്ധമാണ്. ഇതേ വര്‍ഗ്ഗത്തില്‍ പെട്ട രണ്ടെണ്ണമാണ് ആനിയമ്മ സിസ്റ്ററിന്ടെ ഫ്ലാറ്റിലുള്ളതത്രേ. ഇവള്‍ക്കിതെന്നാ നായ്ക്കളോടു ഇത്ര സ്നേഹം തുടങ്ങിയത്. കിടങ്ങൂരുള്ള ഇവളുടെ വീട്ടില്‍ നായ പോയിട്ട് ഒരു പൂച്ചക്കുട്ടി പോലുമില്ല. മാത്തുകുട്ടിച്ചായന് അതൊന്നും അത്ര ഇഷ്ടമല്ല. ഓ.. മാത്തുക്കുട്ടിച്ചായനെ ഹോസ്പിറ്റലിലാക്കിയിട്ട് രണ്ടാഴ്ചയായി. ഒന്നു പോയി കണ്ടിട്ട് പോരാമെന്ന്ന് മോളിക്കുട്ടിയൊട് രണ്ടുമൂന്നു വട്ടം ഞാന്‍ പറഞ്ഞതാ. എന്നാ ജോയിച്ചാ ഇങ്ങനെയൊക്കെ.. ഒന്നു നാട്ടില്‍ പോയി വരാന്‍ മൂവ്വായിരം ദിറ്ഹം ചെലവാണ്.ഇപ്പോ ഓവര്‍ടൈം കൂടുതലുള്ള സമയവുമാ.. എങ്കി ഒരായിരം ദിറ്ഹം അച്ചായനൊന്ന് അയച്ചു കൊടുത്തുകൂടെ എന്ടെ മോളിക്കുട്ടീ... അത് ജോയിച്ചനങ് അയക്കാ‍ന്‍ മേലായിരുന്നൊ.. അത് തനിക്കിട്ടൊരു താങ്ങാണ്. ഷേക് സായിദ് റോഡിലും ജെബല്‍ അലിയിലുമൊക്കെ കള്ള ടാക്സി ഓടിക്കുന്ന തനിക്ക് ആയിരം പോയിട്ട് ഒരു ഇരുന്നുറെങ്കിലും മാസാമാസം എന്ടെ അച്ചായന് അയക്കനാവുന്നില്ല. പിന്നല്ലേ മോളിക്കുട്ടിയുടെ അപ്പന് താനായിട്ട്‍ ആയിരം ദിറ്ഹം അയക്കുന്നത്. പതിനായിരത്തിനടുത്ത് മാസം വാങ്ങിക്കുന്ന മോളിക്കുട്ടിയുടെ പോക്കറ്റ് മണിയാണ് ഈ നെപ്പോളിയനും ജോണിവാക്കറുമെല്ലാം. അല്ലേലും മോളിക്കുട്ടിയുടെയല്ലാ‍തെ വേറെ എന്നാ ഇരിക്കുന്നു ഈ ഫ്ലാറ്റില്‍.

ഓ.. പതിനൊന്നരയായി. ടീ ഷറ്ട്ട് മാറ്റി. കാമ്രിയുടെ ചാവിയ്മെടുത്ത് ലിഫ്ടിലേക്ക് നടന്നു. ചെറിയ പൊടിക്കാറ്റുള്ളതുകൊണ്ട് ചൂടു കുറവാണ്. ജുമാ സലയ്ക്ക് ആളുകള്‍ പോയിത്തുടങ്ങിയിരിക്കുന്നു.റൌണ്ടബൌട്ട് എടുത്ത് ഹോസ്പിറ്റലിന്റെ പാര്‍ക്കിങ്ങിലേക്കെടുക്കുമ്പോള്‍ മോളിക്കുട്ടി പാര്‍ക്കിങ്ങ് ലോട്ടിലെത്തിലിരുന്നു.
കഴിക്കനൊന്നുമില്ല. കെപീസില്‍ നിന്നു രണ്ട് ചിക്കണ്‍ ബിരിയാണി വാങ്ങി.
ഫ്ലാറ്റിന്ടെ ഡോറ് തുറക്കുമ്പോള്‍ തന്നെ ടുട്ടു മുന്നില്‍ നിന്ന് വാലാട്ടുന്നു.
‘ടുട്ടൂ മോനെ..’ എന്നു പറഞ്ഞ് മോളിക്കുട്ടി ടുട്ടുവിനെ എടുത്തു. ഒരു ഉമ്മ വെച്ചു.
‘എന്തൊരു ചൂട്.. ടുട്ടുവിന് പാലു കൊടുത്തില്ലേ..’ മോളിക്കുട്ടി ടുട്ടുവിന്ടെ ചെവിയിലും താടിയിലും തലോടിക്കൊണ്ടിരുന്നു.
‘വൈകീട്ട് നമുക്ക് ടുട്ടുവിനൊരു ബെഡ് വാങ്ങിക്കണം. സിറ്റിപ്ലാസയില്‍ പോയാല്‍ മതി.’ മോളിക്കുട്ടി മെല്ലെ ടുട്ടുവിനെ എടുത്ത് സോഫയിലിരുത്തി. ഡ്രെസ്സിങ് റൂമിലേക്ക് നടന്നു. ഗൌണെല്ലാം ഊരി മാറ്റി. അണ്ടര്‍വെയറ് മാത്രമിട്ടാണ് മോളിക്കുട്ടി ഇപ്പോള്‍ നില്‍ക്കുന്നത്. ഇങ്ങനെ മോളിക്കുട്ടിയെ കാണാന്‍ നല്ല ഭംഗിയാണ്. മരുന്നിന്ടെ മണമാണ്.
‘എന്നാ ജോയിച്ചാ ഇത്.. കുട്ടികളെ പോലെ.. ഞാനൊന്ന് കുളിക്കട്ടെ.’ പിടി വിടുവിപ്പിച്ച് മോളിക്കുട്ടി ബാത്ത് റൂമില്‍ കയറി വാതിലടച്ചു.
ഡൈനിങ് ടേബിളില്‍ പ്ലേറ്റു നിരത്തി. ബിരിയാണി പ്ലേറ്റിലാക്കി. നല്ല മണമുണ്ട്. വെള്ളിയാഴ്ച സ്പെഷലാണ്. കുക്കുംബര്‍ ചട്നി ചെറിയ പാത്രത്തിലാക്കി. മോളിക്കുട്ടിയുടെ കുളി തീരാന്‍ ഇനിയും സമയമുണ്ട്.
രണ്ട് പെഗ് റെഡ് ലേബലിനുള്ള സമയമുണ്ട്. വെള്ളിയാഴ്ചയയതുകൊണ്ട് മോളിക്കുട്ടിക്കും അത്ര പ്രശ്നമില്ല.
ഫ്രീസര്‍ തുറന്ന് രണ്ട് ഐസ്ക്യൂബ്സ് ഗ്ലാസ്സിലിട്ടു. നടന്നുകൊണ്ടേയിരിക്കുന്ന നെട്ടൂരാന്ടെ കുപ്പിയില്‍ രണ്ട് പെഗ്ഗിനെക്കാള്‍ അല്പം കൂടിയെ ബാക്കിയുള്ളു. ഒഴിച്ചുകഴിഞ്ഞപ്പൊള്‍ മൂന്നിനടുത്തുണ്ട്. ഓ. എന്നാ ചെയ്യാനാ. ഒഴിച്ചുകഴിഞ്ഞില്ലേ. നാട്ടില്‍ നിന്നും കൊണ്ടു വന്ന് കണ്ണിമാങങ ഒന്നെടുത്ത് വായിലിട്ടു. നല്ല എരിവ്.
മോളിക്കുട്ടിയുടെ കുളി കഴിഞ്ഞിരിക്കുന്നു. ബാത്ത് ടവല്‍ ചുറ്റി പുറത്ത് വന്നു. ടുട്ടു സോഫയില്‍ നിന്നും ഓടി വന്ന് മോളിക്കുട്ടിയുടെ കാല്‍പാദത്തില്‍ നക്കുന്നു.
‘വെള്ളത്തിന് നല്ല ചൂട്. ബാത്ത് ടബ്ബില് പിടിച്ചു വയ്ക്കായിരുന്നില്ലേ ജോയിച്ചാ..’
മറന്നു. നെപ്പോളിയന്റെ ഓരൊ കളികള്‍.
മോളിക്കുട്ടി കസേരയില്‍ വന്നിരുന്നു.
ഡോവ് സോപ്പിന്ടെ നല്ല മണം.
‘വെള്ളിയാഴ്ചയായാ‍ലും തിരക്കു തന്നെ....മേഴ്സിക്കുട്ടിയുടെ യു.എസ്. വിസയുടെ പേപ്പറെല്ലാം ശരിയായി. ഒരു മാസത്തിനകം പോവ്വാമെന്നാ പറയുന്നെ..’ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മോളിക്കുട്ടി പറഞ്ഞു.
ബിരിയാണി ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. മോളിക്കുട്ടി എഴുന്നേറ്റു. വാഷ് ബെയ്സിനില്‍ കൈ കഴുകി,നേരെ ബെഡ് റൂമിലേക്ക്. മോളിക്കുട്ടിയുടെ ഗൌണില്‍ കടിച്ചുപിടിച്ച് ടുട്ടുവും.
‘ടുട്ടു മോനെ .. കുട്ടാ..’ മോളിക്കുട്ടി ടൂട്ടുവിനെ നെഞ്ചോടടുക്കിപ്പിടിച്ച് മുത്തുന്നു.
‘സ്റ്റേറ്റ്സില്‍ പോകുമ്പൊള്‍ നമുക്കീ ടുട്ടുമോനെയും കൊണ്ടു പോകണം. അവിടെ എന്റെ കൂട്ടുകാരെല്ലാം പപ്പികളെ വാങ്ങിച്ചെന്നാ പറയുന്നെ..’
‘ജോയിച്ചായനി ടുട്ടുമോനെ ആ സോഫയില്‍ കൊണ്ടുപോയി കിടത്താവൊ..’
ടുട്ടുവിനെ സോഫയിലാക്കി തിരിച്ച് ബെഡ് റൂമിലേക്ക് വന്നു. മോളിക്കുട്ടി കിടന്നിരിക്കുന്നു.
മോളിക്കുട്ടിയുടെ ഈ കിടപ്പു കാണാന്‍ നല്ല രസമുണ്ട്.
റെഡ് ലേബലിന്റെ നെട്ടൂരാന് ചെറിയ എനക്കം വെച്ചു തുടങ്ങിയിരിക്കുന്നു.
‘മോളിക്കുട്ടീ.. മോളെ..’
‘നല്ല ഉറക്കം വരുന്നു... എന്തൊരു ക്ഷീണം...’
‘നൈറ്റ് കഴിഞ്ഞതല്ലെ..’
‘എന്നാ ജോയിച്ചാ ഇത്....മതി... കളി കാര്യായി മറ്റേണിറ്റി ലീവെടുത്താല്‍ ഒവര്‍ടൈമും കിട്ടീല്ല.. സ്റ്റേറ്റില്‍ പോകലും നടക്കില്ല.. ജോയിച്ചന്‍ പോയി സോഫയില്‍ ചെന്ന് കിടക്ക്..ഞാനൊന്ന് ഉറങ്ങട്ടെ..’
മോളിക്കുട്ടി തിരിഞ്ഞു കിടന്നു.

ടുട്ടു സോഫയില്‍ കിടക്കുന്നു. ഉറങ്ങിയിട്ടില്ല.തന്നെ നോക്കി കൊണ്ട് കിടക്കുകയാണ്.
മോളിക്കുട്ടി എണീക്കാന്‍ ഇനി നാലു മണിക്കുറെങ്കിലും കഴിയും.
റിമോട്ടെടുത്ത് ഹോട്ട്ബേഡിലേക്ക് മാറ്റി. സ്പൈസ് ചാനലില്‍ മേളം മുറുകിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഒരു നായയുടെ ചിത്രമാണ് ടിവിയില്‍.
ടുട്ടു ചെറുതായി ഒന്ന് മുരണ്ടു.
പിന്നെ കുരച്ചു തുടങ്ങി.
‘സ്റ്റോപ്പ് ടുട്ടു..‘
ടുട്ടു കുര നിര്‍ത്തുന്നില്ല.
‘സ്റ്റോപ്പ് ടുട്ടൂ..’ ഒന്നു കൂടി ഉറക്കെ പറഞ്ഞു നോക്കി.
ടുട്ടുവിന്റെ കുര കൂടുന്നതേയുള്ളൂ..
പിന്നെ ടുട്ടുവിന്ടെ കഴുത്തിലെ ബെല്‍റ്റില്‍ തൂക്കി ബാ‍ല്‍ക്കണിയിലേക്ക് നടന്നു.
ബാല്‍ക്കണിയും കടന്ന് ടുട്ടു നേരെ താഴേക്ക്..
ഷെറാട്ടന്‍ ഹോട്ടലിലെ സെയിത്സ് മാനേജറായ് അമേരിക്കക്കാ‍രന്റെ കറുത്ത ലാന്ട് ക്രൂയിസറിന്‍ടെ മുകളില്‍ ടുട്ടു പതിഞ്ഞുകിടന്നു.